വാഷിങ്ടൺ: ഇറാൻ ഒടുവിൽ തോൽവി സമ്മതിച്ചെന്നും അയൽ രാജ്യങ്ങൾക്കു മുന്നിൽ കീഴടങ്ങിയെന്നും യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇറാൻ ഇപ്പോൾ മിഡിൽ ഈസ്റ്റിലെ പരാജിത രാജ്യമാണെന്നും അമേരിക്കയുടെയും ഇസ്രായേലിന്റെയും ശക്തമായ സൈനിക നടപടിയിലൂടെയാണ് അത് സാധ്യമായതെന്നും ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
അയൽരാജ്യങ്ങളിൽ നടത്തിയ ആക്രമണങ്ങളിൽ ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസഷ്കിയാൻ ക്ഷമ ചോദിച്ച് രംഗത്തുവന്നതിനു പിന്നാലെയാണ് ട്രംപിന്‍റെ പ്രതികരണം. അയൽ രാജ്യങ്ങളെ ഇനി ആക്രമിക്കില്ലെന്നും ഇറാൻ വ്യക്തമാക്കിയിരുന്നു. ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ താവളങ്ങൾ ലക്ഷ്യമിട്ട് ഒരാഴ്ചയായി ഇറാൻ ആക്രമണം തുടരുന്നതിനിടെയാണ് പുതിയ പ്രഖ്യാപനം. ‘ഇറാൻ മിഡിൽ ഈസ്റ്റിലെ പരാജിതൻ ആയി മാറി, ദനയീമായി തോൽപ്പിക്കപ്പെട്ടിരിക്കുന്നു. മിഡിൽ ഈസ്റ്റ് അയൽക്കാരോട് മാപ്പ് ചോദിക്കുകയും കീഴടങ്ങുകയും ചെയ്തു, ഇനി അവർക്ക് നേരെ ആക്രമണം നടത്തില്ലെന്ന് ഉറപ്പ് നൽകി’ -ട്രംപ് പറഞ്ഞു.
അമേരിക്കയുടെയും ഇസ്രായേലിന്റെയും തുടർച്ചയായ സൈനിക നടപടിയിലൂടെയാണ് ഇത് സാധ്യമായത്. ഇറാൻ മേഖലയിൽ ഉടനീളം തങ്ങളുടെ സ്വാധീനം വർധിപ്പിക്കാൻ ശ്രമിച്ചിരുന്നു. മിഡിൽ ഈസ്റ്റ് കൈക്കലാക്കി ഭരിക്കാനുള്ള ശ്രമത്തിലായിരുന്നു. ആയിരക്കണക്കിന് വർഷങ്ങൾക്കിടെ, ആദ്യമായി ഇറാൻ ചുറ്റുമുള്ള മിഡിൽ ഈസ്റ്റ് രാജ്യങ്ങളോട് തോറ്റു. ഈ മേഖലയിലെ നിരവധി രാജ്യങ്ങൾ തനിക്ക് നന്ദി രേഖപ്പെടുത്തിയതായും താൻ സ്വാഗതം ചെയ്തതായും ട്രംപ് അവകാശപ്പെട്ടു. ഇറാൻ ഇനി പശ്ചിമേഷ്യയുടെ ഭീഷണി അല്ല, മറിച്ച് പശ്ചിമേഷ്യയുടെ തോൽവിയാണ്. ഇറാൻ കീഴടങ്ങുന്നതുവരെയോ പൂർണമായും തകരുന്നതുവരെയോ അങ്ങനെതന്നെ തുടരും. ഇന്ന് ഇറാന് കനത്ത പ്രഹരമേൽക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
ഗൾഫ് രാജ്യങ്ങൾ കേന്ദ്രമാക്കി തങ്ങൾക്കുനേരെ ഇനി ആക്രമണം ഉണ്ടായില്ലെങ്കിൽ ഈ രാജ്യങ്ങളെ ആക്രമിക്കില്ലെന്ന് ഇറാൻ പ്രസിഡന്റ് ഔദ്യോഗിക ടെലിവിഷൻ ചാനലിലൂടെ അറിയിക്കുകയായിരുന്നു. അയൽരാജ്യങ്ങളെ ആക്രമിക്കാൻ തങ്ങൾ ഉദേശിക്കുന്നില്ല. ആവർത്തിച്ച് പറഞ്ഞതുപോലെ അവർ ഞങ്ങളുടെ സഹോദരന്മാരാണെന്നും അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.
തൊട്ടുപിറകെ, പ്രസിഡന്റിന്റെ വാക്കുകൾ അംഗീകരിച്ച് ഇറാൻ റവലൂഷനറി ഗാർഡും രംഗത്തെത്തി. അയൽരാജ്യങ്ങളുടെ പരമാധികാരവും താൽപര്യങ്ങളും ആദരിക്കുന്നുവെന്നും അവർക്കെതിരെ ആക്രമണമുണ്ടാകില്ലെന്നും അവർ വാർത്ത കുറിപ്പിൽ അറിയിച്ചു. ജി.സി.സി രാജ്യങ്ങളായ സൗദി അറേബ്യ, ഖത്തർ, യു.എ.ഇ, കുവൈത്ത്, ബഹ്റൈൻ, ഒമാൻ എന്നിവിടങ്ങളിലെല്ലാം ഇറാൻ ആക്രമണം നടത്തിയിരുന്നു. ഇവിടങ്ങളിലെ യു.എസ് താവളങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെങ്കിലും രാജ്യങ്ങളിലെ സിവിലിയൻ കേന്ദ്രങ്ങൾക്കും കേടുപാടുകൾ പറ്റി. മരണം റിപ്പോർട്ട് ചെയ്തതിന് പുറമെ വിമാന സർവീസുകൾ വ്യാപകമായി മുടങ്ങി.
ഇറാനിലും ലബനാനിലും യു.എസും ഇസ്രായേലും ആക്രമണം അതിരൂക്ഷമായി തുടരുകയാണ്. സൈനിക-ഭരണ കേന്ദ്രങ്ങൾ, ആണവ നിലയങ്ങൾ എന്നിവ ലക്ഷ്യമിട്ട് സിവിലിയൻ കേന്ദ്രങ്ങളിലും വ്യാപക ബോംബിങ് നടന്നു. രാജ്യത്ത് ഇതുവരെ 1,332പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ലബനാനിൽ 200ലേറെ പേരും കൊല്ലപ്പെട്ടിട്ടുണ്ട്. ആക്രമണത്തിന്റെ ആദ്യദിവസം 150ലേറെ പിഞ്ചുമക്കളെ കൊന്ന ആക്രമണം നടത്തിയത് യു.എസ് ആണെന്നതിന്റെ തെളിവുകളും പുറത്തുവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.