വാഷിങ്ടൺ: വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് ഈ മാസം അവസാനത്തോടെ തന്റെ സ്ഥാനത്തുനിന്ന് പടിയിറങ്ങുന്നു. ട്രംപിന്റെ ഏറ്റവും വിശ്വസ്തരായ ഉപദേശകരിൽ ഒരാളായ കരോലിൻ ലീവിറ്റ് ചുമതലയൊഴിയുന്ന വിവരം യു.എസ് പ്രസിഡന്റ് ട്രംപ് ബുധനാഴ്ചയാണ് പ്രഖ്യാപിച്ചത്.
ഭരണച്ചുമതലയൊഴിഞ്ഞാലും അവർ പുറത്ത് ട്രംപിന്റെ ഉന്നത ഉപദേശകയും റിപ്പബ്ലിക്കൻ പാർട്ടിയിലെ സ്വാധീനശക്തിയുമായി തുടരുമെന്ന് ട്രംപ് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി.
അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയാണ് ഇരുപത്തെട്ടുകാരിയായ കരോലിൻ ലീവിറ്റ്. ട്രംപിന്റെ കടുത്ത പ്രതിരോധനിരക്കാരിയായ അവർ, പ്രസ് മീറ്റുകളിലെ സജീവവും ആക്രമണോത്സുകവുമായ പ്രകടനങ്ങളിലൂടെയും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളെ മൂർച്ചയേറിയ മറുപടികളിലൂടെ നേരിടുന്നതിലൂടെയും ഏറെ ശ്രദ്ധ നേടിയിരുന്നു.
ലിബറൽ മാധ്യമങ്ങളെ ഉത്തരവാദികളാക്കാനും ട്രംപിന്റെ വിജയങ്ങൾ ജനങ്ങളിൽ എത്തിക്കാനും കഴിഞ്ഞത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയും അപൂർവ്വ അനുഭവവുമായിരുന്നുവെന്ന് കരോലിൻ പ്രതികരിച്ചു.
കുടുംബത്തോടൊപ്പവും ചെറിയ കുട്ടികൾക്കൊപ്പവും കൂടുതൽ സമയം ചെലവഴിക്കുന്നതിനായാണ് കരോലിൻ സ്ഥാനമൊഴിയുന്നത്. കഴിഞ്ഞ മേയ് മാസത്തിലാണ് കരോലിൻ തന്റെ രണ്ടാമത്തെ പെൺകുട്ടിയായ വിവിയാനക്ക് ജന്മം നൽകിയത്. വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് ഡിന്നറിനിടെ ട്രംപിനെ ലക്ഷ്യമാക്കി തോക്കുധാരിയായ അക്രമി നുഴഞ്ഞുകയറാൻ ശ്രമിച്ചതിനെ തുടർന്ന്, കരോലിൻ തന്റെ മാതൃത്വ അവധി കുറച്ചു ദിവസത്തേക്ക് നീട്ടിവെച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഈ സന്തോഷവാർത്ത പങ്കുവെച്ചത്.
ട്രംപിന്റെ ജനപ്രീതി റേറ്റിങ് നിരന്തരം ഇടിയുന്നതിനും, നവംബറിൽ നടക്കാനിരിക്കുന്ന ഇടക്കാല കോൺഗ്രസൽ തെരഞ്ഞെടുപ്പിൽറിപ്പബ്ലിക്കൻ പാർട്ടി പരാജയപ്പെടാൻ സാധ്യതയുണ്ട് എന്ന ആശങ്കകൾക്കുമിടയിലാണ് കരോലിൻ ലീവിറ്റിന്റെ ഈ പടിയിറക്കം സംഭവിക്കുന്നത്.
‘പ്രസിഡന്റിനുവേണ്ടി വൈറ്റ് ഹൗസ് പോഡിയത്തിൽ നിന്ന് സംസാരിക്കാൻ എനിക്ക് ലഭിച്ച അവസരത്തിൽ ഞാൻ ഏറെ കൃതജ്ഞതയുള്ളവളാണ്’-കരോലിൻ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.