യു.എസ് എംബസി
റിയാദ്: റിയാദിലെ അമേരിക്കൻ എംബസിക്ക് നേരെയുണ്ടായ ഇറാൻ ആക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിച്ച് സൗദി അറേബ്യ. രാജ്യത്തിന്റെ സുരക്ഷയും താൽപ്പര്യങ്ങളും സംരക്ഷിക്കാൻ ആവശ്യമായ ഏത് നടപടിയും സ്വീകരിക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്ന് സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ആക്രമണത്തെ ‘ഭീരുത്വം’ എന്ന് വിശേഷിപ്പിച്ച സൗദി, ഇത് ഒരു തരത്തിലും നീതീകരിക്കാനാവാത്ത നടപടിയാണെന്ന് ചൂണ്ടിക്കാട്ടി. നയതന്ത്ര സ്ഥാപനങ്ങൾക്കും ഉദ്യോഗസ്ഥർക്കും സംരക്ഷണം ഉറപ്പുനൽകുന്ന 1949-ലെ ജനീവ കരാറുകളുടെയും 1961-ലെ വിയന്ന കരാറുകളുടെയും നഗ്നമായ ലംഘനമാണ് ഇപ്പോൾ നടന്നിരിക്കുന്നത്. അന്താരാഷ്ട്ര നിയമങ്ങളെ കാറ്റിൽപ്പറത്തുന്ന ഇത്തരം നീക്കങ്ങൾ അംഗീകരിക്കാനാവില്ലെന്നും സൗദി ഭരണകൂടം അറിയിച്ചു.
തങ്ങളുടെ വ്യോമാതിർത്തിയും പ്രദേശങ്ങളും മറ്റ് രാജ്യങ്ങളെ ആക്രമിക്കാൻ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന നിലപാട് ഇറാൻ അധികാരികളെ മുൻപേ അറിയിച്ചിട്ടുള്ളതാണ്. ഇത് അറിഞ്ഞുകൊണ്ട് തന്നെ വീണ്ടും ആക്രമണങ്ങൾ നടത്തുന്നത് മേഖലയെ കൂടുതൽ സംഘർഷത്തിലേക്ക് തള്ളിവിടാൻ മാത്രമേ ഉപകരിക്കൂ എന്ന് സൗദി മുന്നറിയിപ്പ് നൽകി.
സ്വന്തം പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കാനും, രാജ്യത്തിന്റെ പ്രാദേശിക സമഗ്രതയും സുപ്രധാന താൽപ്പര്യങ്ങളും സംരക്ഷിക്കാനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും. ഇതിൽ ഉചിതമായ രീതിയിൽ തിരിച്ചടി നൽകാനുള്ള ഓപ്ഷനും ഉൾപ്പെടുമെന്ന് സൗദി ആവർത്തിച്ചു വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.