ട്രംപ്
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭരണകൂടം എച്ച്-1ബി വിസ അപേക്ഷകർക്കായി ഏർപ്പെടുത്തിയ വൻ തുകയിലുള്ള ഫീസിനെതിരെ ഫെഡറൽ കോടതിയുടെ നിർണ്ണായക വിധി. ഈ തീരുമാനം ഭരണഘടനാനുസൃതമല്ലെന്നും യു.എസ് കോൺഗ്രസിന്റെ കൃത്യമായ അനുമതിയില്ലാതെ ഇത്തരം ഒരു സാമ്പത്തിക പിഴ ഏർപ്പെടുത്താൻ എക്സിക്യൂട്ടീവിന് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. ഇതോടെ അമേരിക്കൻ കുടിയേറ്റ നയത്തിൽ ട്രംപ് ഭരണകൂടത്തിന് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.
എന്നാൽ ട്രംപ്, കോടതി വിധിയെ രൂക്ഷമായി വിമർശിച്ചു. ഫെഡറൽ ജഡ്ജിമാർ രാജ്യത്തിന് വലിയ ദോഷമാണ് ചെയ്യുന്നതെന്നും, നിലവിലെ കോടതി സംവിധാനം രാജ്യത്തെ പിന്നോട്ടടിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ വിധി സ്റ്റേ ചെയ്യാനും അപ്പീൽ നൽകാനുമുള്ള തയാറെടുപ്പിലാണ് വൈറ്റ് ഹൗസ്. പതിറ്റാണ്ടുകളായി ദുരുപയോഗം ചെയ്യപ്പെടുന്ന എച്ച്-1ബി വിസ സംവിധാനം പരിഷ്കരിക്കാനാണ് ശ്രമിക്കുന്നതെന്ന് വൈറ്റ് ഹൗസ് വക്താവ് ടെയ്‌ലർ റോജേഴ്സ് പറഞ്ഞു.
വൈറ്റ് ഹൗസ് ഈ തീരുമാനത്തെ പ്രതിരോധിക്കുമ്പോൾ, പാർട്ടി ഭേദമന്യേ നിരവധി യു.എസ് നിയമസഭാംഗങ്ങൾ കോടതി വിധിയെ സ്വാഗതം ചെയ്തു. പ്രത്യേകിച്ച്, ഗ്രാമീണ മേഖലകളിൽ ഡോക്ടർമാരുടെയും അധ്യാപകരുടെയും അഭാവം പരിഹരിക്കാൻ വിദേശ വിദഗ്ധരെയാണ് ആശ്രയിക്കുന്നതെന്ന് റിപ്പബ്ലിക്കൻ സെനറ്റർ ലിസ മുർക്കോവ്സ്കി ചൂണ്ടിക്കാട്ടി. അലാസ്കയിലെ സ്കൂളുകളിൽ മികച്ച അധ്യാപകരെ എത്തിക്കാൻ എച്ച്-1ബി വിസ അത്യന്താപേക്ഷിതമാണെന്ന് അവർ പറഞ്ഞു.
റിപ്പബ്ലിക്കൻ കോൺഗ്രസ് അംഗം മൈക്ക് ലോലറും കോടതി വിധിയെ പിന്തുണച്ചു. ആരോഗ്യമേഖലയിലെ ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാൻ താൻ 'H-1Bs for Physicians and the Healthcare Workforce Act' എന്ന ബിൽ അവതരിപ്പിച്ചിട്ടുണ്ടെന്നും, ഈ കോടതി വിധി വലിയൊരു ആശ്വാസമാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, അരിസോണയിൽ നിന്നുള്ള കോൺഗ്രസ് അംഗം എലി ക്രെയിൻ കോടതി വിധിയെ രൂക്ഷമായി വിമർശിക്കുകയും, എച്ച്-1ബി സംവിധാനത്തെ പൂർണ്ണമായും പരിഷ്കരിക്കാൻ 'End H-1B Visa Abuse Act of 2026' പാസാക്കണമെന്നും ആവശ്യപ്പെട്ടു.
ഇന്ത്യൻ ഐ.ടി, എൻജിനീയറിങ്, ആരോഗ്യരംഗത്തെ വിദഗ്ധർക്ക് അമേരിക്കയിൽ ജോലി ലഭിക്കാനുള്ള പ്രധാന മാർഗ്ഗമാണ് എച്ച്-1ബി വിസ. എല്ലാ വർഷവും വിതരണം ചെയ്യുന്ന വിസകളിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ് സ്വന്തമാക്കുന്നത്. അതിനാൽ ഫീസിലുണ്ടാകുന്ന ഏത് മാറ്റവും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെയും പ്രവാസികളെയും കാര്യമായി ബാധിക്കും. ഏകദേശം 7,30,000 എച്ച്-1ബി വിസ ഉടമകളും അവരുടെ കുടുംബാംഗങ്ങളടക്കം 5,50,000 പേരും ഇപ്പോൾ അമേരിക്കയിൽ താമസിക്കുന്നുണ്ടെന്നാണ് 'FWD.us' എന്ന സംഘടനയുടെ കണക്കുകൾ വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.