ഗസ്സ സമാധാനം: ഹമാസും ഇസ്രായേലുമായുള്ള ജാരദ് കുഷ്‌നറുടെ ചർച്ച പരാജയം

വാഷിങ്ടൺ: ഗസ്സയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിന് ഡോണൾഡ് ട്രംപ് മുന്നോട്ട് വെച്ച ബോർഡ് ഓഫ് പീസ് ഡീലുമായി ബന്ധപ്പെട്ട് ട്രംപിന്റെ പ്രത്യേക ദൂതനും മരുമകനുമായ ജാരദ് കുഷ്‌നർ ഹമാസും ഇസ്രായേലുമായി നടത്തിയ ചർച്ച വഴിത്തിരിവില്ലാതെ പിരിഞ്ഞു. രണ്ട് ദിവസത്തെ ചർച്ചകൾ കഴിഞ്ഞ് തിങ്കളാഴ്ചയാണ് കുഷ്‌നർ ഇസ്രായേലിൽ നിന്ന് മടങ്ങിയത്. ഇസ്രായേലും ഹമാസ് നേതാക്കളും നിർണായക ആവശ്യങ്ങളിൽ ഉറച്ചുനിന്നതോടെയാണ് കുഷ്‌നറുടെ ദൗത്യം പരാജയപ്പെട്ടത്.

ഞായറാഴ്ച ഈജിപ്തിൽ ഹമാസ് രാഷ്ട്രീയ നേതാവ് ഖലീൽ അൽ-ഹയയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് കുഷ്‌നർ ഇസ്രായേലിലെത്തി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തിയത്. ഗാസയ്ക്കായുള്ള ട്രംപിന്റെ ബോർഡ് ഓഫ് പീസ് ദൂതനായ നിക്കോളായ് മ്ലാഡെനോവും ഇസ്രായേലിൽ ഉണ്ടായിരുന്നു.

ഒക്ടോബറിലെ വെടിനിർത്തലിന് ശേഷവും ഇസ്രായേൽ ഗസ്സയിൽ വ്യോമാക്രമണങ്ങൾ നടത്തുകയും കൂടുതൽ പ്രദേശങ്ങൾ പിടിച്ചെടുക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. നെതന്യാഹുവുമായുള്ള ഏകദേശം നാല് മണിക്കൂർ നീണ്ട കൂടിക്കാഴ്ചയെ "നല്ലത്" എന്നാണ് കുഷ്‌നർ വിശേഷിപ്പിച്ചത്. ഹമാസ് പ്രതിനിധികൾ "ശരിയായ കാര്യങ്ങളെല്ലാം" പറഞ്ഞു എന്ന് കുഷ്‌നർ കൂട്ടിച്ചേർത്തു. "30 ദിവസത്തിനുള്ളിൽ നമുക്ക് പുരോഗതി കാണാൻ കഴിഞ്ഞേക്കാം, ചില ആയുധങ്ങൾ നീക്കം ചെയ്തു തുടങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത 60 മുതൽ 90 ദിവസത്തിനുള്ളിൽ ചില തുരങ്കങ്ങൾ അടയ്ക്കുന്ന കാര്യത്തിലും പുരോഗതി ഉണ്ടാകുമെന്നാണ് കരുതുന്നത്," കുഷ്‌നർ ഫോക്സ് ന്യൂസിനോട് പറഞ്ഞു.

ഗാസയിൽ നിന്ന് ഇസ്രായേൽ സൈന്യം പിന്മാറുന്നതിനൊപ്പം, തന്റെ പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നതിനായി ട്രംപിന്റെ 'ബോർഡ് ഓഫ് പീസ്' മുന്നോട്ടുവെച്ച 15 ഇന റോഡ്മാപ്പിന്റെ അടിസ്ഥാനത്തിൽ ഹമാസ് ഘട്ടംഘട്ടമായി ആയുധം താഴെ വെക്കാൻ സമ്മതിച്ചതായി ജൂലൈയിൽ ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ റോഡ്മാപ്പ് അംഗീകരിച്ചതായി ഹമാസ് വ്യക്തമാക്കിയെങ്കിലും, ആക്രമണങ്ങൾ നിർത്തിവെക്കാനും ആയുധം താഴെ വെക്കുകയും ചെയ്യണമെങ്കിൽ ഇസ്രായേൽ സൈന്യം പിൻമാറണമെന്ന് ഹമാസ് വ്യക്തമാക്കി.

കരാരിനെ നേരത്തെ തന്നെ ഇസ്രായേൽ തള്ളിയിരുന്നു. ഒക്ടോബറിലെ ദേശീയ തെരഞ്ഞെടുപ്പിന് മുന്നോടിയായി അഭിപ്രായ സർവേകളിൽ പിന്നിൽ നിൽക്കുന്ന നെതന്യാഹു ഹമാസുമായി കരാറിന് സന്നദ്ധനാവാൻ സാധ്യത കുറവാണ്. ഹമാസ് "ഭീകരവാദത്തിലേക്കോ ഹിംസയിലേക്കോ തിരിയുകയോ അല്ലെങ്കിൽ വീണ്ടും ആയുധം ശേഖരിക്കാൻ ശ്രമിക്കുകയോ ചെയ്താൽ" ഇസ്രായേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നും അതിനനുസരിച്ച് "പ്രവർത്തിക്കാൻ" കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം സൈന്യം പിന്മാറില്ലെന്നും, ഫലസ്തീൻ സായുധ സംഘത്തെ ലക്ഷ്യമിടുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ആവശ്യാനുസരണം സൈന്യം തുടർന്നും ചെയ്യുമെന്നും നെതന്യാഹു യോഗത്തിൽ വ്യക്തമാക്കിയതായി ഒരു ഇസ്രായേലി ഉദ്യോഗസ്ഥൻ പറഞ്ഞു. ഹമാസ് നിരായുധീകരിക്കപ്പെടുന്നത് വരെ ഗാസയുടെ പുനർനിർമ്മാണം ആരംഭിക്കില്ലെന്ന് നെതന്യാഹുവും കുഷ്‌നറും സമ്മതിച്ചതായി ഇസ്രായേലി ഉദ്യോഗസ്ഥൻ പറഞ്ഞതായും റിപ്പോർട്ടുണ്ട്.

ട്രംപിന്റെ പദ്ധതി എങ്ങനെ നടപ്പിലാക്കണം എന്നതിന്റെ ക്രമീകരണത്തെക്കുറിച്ച് ഇരുവിഭാഗങ്ങളും തമ്മിൽ തർക്കമുണ്ട്. ഇസ്രായേൽ വെടിനിർത്തൽ പാലിക്കണമെന്നും ഗാസയിൽ നിന്ന് സൈന്യത്തെ പിൻവലിക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടിട്ടുണ്ട്. 2025 ഒക്ടോബർ മുതൽ ഗാസയിൽ 1,200-ലധികം ഫലസ്തീനികളും നാല് ഇസ്രായേലി സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്.

ഒക്ടോബർ 27നാണ് ഇസ്രായേലിൽ വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പിന് മുമ്പ് നെതന്യാഹു ഗസ്സയെക്കുറിച്ച് യാതൊരു വിട്ടുവീഴ്ചയും ചെയ്യാൻ സാധ്യതയില്ലെന്ന് നയതന്ത്രജ്ഞർ പറയുന്നു. ഗാസയിലെ യുദ്ധം തുടരണമെന്നാണ് ഭൂരിഭാഗം ഇസ്രായേലികളും ആഗ്രഹിക്കുന്നതെന്ന് സർവേകൾ വ്യക്തമാക്കുന്നു.

ഹമാസ് പ്രതിനിധികളുമായുള്ള കുഷ്‌നറുടെ രണ്ടാമത്തെ പരസ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. ഗസ്സ വെടിനിർത്തലിലേക്കും ഹമാസ് പിടിച്ചെടുത്ത ശേഷിച്ച ബന്ദികളുടെ മോചനത്തിലേക്കും നയിച്ച കരാറിന് സഹായിക്കുന്നതിനായി 2025 ഒക്ടോബറിൽ യു.എസ്. ദൂതൻ സ്റ്റീവ് വിറ്റ്‌കോഫിനൊപ്പം കുഷ്‌നർ ഹമാസ് ഉദ്യോഗസ്ഥരുമായി മുൻപ് കൂടിക്കാഴ്ച നടത്തിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.