വാഷിങ്ടൺ: പ്രമുഖ സാഹിത്യകാരൻ സൽമാൻ റുഷ്ദിക്ക് അമേരിക്കയിലെ ന്യൂയോർക്കിൽവെച്ച് കുത്തേറ്റു. പ്രഭാഷണ പരിപാടിക്കായി എത്തിയ റുഷ്ദി ഇരിക്കുന്ന വേദിയിലേക്ക് അക്രമി ചാടിക്കയറി രണ്ടുതവണ മുഖത്ത് കുത്തുകയായിരുന്നു. അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. റുഷ്ദിയുടെ ആരോഗ്യനില സംബന്ധിച്ച് കൃത്യമായ വിവരം രാത്രി വൈകിയും പുറത്തുവന്നിട്ടില്ല.
വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ 11ഓടെയായിരുന്നു സംഭവം. ന്യൂയോർക്ക് നഗരത്തിൽനിന്നും 90 കിലോമീറ്റർ അകലെയുള്ള ഷുറ്റോക്വാ ഇൻസ്റ്റിറ്റ്യൂഷനിലായിരുന്നു പ്രഭാഷണം. പരിപാടിയിൽ റുഷ്ദിയെ പരിചയപ്പെടുത്തുന്നതിനിടെയാണ് അക്രമം ഉണ്ടായത്. നൂറുകണക്കിന് പേർ സദസ്സിലുണ്ടായിരുന്നു.
കുത്തേറ്റ് നിലത്ത് വീണ റുഷ്ദിക്ക് സഹായവുമായി ആളുകൾ ഓടിക്കൂടി. പിന്നീട് ഹെലികോപ്ടറിൽ റുഷ്ദിയെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ന്യൂയോർക്ക് പൊലീസാണ് അക്രമിയെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
75കാരനായ ബ്രിട്ടീഷ്-ഇന്ത്യൻ എഴുത്തുകാരനായ റുഷ്ദി 20 വർഷമായി അമേരിക്കയിലാണ് താമസം. 1981ൽ പുറത്തിറങ്ങിയ 'മിഡ്നൈറ്റ്സ് ചിൽഡ്രൺ' എന്ന നോവലിലൂടെയാണ് പ്രശസ്തനായത്. ഈ നോവലിന് ബുക്കർ സമ്മാനം ലഭിച്ചു. 1988ൽ പ്രസിദ്ധീകരിച്ച 'ദ സാത്താനിക് വേഴ്സസ്' പുസ്തകത്തിന്റെ പേരിൽ അദ്ദേഹത്തിനെതിരെ വധഭീഷണി ഉണ്ടായിരുന്നു.
ഇറാൻ മതനിന്ദ ആരോപിച്ച് പുസ്തകം നിരോധിക്കുകയും ചെയ്തു. ഒരുവർഷത്തിനുശേഷം, ഇറാന്റെ അന്നത്തെ ആത്മീയ നേതാവ് ആയത്തുല്ല ഖുമൈനി റുഷ്ദിയുടെ വധത്തിന് ആഹ്വാനം ചെയ്ത് ശാസന പുറപ്പെടുവിച്ചിരുന്നു. 30 ലക്ഷം ഡോളറായിരുന്നു വധിക്കുന്നവർക്ക് പ്രഖ്യാപിച്ച ഇനാം. റുഷ്ദിക്കെതിരെ നിരവധി തവണ ആക്രമണ ശ്രമങ്ങളുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.