വാഷിങ്ടൺ: തന്റെ ഇന്റലിജൻസ് വിഭാഗം ശരിയായ രീതിയിലല്ല പ്രവർത്തിക്കുന്നതെന്നും ഡയറക്ടർ നൽകിയ വിവരം തെറ്റായിരുന്നുവെന്നും അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്.
ഇറാൻ ആണവായുധം നിർമിക്കുന്നതിന് തെളിവില്ലെന്ന യൂ.എസ് ദേശീയ ഇന്റലിജൻസ് മേധാവിയുടെ നിലപാട് അദ്ദേഹം തള്ളി. നാഷനൽ ഇന്റലിജൻസ് ഡയറക്ടർ തുൾസി ഗബ്ബാർഡ് തന്ന വിവരം തെറ്റായിരുന്നുവെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. വെള്ളിയാഴ്ച മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
നേരത്തേ, ഉപേക്ഷിച്ച ആണവായുധ പദ്ധതിക്ക് ഇറാൻ വീണ്ടും അംഗീകാരം നൽകിയിട്ടില്ലെന്ന് യു.എസ് രഹസ്യാന്വേഷണ വിഭാഗം ഡയറക്ടർ വിവരം നൽകിയിരുന്നു. ആ വിവരം തെറ്റായിരുന്നുവെന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. മാർച്ച് 25ന് കോൺഗ്രസിന് നൽകിയ തുൾസി ഗബ്ബാർഡിൻ്റെ റിപ്പോർട്ടിൽ ട്രംപ് സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ വെളിപ്പെടുത്തൽ.
‘നൽകിയ വിവരങ്ങൾ തെറ്റാണെന്നുളളത് ഞാൻ കാര്യമാക്കുന്നില്ല. ഇറാൻ ആണവായുധം വികസിപ്പിക്കുന്നതിന്റെ അവസാന ഘട്ടത്തിലാണെന്ന് ഞാൻ പറഞ്ഞിരുന്നു. എന്നാൽ രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തൽ എന്റെ അവകാശവാദങ്ങൾക്ക് വിരുദ്ധമാണ്. പക്ഷേ ഞാൻ അത് കാര്യമാക്കുന്നില്ല’, ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ദേശീയ ഇൻ്റലിജൻസ് ഡയറക്ടർ (ഡിഎൻഐ) തുൾസി ഗബ്ബാർഡാണ് ഈ തെറ്റായ വിവരങ്ങൾ തനിക്ക് നൽകിയതെന്നും ട്രംപ് വെളിപ്പെടുത്തി.
അതിനിടെ, സത്യസന്ധതയില്ലാത്ത മാധ്യമങ്ങൾ മനഃപൂർവം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയാണെന്നും തന്നെ തൽസ്ഥാനത്ത് നിന്ന് മാറ്റി വിഭജനം സൃഷ്ടിക്കുന്നതിനുളള മാർഗമാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നെതെന്നും തുൾസി ഗബ്ബാർഡ് തന്റെ ഔദ്യോഗിക എക്സ് പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി. നേരത്തെ ഇറാൻ്റെ യുറേനിയം ശേഖരം അത്യപൂർവ്വമായ ഒന്നാണെന്നും, അത്തരം ആയുധങ്ങൾ മറ്റൊരു രാജ്യത്തിനും ഇല്ലായെന്നും ഗബ്ബാർഡ് വിശേഷിപ്പിച്ചിരുന്നു.
എന്നിരുന്നാലും അമേരിക്കൻ സർക്കാർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നതായും ഗബ്ബാർഡ് പറഞ്ഞിരുന്നു. എന്നാൽ ആണവായുധങ്ങളെക്കുറിച്ച് അവർ പരസ്യമായി ചർച്ച ചെയ്യാൻ തുടങ്ങിയിട്ടുണ്ടെന്നും ഗബ്ബാർഡ് ചൂണ്ടിക്കാണിച്ചിരുന്നു. കഴിഞ്ഞ മാർച്ചിലാണ് ഗബ്ബാർഡ് ഈ വിവരങ്ങൾ വിശദീകരിച്ചത്. ഗബ്ബാർഡ് അവതരിപ്പിച്ച വിലയിരുത്തലിൽ മാറ്റമൊന്നും വന്നിട്ടില്ലെന്ന് യു.എസ് ഇന്റലിജൻസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ടെന്നാണ് വിവരം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.