സൗദിയിലെ പാകിസ്താൻ എംബസി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച എ.ഐ നിർമിത ബോധവത്കരണ വീഡിയോയിൽനിന്ന് 

സൗദിയിൽ ഭിക്ഷാടനം വേണ്ട, പൗരൻമാർക്ക് മുന്നറിയിപ്പുമായി പാകിസ്താൻ

ഇസ്‍ലാമാബാദ്: ഹജ്ജ്, ഉംറ തീർഥടനത്തിനും ജോലിക്കുമായി എത്തുന്ന പൗരൻമാർക്ക് കർശന നിർദ്ദേശവുമായി പാകിസ്താൻ. ഭിക്ഷാടനം, അനധികൃത പണപ്പിരിവ്, വിസ ചട്ടങ്ങളുടെ ലംഘനം എന്നിവക്കെതിരെയാണ് സൗദിയിലെ പാക് എംബസി പൗരൻമാർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

സൗദി നിയമങ്ങളും വിസ വ്യവസ്ഥകളും പൂർണമായും പാലിക്കാൻ പാക് പൗരന്മാരോട് എംബസി ആവശ്യപ്പെട്ടു. നിയമലംഘനം നടത്തിയാൽ അറസ്റ്റ്, തടവ്, നാടുകടത്തൽ തുടങ്ങിയ കടുത്ത നടപടികൾ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

‘പാകിസ്താനിൽനിന്നുള്ള എല്ലാ ഉംറ തീർഥാടകർക്കും തൊഴിലാളികൾക്കും ഉള്ള പ്രധാന സന്ദേശം’ എന്ന ക്യാപ്ഷനോടെ എംബസി സമൂഹമാധ്യമങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമിച്ച ഒരു വീഡിയോ പങ്കുവെച്ചിട്ടുണ്ട്. പ്രാദേശിക നിയമങ്ങൾ ലംഘിക്കുന്ന വ്യക്തിയെ സൗദി അധികൃതർ അറസ്റ്റ് ചെയ്ത് ജയിലിലേക്ക് കൊണ്ടുപോകുന്നതാണ് വീഡിയോയിൽ ചിത്രീകരിച്ചിരിക്കുന്നത്. നിയമങ്ങൾ ലംഘിച്ചാൽ ഉണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ച് ബോധവൽക്കരിക്കാനാണ് ഈ വീഡിയോ പുറത്തിറക്കിയത്.

മക്കയിലെയും മദീനയിലെയും വിശുദ്ധ സ്ഥലങ്ങൾക്ക് ചുറ്റും ഭിക്ഷാടനത്തിനും അനധികൃതമായി സഹായം അഭ്യർഥിക്കുന്നതിനുമെതിരെ സൗദി അധികൃതർ കർശന നടപടിയാണ് ആണ് സ്വീകരിച്ചിരിക്കുന്നതെന്ന് എംബസി ഓർമിപ്പിച്ചു. സന്ദർശകർ ആരും തന്നെ അനധികൃത പ്രാദേശിക സേവനങ്ങൾ ഉപയോഗിക്കുകയോ നൽകുകയോ ചെയ്യരുത്. ഏതൊരു സാമ്പത്തിക ശേഖരണവും സഹായങ്ങളും നിയമപരമായ ചാനലുകൾ വഴി മാത്രമാണെന്ന് ഉറപ്പുവരുത്തണം.

തീർഥാടകരും തൊഴിലാളികളും തങ്ങളുടെ വിസയുടെ കാലാവധിയും നിബന്ധനകളും കൃത്യമായി പാലിക്കണമെന്ന് എംബസി നിർദ്ദേശിച്ചു. വിസയുടെ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങുന്നതിനെക്കുറിച്ചോ വിസ വിഭാഗത്തിന് അനുമതിയില്ലാത്ത തൊഴിലുകളിലോ പ്രവർത്തനങ്ങളിലോ ഏർപ്പെടുന്നതിനെക്കുറിച്ചോ പ്രത്യേക ജാഗ്രത വേണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.

കഴിഞ്ഞ വർഷം ആകെ ഹജ്ജ് തീർത്ഥാടകരുടെ എണ്ണം 16,73,320 ആയി ഉയർന്നിരുന്നു. ഇതിൽ 15,06,576 പേരും സൗദി അറേബ്യക്ക് പുറത്തുനിന്നുള്ളവരാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.