ധാക്ക: ബംഗ്ലാദേശ് കുറ്റകൃത്യ ട്രിബ്യൂണലിന്റെ വിധിയോട് പ്രതികരിച്ച് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ശൈഖ് ഹസീന. കപട വിധിയെന്നായിരുന്നു ഹസീനയുടെ ആദ്യ പ്രതികരണം. തെരഞ്ഞെടുക്കപ്പെടാത്ത സർക്കാർ സ്ഥാപിച്ച കപട ട്രിബ്യൂണലാണ് വിധി പറഞ്ഞതെന്നും വിധി പക്ഷപാതപരവും രാഷ്ട്രീയ പ്രേരിതവുമാണെന്നും ഷേഖ് ഹസീന പറഞ്ഞു. അവാമി ലീഗിനെ ഇല്ലാതാക്കാനുള്ള ഇടക്കാല സർക്കാരിൻ്റെ ശ്രമമാണിതെന്നും ഹസീന ആരോപിച്ചു.
"ഐ.സി.ടിയിൽ എനിക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളെ ഞാൻ പൂർണമായും നിഷേധിക്കുന്നു. രാഷ്ട്രീയ ഭിന്നക്കപ്പുറം കഴിഞ്ഞ വർഷം ജൂലൈയിലും ആഗസ്റ്റിലും നടന്ന എല്ലാ മരണങ്ങളിലും ഞാൻ ദുഃഖം പ്രകടിപ്പിച്ചിരുന്നു. പ്രതിഷേധക്കാരെ കൊല്ലാൻ ഞാനോ മറ്റ് രാഷ്ട്രീയ നേതാക്കളോ ഉത്തരവിട്ടിട്ടില്ല," ശൈഖ് ഹസീന പറഞ്ഞു.
"ട്രിബ്യൂണലിൽ എന്നെ പ്രതിരോധിക്കാനോ പ്രതിനിധീകരിക്കാനോ എനിക്ക് അവസരം ലഭിച്ചിട്ടില്ല. എന്റെ അഭിഭാഷകരുടെ അസാന്നിധ്യത്തിലാണ് വിചാരണ നടന്നത്. അന്താരാഷ്ട്രം എന്ന പേര് ഉണ്ടെങ്കിലും ഐ.സി.ടിക്ക് 'അന്താരാഷ്ട്ര'മായി ഒന്നുമില്ല.അത് നിഷ്പക്ഷവുമല്ല," വിധിന്യായത്തിന് മിനിറ്റുകൾക്ക് ശേഷം പുറത്തിറക്കിയ പ്രസ്താവനയിൽ അവർ പറഞ്ഞു.
വിദ്യാർഥി പ്രക്ഷോഭത്തിനിടെ പ്രതിഷേധക്കാരെ കൂട്ടക്കൊല ചെയ്യാൻ നേതൃത്വം നൽകിയ കുറ്റത്തിനാണ് ബംഗ്ലാദേശ് അന്താരാഷ്ട്ര ട്രൈബ്യൂണൽ മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനക്ക് വധശിക്ഷ വിധിച്ചത്. ഹസീനയുടെ അഭാവത്തിൽ മാസങ്ങൾ നീണ്ട വിചാരണക്ക് ശേഷമാണ് വിധി. പ്രതിഷേധക്കാരെ കൊല്ലാൻ ഉത്തരവിടുകയും ഗുരുതരമായി പരിക്കേൽപിക്കുകയും ചെയ്ത ഹസീന മനുഷ്യ രാശിക്കെതിരായ കുറ്റകൃത്യം നടത്തിയെന്നും കോടതി വിലയിരുത്തി.
2024 ആഗസ്റ്റ് അഞ്ചിന് അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ടതിനുശേഷം ഇന്ത്യയിൽ അഭയം തേടിയിരിക്കുകയാണ് 78കാരിയായ ശൈഖ് ഹസീന.
അക്രമത്തിന് പ്രേരിപ്പിക്കൽ, പ്രതിഷേധക്കാരെ കൊല്ലാൻ ഉത്തരവിട്ടു, വിദ്യാർഥികളുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭത്തിനിടെ നടന്ന അതിക്രമങ്ങൾ തടയുന്നതിൽ പരാജയപ്പെട്ടു എന്നീ മൂന്ന് കുറ്റങ്ങളിൽ ഹസീന കുറ്റക്കാരിയാണെന്നാണ് ട്രൈബ്യൂണൽ കണ്ടെത്തിയത്.
ഹസീനക്കൊപ്പം, ബംഗ്ലാദേശ് മുൻ ആഭ്യന്തരമന്ത്രി അസദുസ്സമാൻ ഖാൻ കമാലിനും വധശിക്ഷ വിധിച്ചിട്ടുണ്ട്. എന്നാൽ കുറ്റകൃത്യത്തിൽ പങ്കാളിയാണെന്ന് കണ്ടെത്തിയ മുൻ പൊലീസ് മേധാവി ചൗധരി അബ്ദുല്ല അൽ മാമൂന് അഞ്ചു വർഷത്തെ തടവ് ശിക്ഷയാണ് ലഭിച്ചത്. കാരണം ഹസീനക്കെതിരായ പ്രധാന സാക്ഷിയായ ചൗധരി കോടതിക്കു മുമ്പിൽ മാപ്പുപറയുകയും ചെയ്തിരുന്നു.
വിദ്യാർഥി പ്രക്ഷോഭം അടിച്ചമർത്തുന്നതിനിടെ ശൈഖ് ഹസീന ഗുരുതര കുറ്റകൃത്യം നടത്തിയതായി അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ നേരത്തേ വിധിച്ചിരുന്നു. ഈ വർഷം ആഗസ്റ്റ് മൂന്നിനാണ് ഹസീനയെ വിചാരണ ചെയ്യാൻ പ്രത്യേക ട്രൈബ്യൂണൽ അനുമതി നൽകിയത്. അധികാരം ഉപയോഗിച്ച് ഹസീന മാനവരാശിക്ക് എതിരായ അക്രമം നടത്തിയെന്നാണ് ട്രൈബ്യൂണൽ കണ്ടെത്തിയത്. വിദ്യാർഥികൾക്കെതിരായ വെടിവെപ്പിനെ കുറിച്ച് ഹസീനക്ക് അറിവുണ്ടായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. 2024 ജൂലൈ 15 മുതൽ ആഗസ്റ്റ് 15 വരെ നീണ്ട പ്രക്ഷോഭത്തിൽ 1400ഓളം പേർ കൊല്ലപ്പെട്ടെന്നാണ് യു.എൻ കണക്ക്.
ഹസീനക്കെതിരെ അഞ്ച് കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കൊലപാതകം, കൊലപാതകശ്രമം, നിരായുധരായ വിദ്യാർഥി പ്രതിഷേധക്കാർക്കെതിരെ പീഡനം, മാരക ബലപ്രയോഗം, മാരകായുധങ്ങൾ, ഹെലികോപ്റ്ററുകൾ, ഡ്രോണുകൾ എന്നിവ വിന്യസിക്കാൻ ഉത്തരവുകൾ പുറപ്പെടുവിക്കൽ, രംഗ്പൂരിലും ധാക്കയിലും നടന്ന ചില കൊലപാതകങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
വിധി വരുന്നതിന് തൊട്ടുമുമ്പായി താൻ നിരപരാധിയാണെന്നും അവാമി ലീഗിനെ തളർത്താൻ കഴിയില്ലെന്നും സൂചിപ്പിക്കുന്ന വിഡിയോ സന്ദേശം ഹസീന അനുയായികൾക്കായി പുറത്തുവിട്ടിരുന്നു. ബംഗ്ലാദേശ് ഇടക്കാല സർക്കാറിന് നേതൃത്വം നൽകുന്ന മുഹമ്മദ് യൂനുസ് അവാമി ലീഗിനെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്നും എന്നാൽ അതത്ര എളുപ്പമല്ലെന്നും അവർ വിഡിയോ സന്ദേശത്തിൽ ഉറപ്പിച്ചു പറയുകയും ചെയ്തു.
ധാക്കയിൽ പ്രതിഷേധക്കാരെ കൂട്ടക്കൊല ചെയ്യാൻ പദ്ധതിയിട്ടു, ജനക്കൂട്ടത്തിന് നേരെ വെടിയുതിർക്കാൻ ഹെലികോപ്റ്ററുകളും ഡ്രോണുകളും ഉപയോഗിച്ചു, തെളിവുകൾ നശിപ്പിക്കാൻ അഷുലിയയിൽ മൃതദേഹങ്ങൾ ദഹിപ്പിച്ചു, ചങ്കർപുളിൽ പ്രകടനക്കാരെ സംഘടിതമായി കൊലപ്പെടുത്തി എന്നിവയാണ് ഹസീനക്കെതിരെ ചുമത്തിയ പ്രധാന കുറ്റകൃത്യങ്ങൾ.
വിധിക്ക് പിന്നാലെ ബംഗ്ലദേശിൽ ഉടനീളം അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. തെരുവിൽ ഇറങ്ങുന്നവരെ കർശനമായി നേരിടുമെന്നാണ് ബംഗ്ലദേശിലെ ഇടക്കാല സർക്കാരിന്‍റെ പ്രഖ്യാപനം. ധാക്കയിൽ അക്രമികളെ കണ്ടാലുടൻ വെടിവെക്കാനും ഉത്തരവിട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം ജൂലൈ 15 നും ഓഗസ്റ്റ് 15 നും ഇടയിൽ നടന്ന പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ ഹസീനയുടെ സർക്കാർ അതിക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങൾ നടത്തി എന്നതാണ് ചുമത്തിയിരിക്കുന്ന കുറ്റം. കൊലപാതകം, വധശ്രമം, പീഡനം, മനുഷ്യത്വരഹിതമായ പ്രവൃത്തികൾ എന്നിവയും ചുമത്തിയിട്ടുണ്ട്.
ഹസീന എവിടെ ആയാലും ശിക്ഷ നടപ്പാക്കുമെന്ന് ബംഗ്ലദേശ് ഭരണകൂടം പ്രഖ്യാപിച്ചിരുന്നു. ഹസീനയെ കൈമാറണമെന്ന് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ പലതവണ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇന്ത്യ ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.