കിൻഷാസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള വൈറസ് ബാധയെ തുടർന്നുള്ള മരണം 2325 ആയി ഉയർന്നു. രാജ്യത്ത് രേഖപ്പെടുത്തിയിട്ടുള്ളതിൽ ഏറ്റവും മാരകമായ എബോള വ്യാപനമായി നിലവിലെ പ്രതിസന്ധി മാറി. 2018 -2020 കാലത്തെ എബോള ബാധയിൽ 2299 പേരാണ് മരിച്ചത്.
ആഗസ്റ്റ് 16 വരെയുള്ള കണക്കുകൾ പ്രകാരം കോംഗോയിൽ ഇതുവരെ 4945 കേസുകൾ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 101 പുതിയ കേസുകളും 33 മരണങ്ങളും റിപ്പോർട്ട് ചെയ്തതായി അന്താരാഷ്ട്ര ആരോഗ്യ ഏജൻസികളുടെ കണക്കുകൾ വ്യക്തമാക്കുന്നു. ആയിരത്തിലധികം പേർ സുഖം പ്രാപിച്ചു. 730 പേർ ആശുപത്രികളിലോ ഐസൊലേഷനിലോ തുടരുകയാണ്.
ബുണ്ടിബുഗ്യോ എബോള വൈറസാണ് രാജ്യത്ത് പടർന്നുപിടിക്കുന്നത്. സാധാരണ എബോള പ്രതിരോധിക്കാൻ ഉപയോഗിക്കുന്ന വാക്സിനോ പ്രത്യേക ചികിത്സയോ ഈ വൈറസ് വകഭേദത്തിനില്ല. മുൻ എബോള വ്യാപനങ്ങളെ അപേക്ഷിച്ച് ഇത്തവണ രോഗവ്യാപനം അസാധാരണ വേഗത്തിലാണ് നടക്കുന്നതെന്ന് ലോകാരോഗ്യ സംഘടനയും ആരോഗ്യവിദഗ്ധരും മുന്നറിയിപ്പ് നൽകി.
രോഗം സ്ഥിരീകരിച്ചവരിലെ മരണനിരക്ക് ഏകദേശം 46 -47 ശതമാനമായി ഉയർന്നിട്ടുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ജൂൺ ആദ്യഘട്ടത്തിൽ ഇത് ഏകദേശം 20 ശതമാനമായിരുന്നു. വൈകിയുള്ള രോഗനിർണയവും ചികിത്സ ലഭിക്കുന്നതിലെ കാലതാമസവുമാണ് മരണനിരക്ക് ഉയരാനുള്ള പ്രധാന കാരണങ്ങളിലൊന്നെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
കോംഗോയുടെ കിഴക്കൻ മേഖലയിലാണ് പ്രധാനമായും രോഗബാധ. സംഘർഷബാധിത പ്രദേശങ്ങളിലേക്ക് വൈറസ് വ്യാപിച്ചതോടെ രോഗികളെ കണ്ടെത്തുന്നതും സമ്പർക്കപ്പട്ടിക തയാറാക്കുന്നതും ചികിത്സ നൽകുന്നതും ബുദ്ധിമുട്ടായിരിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.