ബെയ്ജിങ്ങ്: ഷി ജിൻപിങ് മൂന്നാം തവണയും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുകയും അദ്ദേഹത്തിന്റെ പ്രധാന അനുയായികൾ പൊളിറ്റ്ബ്യൂറോ സ്റ്റാൻഡിങ് കമ്മിറ്റിയിൽ ഇടം നേടുകയും ചെയ്തതോടെ അധികാര രാഷ്ട്രീയം ഉറപ്പിച്ചിരിക്കുകയാണ് ചൈനയിൽ. സ്വേച്ഛാധിപത്യ സ്വഭാവമുള്ള നിലവിലെ പ്രസിഡന്‍റ് ഇന്ത്യക്കും ലോകത്തിനും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് വിലയിരുത്തൽ.
ജപ്പാനും ഓസ്‌ട്രേലിയയും യു.എസും ഇന്ത്യയും അടങ്ങുന്ന ക്വാഡ് സഖ്യത്തിൽ ഇന്ത്യക്ക് ചൈന കൂടുതൽ ഭീഷണി സൃഷ്ടിച്ചേക്കും. ജപ്പാനും ഓസ്‌ട്രേലിയയും യു.എസിന്റെ സുരക്ഷാ സഖ്യകക്ഷികളാണ്. എന്നാൽ യഥാർഥ നിയന്ത്രണ രേഖയിൽ (എൽ.എ.സി) ഇന്ത്യക്ക് ചൈന പ്രശ്‌നങ്ങൾ സൃഷ്ടിച്ചേക്കാം.
2020 മേയ് മാസത്തിൽ യഥാർഥ നിയന്ത്രണ രേഖയിൽ ആക്രമണം നടന്നതിനാൽ കിഴക്കൻ ലഡാക്കിലെ അതിർത്തി വിഷയങ്ങൾ ബെയ്‌ജിങ് ഉയർത്തിക്കൊണ്ടുവരുമെന്നത് വ്യക്തമാണ്. അതേസമയം സിക്കിം, അരുണാചൽ പ്രദേശ് മേഖലകളിലും പ്രശ്‌നങ്ങൾ പ്രതീക്ഷിക്കാം.
അതിർത്തി പ്രശ്നത്തിൽ ഇന്ത്യയുമായി ഒരു വിട്ടുവീഴ്ചക്കും ചൈന തയാറാകില്ല. അതേസമയം ഉഭയകക്ഷി വ്യാപാരത്തെ ചൈന പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഈ ദശാബ്ദത്തിന്‍റെ അവസാനത്തോടെ ചൈനയെ സൈനികമായും സാമ്പത്തികമായും അമേരിക്കയെപ്പോലെ ശക്തമാക്കുകയാണ് ഷിയുടെ ലക്ഷ്യം. തായ്‌വാൻ പിടിച്ചെടുക്കാനും പാകിസ്താനെ തന്ത്രപരമായി ഉപയോഗിക്കാനും മതതീവ്രവാദവും ഭീകരതയും പോലുള്ള ആഭ്യന്തര പ്രശ്നത്തിലൂടെ ഇന്ത്യയെ നിയന്ത്രണത്തിലാക്കാനും ചൈന ശ്രമിക്കും.
2025ഓടെ ഇൻഡോ-പസഫിക്കിൽ പട്രോളിങ് നടത്തുന്നതിലൂടെ ക്വാഡ്-ചൈന സംഘർഷം വർധിക്കാനുള്ള സാധ്യതയും കാണുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.