തന്റെ മാതാവിന് വധശിക്ഷ വിധിച്ചതിനെതിരെ പ്രതികരണവുമായി ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ മകൻ സജീബ് വസീദ് ജോയ്. വിധി രാഷ്ട്രീയമായ പ്രതികാരം തീർക്കലും വേട്ടയാടലുമാണ്. നിയമപരമായ നീതിന്യായ പ്രക്രിയയല്ല ഇവിടെ നടന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
2024 ലെ ബംഗ്ലാദേശ് വിദ്യാർഥി പ്രക്ഷോഭത്തിനിടെ നടന്ന കൂട്ടക്കൊലകൾ തടയുന്നതിൽ പരാജയപ്പെട്ടു, പ്രകോപനം, മാരകമായ ബലപ്രയോഗത്തിന് ഉത്തരവിട്ടു എന്നീ കുറ്റങ്ങൾക്കാണ് ഹസീനയെ ശിക്ഷിച്ച ട്രിബ്യൂണൽ ശിക്ഷിച്ചത്. മനുഷ്യത്വത്തിനെതിരായ വിധി എന്നാണ് ഇതിനെ സജീബ് വസീദ് വിശേഷിപ്പിച്ചത്. വിധിയിലൂടെ നീതിയെ പൂർണമായി പരിഹസിക്കുകയായിരുന്നുവെന്നും എന്നും വാസീദ് പറഞ്ഞു.
വിചാരണയിൽ വലിയ പിഴവുകളാണ് ഉണ്ടായതെന്നത് വ്യക്താണ്. വധശിക്ഷ മുൻകൂട്ടി നിശ്ചയിച്ചതാണെന്ന് എല്ലാവർക്കും അറിയാമായിരുന്നു. വിചാരണകൾ തിടുക്കത്തിൽ വെറും 100–140 ദിവസത്തിനുള്ളിൽ പൂർത്തിയാക്കുകയായിരുന്നു. തെരഞ്ഞെടുക്കപ്പെടാത്ത, ഭരണഘടനാ വിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ സർക്കാർ നിയമങ്ങൾ ഭേദഗതി ചെയ്തു. പാർലമെന്റില്ലാതെ നിയമങ്ങൾ ഭേദഗതി ചെയ്യാൻ ആർക്കും അവകാശമില്ല എന്നും അദ്ദേഹം പറഞ്ഞു.
മാതാവിന് സ്വന്തം അഭിഭാഷകരെ തെരഞ്ഞെടുക്കാൻ അനുവാദമുണ്ടായിരുന്നില്ല. ഈ വിധി അവരിൽ അടിച്ചേൽപ്പിക്കുകയായിരുന്നു. നീതിയെ പൂർണമായും പരിഹസിക്കുകയായിരുന്നു ഈ വിധിയിലൂടെ എന്നും അദ്ദേഹം പറഞ്ഞു.
ബംഗ്ലാദേശിലെ പ്രക്ഷോഭത്തിനിടെ വിദ്യാർഥികളെ കൂട്ടക്കൊല ചെയ്യാൻ നേതൃത്വം നൽകിയ കുറ്റത്തിനാണ് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രിയും അവാമി ലീഗ് നേതാവുമായ ശൈഖ് ഹസീനക്ക് തിങ്കളാഴ്ചയാണ് ട്രൈബ്യൂണൽ കോടതി വധശിക്ഷ വിധിച്ചത്. വിദ്യാർഥി പ്രക്ഷോഭം അടിച്ചമർത്തിയതിലൂടെ ഹസീന മാനവരാശിക്കെതിരായ കുറ്റകൃത്യം നടത്തിയെന്നാണ് ട്രൈബ്യൂണൽ കണ്ടെത്തിയത്. പ്രക്ഷോഭത്തിനിടെയുണ്ടായ പൊലീസിന്റെ ക്രൂരമായ അടിച്ചമർത്തലിനിടെ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് വിധി ആശ്വാസമാകും. എന്നാൽ അധികാരം നഷ്ടമായതിനു ശേഷം ഇന്ത്യയിൽ പ്രവാസ ജീവിതം നയിക്കുന്ന ഹസീനയെ ഇത് എങ്ങനെ ബാധിക്കും. ഹസീനക്കൊപ്പം മുൻ ആഭ്യന്തരമന്ത്രി അസദുസ്സമാൻ ഖാൻ കമാലിനും കോടതി വധശിക്ഷ വിധിച്ചിട്ടുണ്ട്. അതേസമയം, മുൻ പൊലീസ് മേധാവി ചൗധരി അബ്ദുല്ല അൽ മാമൂന് അഞ്ചുവർഷം തടവാണ് ലഭിച്ചത്. കുറ്റം സമ്മതിച്ചതിനും അന്വേഷണ സംഘവുമായി സഹകരിച്ചതിനുമാണ് ഈ ശിക്ഷായിളവ്.
കലാപത്തിന് പ്രേരിപ്പിച്ചു, പ്രക്ഷോഭകാരികളെ കൊല്ലാൻ ഉത്തരവിട്ടു, കൂട്ടക്കൊല തടയാൻ ശ്രമിച്ചില്ല എന്നീ മൂന്നുകുറ്റങ്ങളാണ് ഹസീനക്കെതിരെ പ്രധാനമായും ചുമത്തിയത്. ഹസീനക്ക് ആദ്യം ജീവപര്യന്തം തടവു ശിക്ഷ നൽകാനാണ് കോടതി തീരുമാനിച്ചിരുന്നത്. എന്നാൽ മറ്റുകുറ്റകൃത്യങ്ങൾ കൂടി ഉൾപ്പെടുത്തി ജീവപര്യന്തം തടവ് വധശിക്ഷയാക്കുകയായിരുന്നു.
എന്നാൽ വധശിക്ഷ വിധിച്ചിട്ടും തനിക്കെതിരായ എല്ലാ ആരോപണങ്ങളും ശൈഖ് ഹസീന നിഷേധിക്കുകയാണ്. രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതും കെട്ടിച്ചമച്ചതുമായ കംഗാരുകോടതിയുടെ വിധിയാണിതെന്നായിരുന്നു ഹസീനയുടെ പ്രതികരണം. ബംഗ്ലാദേശ് ഇടക്കാല സർക്കാർ വധശിക്ഷ വിധിയെ സ്വാഗതം ചെയ്തു. വധശിക്ഷ വിധി വന്നതിനു പിന്നാലെ ഹസീനയെയും അസദുസ്സമാൻ ഖാനെയും എത്രയും പെട്ടെന്ന് കൈമാറണമെന്ന് ബംഗ്ലാദേശ് ഇന്ത്യയോട് ആവശ്യപ്പെട്ടു. ഇരുവരുടെയും അസാന്നിധ്യത്തിലായിരുന്നു കോടതി വിധിയെന്നതും ശ്രദ്ധേയം. കുറ്റവാളികളെ കൈമാറൽ ഉടമ്പടി പ്രകാരം ഇന്ത്യ ഇരുനേതാക്കളും വിട്ടുനൽകണമെന്നാണ് ബംഗ്ലാദേശിന്റെ ആവശ്യം. വിധി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഏറ്റവും അടുത്ത അയൽരാജ്യമെന്ന നിലയിൽ അവിടത്തെ ജനങ്ങളുടെ സുരക്ഷയും സുസ്ഥിരതയും രാജ്യത്തിന്റെ ജനാധിപത്യവും സമാധാനവും നിലനിർത്താൻ ഇന്ത്യക്ക് പ്രതിബദ്ധതയുണ്ടെന്നുമായിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം.
വിധിയിൽ ഐക്യരാഷ്ട്രസഭയും പ്രതികരിച്ചിരുന്നു. ശിക്ഷാവിധി പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ടവർക്കുള്ള അനുകൂലമായ നീക്കമാണെന്നായിരുന്നു യു.എൻ പ്രതികരണം.
എന്നാൽ ആർക്കായാലും ഏതു സാഹചര്യത്തിലായാലും വധശിക്ഷ നൽകുന്നതിനെ അനുകൂലിക്കുന്നില്ലെന്നും യു.എൻ വ്യക്തമാക്കുകയും ചെയ്തു.
ശൈഖ് ഹസീനക്ക് മുന്നിൽ ഇനിയെന്ത്?
ബംഗ്ലാദേശിന്റെ അപേക്ഷ പരിഗണിക്കാൻ ഇന്ത്യ തീരുമാനിച്ചാൽ തീർച്ചയായും ഹസീനക്ക് രാജ്യംവിടേണ്ടി വരും. എത്രയും പെട്ടെന്ന് ഹസീനയെയും മുൻ മന്ത്രിയെയും കൈമാറണമെന്നാണ് ബംഗ്ലാദേശ് വിദേശകാര്യമന്ത്രാലയം ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
നീതിയെ മറികടന്ന് മാനവ രാശിക്കെതിരെ കുറ്റകൃത്യം നടത്തിയവർക്ക് അഭയം നൽകുന്നത് ഏത് രാജ്യമായാലും അത് സൗഹാർദപരമല്ലെന്നും ബംഗ്ലാദേശ് ചൂണ്ടിക്കാട്ടി. ലോകം ഹസീനയെ ഇന്ത്യ ബംഗ്ലാദേശിന് കൈമാറുന്നത് കാത്തുനിൽക്കുന്നതിനിടെ, അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികൾ ട്രൈബ്യൂണൽ കോടതി തുടങ്ങിക്കഴിഞ്ഞു. സ്വത്തുക്കൾ കണ്ടുകെട്ടിയ ശേഷം രാജ്യത്തിന്റെ പൊതുഖജനാവിലേക്ക് ചേർക്കുകയാണ് ചെയ്യുക.
അതേസമയം, വധശിക്ഷക്കെതിരെ ഹസീനക്ക് അപ്പീൽ നൽകാൻ സാധിക്കും. എന്നാൽ ഹസീന അറസ്റ്റ്‍ വരിക്കുകയോ 30 ദിവസത്തിനകം സ്വമേധയാ നാട്ടിലേക്ക് മടങ്ങുകയോ ചെയ്താൽ മാത്രമേ അതിന് സാധിക്കുകയുള്ളൂ. മറ്റൊരു രാജ്യത്ത് നിന്നുകൊണ്ട് ഒരിക്കലും വധശിക്ഷക്കെതിരെ അപ്പീൽ നൽകാൻ സാധിക്കില്ല. എന്നാൽ ട്രൈബ്യൂണൽ കോടതിയുടെ ശിക്ഷാവിധി അവഗണിക്കാനാണ് തീരുമാനമെങ്കിൽ ഹസീനയെ പിടികിട്ടാപ്പുള്ളിയായി മുദ്ര ചാർത്തുകയും ചെയ്യും.
സർക്കാർ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചാൽ സർക്കാറിന് ഹസീനയുടെ സ്വത്തുക്കൾ പിടിച്ചെടുക്കാനും അവരുടെ പാസ്പോർട്ട് റദ്ദാക്കാനും സാധിക്കും. അതുപോലെ ഹസീനയെ വിട്ടുകിട്ടണമെന്ന ആവശ്യം ബംഗ്ലാദേശ് കൂടുതൽ ശക്തമാക്കുകയും ഇന്റർപോൾ റെഡ് നോട്ടീസ് അയക്കാൻ ഒരുങ്ങുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.