ടക്കർ കാൾസൺ.
വാഷിങ്ടൺ: സൗദി അറേബ്യയിലും ഖത്തറിലും ബോംബ് സ്ഫോടനങ്ങൾ നടത്താൻ പദ്ധതിയിട്ട ഇസ്രായേലി ചാരസംഘടന മൊസാദിലെ ഏജന്റുമാരെ ആ രാജ്യങ്ങൾ അറസ്റ്റ് ചെയ്തെന്ന് അമേരിക്കൻ മാധ്യമപ്രവർത്തകൻ ടക്കർ കാൾസൺ. മേഖലയിലെ രാജ്യങ്ങളെ അസ്ഥിരപ്പെടുത്താനാണ് ഇസ്രായേൽ ശ്രമിക്കുന്നതെന്നും ഇസ്രായേലിന്റെ നീക്കങ്ങൾ സൗദി അറേബ്യയെയും ഖത്തറിനെയും പ്രകോപിപ്പിച്ചിട്ടുണ്ടെന്നും ഒരു അഭിമുഖത്തിനിടെ കാൾസൺ പറഞ്ഞു.
ഇറാനെയും ഗൾഫ് രാജ്യങ്ങളെയും ഒരുപോലെ തകർക്കാനാണ് ഇസ്രായേൽ ആഗ്രഹിക്കുന്നതെന്ന് കാൾസൺ പറയുന്നു. യു.എ.ഇ, സൗദി, ഖത്തർ തുടങ്ങിയ രാജ്യങ്ങൾ തകരുന്നത് കാണാനാണ് ഇസ്രായേൽ താൽപര്യപ്പെടുന്നത്. അമേരിക്കൻ ഭരണകൂടം ഇതിനെക്കുറിച്ച് അറിവുള്ളവരാണ്. സ്വന്തം സഖ്യത്തിലുള്ള ഗൾഫ് രാജ്യങ്ങളെ പരിഗണിക്കാതെ ഇസ്രായേലിനെ സംരക്ഷിക്കുന്ന നിലപാടാണ് അമേരിക്ക സ്വീകരിക്കുന്നതെന്നും കാൾസൺ പറഞ്ഞു.
എന്നാൽ സൗദി അറേബ്യയോ ഖത്തറോ ഇസ്രായേലോ ഈ ആരോപണങ്ങളെക്കുറിച്ച് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ, ഇറാനിലെ മുതിർന്ന ഉദ്യോഗസ്ഥർ, നൂറുകണക്കിന് സാധാരണക്കാർ എന്നിവർ കൊല്ലപ്പെട്ട ശനിയാഴ്ചത്തെ സംയുക്ത ആക്രമണത്തിന് ശേഷവും ഇറാനുനേരെയുള്ള അമേരിക്കൻ-ഇസ്രായേൽ ആക്രമണങ്ങൾ തുടരുന്നതിനിടയിലാണ് കാൾസന്റെ പരാമർശം വരുന്നത്.
ആദ്യഘട്ട ആക്രമണത്തിൽ ഇറാനിലെ സ്കൂളിന് നേരെയുണ്ടായ ആക്രമണത്തിൽ 150ലേറെ പെൺകുട്ടികൾ കൊല്ലപ്പെട്ടിരുന്നു. മേഖലയിലെ അമേരിക്കൻ താവളങ്ങൾ ആക്രമിച്ചും എണ്ണ വ്യാപാര പാതകൾ അടച്ചുപൂട്ടിയുമാണ് ഇറാൻ ഇതിന് തിരിച്ചടി നൽകിയത്. 700 ഡ്രോണുകളും നൂറുകണക്കിന് മിസൈലുകളും ഉപയോഗിച്ച് 500ലധികം അമേരിക്കൻ-ഇസ്രായേൽ ലക്ഷ്യസ്ഥാനങ്ങളെ ആക്രമിച്ചതായി ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് അറിയിച്ചു.
തിങ്കളാഴ്ച നടന്ന ഡ്രോണാക്രമണം സൗദി അറേബ്യയിലെ റാസ് തനൂറയിലുള്ള അരാംകോ എണ്ണ ശുദ്ധീകരണ ശാലയിൽ അഗ്നിബാധക്ക് കാരണമായി. ഇറാൻ ആക്രമണങ്ങളെത്തുടർന്ന് സൗദി അറേബ്യ തങ്ങളുടെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ ശാല അടച്ചുപൂട്ടുകയും ഖത്തർ പ്രകൃതിവാതക (എൽ.എൻ.ജി) ഉൽപാദനം നിർത്തിവെക്കുകയും ചെയ്തു. ഇതോടെ യൂറോപ്യൻ മേഖലയിൽ എൽ.എൻ.ജി വില 50 ശതമാനത്തോളം ഉയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.