മുംബൈ: നെറ്റിസൺസിന്റെ ട്രോൾ ഏറ്റുവാങ്ങി മുൻ യു.കെ പ്രധാനമന്ത്രിയുടെ ഭാര്യാപിതാവിനോടൊപ്പമുള്ള മുംബൈ സെൽഫി. ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തിയുടെ നീണ്ട ജോലി സമയത്തെക്കുറിച്ചുള്ള പരാമർശത്തിൽ പിടിച്ചുകേറിയാണ് ട്രോൾ.
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചാം ടി 20 ക്കിടെയാണ് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നിന്നും മുൻ യു.കെ പ്രധാനമന്ത്രി ഋഷി സുനക്കും ഇൻഫോസിസ് ചെയർമാൻ നാരായണ മൂർത്തിയും ഒരുമിച്ചുള്ള സെൽഫി. സുനക് ആഹ്ലാദവാനായാണ് ഫോട്ടോയിൽ. ‘ഇംഗ്ലണ്ടിന് വാങ്കഡെയിൽ ദുഷ്‌കരമായ ദിവസമാണ്. പക്ഷേ, ഞങ്ങളുടെ ടീം കൂടുതൽ ശക്തമായി തിരിച്ചുവരുമെന്ന് എനിക്കറിയാം. വിജയത്തിന് ടീം ഇന്ത്യക്ക് അഭിനന്ദനങ്ങൾ.’ -സെൽഫി എക്സിൽ പങ്കിട്ടുകൊണ്ട് സുനക് പറഞ്ഞു.
അവസരം മുതലാക്കി ഇന്റർനെറ്റ് ഉപയോക്താക്കൾ ചാടിവീണു. ആഴ്ചയിലെ 70 മണിക്കൂർ ജോലിക്കു വേണ്ടിയുള്ള മൂർത്തിയുടെ സമീപകാല വാദവും അദ്ദേഹത്തിന്റെ സ്റ്റേഡിയത്തിലെ സാന്നിധ്യവും സംയോജിപ്പിച്ച് അവർ അതിൽ നർമം കണ്ടെത്തി.
‘നാരായണമൂർത്തി സാറിന് ഋഷി സുനക്കിനോട് അതൃപ്തിയുണ്ടെന്ന് തോന്നുന്നു. കാരണം അദ്ദേഹം വാങ്കഡെയിലെ ക്രിക്കറ്റ് മത്സരം കാണുന്നതിനായി ഓഫിസ് ജോലികൾ മുടക്കിയിരിക്കുകയാണ്!’ എന്ന് ഒരു ഉപയോക്താവ് പരിഹസിച്ചു.
‘നാരായണ മൂർത്തി: ജീവനക്കാർ വാരാന്ത്യങ്ങളിൽ ജോലി ചെയ്യണം. എന്നിട്ട്, വാരാന്ത്യത്തിൽ നാരായണ മൂർത്തി: എന്റെ മരുമകനൊപ്പം ക്രിക്കറ്റ് കാണുന്നു’- മറ്റൊരാൾ എഴുതി.
‘നാരായണ മൂർത്തി എങ്ങനെ ക്രിക്കറ്റ് കളി കാണും? അദ്ദേഹത്തിന് ജോലിയില്ലേ?’ -എന്ന് വേറൊരു ട്രോൾ!
അമ്മായിയപ്പന്റെ മേൽനോട്ടത്തിൽ തന്റെ ബിസിനസ് സന്തോഷത്തോടെ സംയോജിപ്പിച്ച് സുനക് ഒരു ‘വർക്ക്-സ്റ്റഡി’ പ്രോഗ്രാമിലായിരിക്കുമെന്നും ചില നെറ്റിസൺസ് പരിഹസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.