പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

സയണിസം മനുഷ്യരാശിക്ക് ഭീഷണി, ഇറാനുമേൽ യുദ്ധം അടിച്ചേൽപ്പിച്ചു -പാകിസ്താൻ പ്രതിരോധ മന്ത്രി

ഇസ്‌ലാമബാദ്: ഇസ്രായേൽ സ്ഥാപിതമായ കാലം മുതൽ ഇസ്‌ലാമിക ലോകത്തെ ബാധിക്കുന്ന എല്ലാ സംഘർഷങ്ങളിലും സയണിസം നേരിട്ടോ അല്ലാതെയോ പങ്കുവഹിച്ചിട്ടുണ്ടെന്നും അത് മനുഷ്യരാശിക്ക് വലിയ ഭീഷണിയാണെന്നും പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ എക്സിൽ പങ്കുവെച്ച കുറിപ്പിൽ, മുസ്‌ലിം ലോകത്ത് പൊട്ടിപ്പുറപ്പെടുന്ന ഏത് വലിയ സംഘർഷത്തിന് പിന്നിലും സയണിസം പ്രേരകശക്തിയായിരിക്കുമെന്ന് ആസിഫ് പറഞ്ഞു.

ലോകത്തെ വൻശക്തികൾ സയണിസ്റ്റ് സ്വാധീനത്തിന് അടിമകളാണെന്നും ഒരു നൂറ്റാണ്ടിലേറെയായി ആഗോള സാമ്പത്തിക വ്യവസ്ഥയെ ഈ പ്രത്യയശാസ്ത്രം നിയന്ത്രിക്കുകയാണെന്നും പാക് പ്രതിരോധമന്ത്രി ആരോപിച്ചു. പാകിസ്താൻ ഒരു ആണവശക്തിയാണെന്ന കാര്യം ആസിഫ് വീണ്ടും ഊന്നിപ്പറഞ്ഞു. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിൽ പാക് സൈന്യം വഹിക്കുന്ന പങ്കിനെ അദ്ദേഹം പ്രശംസിച്ചു. മുൻ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ നേതൃത്വത്തെയും അദ്ദേഹം സ്മരിച്ചു.

ഇറാൻ ഉൾപ്പെടുന്ന നിലവിലെ സംഘർഷങ്ങളെക്കുറിച്ച് സംസാരിക്കവെ, സമാധാനപരമായ കരാറുകൾക്ക് ഇറാൻ തയാറായിട്ടും അവർക്കുമേൽ യുദ്ധം അടിച്ചേൽപ്പിക്കുകയായിരുന്നുവെന്ന് ആസിഫ് പറഞ്ഞു. ഇസ്രായേലിന്റെ സ്വാധീനം പാകിസ്താന്റെ അതിർത്തികളിലേക്ക് വ്യാപിപ്പിക്കുക എന്ന ഗൂഢലക്ഷ്യം ഇതിന് പിന്നിലുണ്ട്. പാകിസ്താന്റെ അതിർത്തികൾ സുരക്ഷിതമല്ലാതാക്കാനും രാജ്യത്തെ ശത്രുക്കളാൽ വളയാനും ഇതിലൂടെ ലക്ഷ്യമിടുന്നുവെന്ന് ആസിഫ് പറയുന്നു.

അതേസമയം ഇറാനു പുറമെ ലബനാനിലും ഇസ്രായേലിന്‍റെ ആക്രമണം തുടരുകയാണ്. ഇറാനിൽ മരണസംഖ്യ 800 കടന്നു. ബെയ്റൂത്തിൽ ഹിസ്ബുല്ല കമാൻഡ് സെന്‍ററുകളും ആയുധ ശേഖരങ്ങളും തകർത്തതായി ഇസ്രായേൽ പ്രതിരോധ സേന അവകാശപ്പെട്ടു. ലബനാനിലെ ഫലസ്തീൻ കമാൻഡറെയും വധിച്ചതായാണ് വിവരം. 59 ഇടങ്ങളിൽനിന്ന് ജനങ്ങൾ ഒഴിഞ്ഞുപോകണമെന്ന് ഐ.ഡി.എഫ് മുന്നറിയിപ്പ് നൽകി. മേഖലയിൽ ആക്രമണം വ്യാപിപ്പിക്കുമെന്നാണ് സൂചന.

ഇറാന്‍റെ തിരിച്ചടിയേത്തുടർന്ന് ഗൾഫ് മേഖലയിലും നാശനഷ്ടങ്ങൾ തുടരുകയാണ്. സൗദിയും ഒമാനും ഒഴികെയുള്ള ജി.സി.സി രാജ്യങ്ങളുടെ വ്യോമപാത അടച്ചിട്ടിരിക്കുകയാണ്. യു.എ.ഇയിൽനിന്ന് ഒഴിപ്പിക്കൽ വിമാനങ്ങൾ മാത്രമാണ് സർവീസ് നടത്തുന്നത്. സംഘർഷം ശമനമില്ലാതെ തുടരുന്ന സാഹചര്യത്തിൽ പ്രമുഖ വിമാനക്കമ്പനികളെല്ലാം അടുത്ത രണ്ട് ദിവസത്തേക്കു കൂടി സർവീസ് റദ്ദാക്കി.

Tags:    
News Summary - Pakistan defence minister says Zionism is threat to humanity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.