ഗ്രെറ്റ തുൻബർഗ്

‘നിങ്ങളുടെ ധീരമായ പോരാട്ടത്തിൽ ലോകം അഭിമാനിക്കുന്നു’; ലണ്ടനിൽ ഇന്ത്യൻ വിദ്യാർഥികളുടെ വിജയപ്രകടനത്തിൽ പങ്കെടുത്ത് ഗ്രെറ്റ തുൻബർഗ്

ലണ്ടൻ: രാജ്യത്ത് നടന്ന വിദ്യാർഥി പ്രക്ഷോഭങ്ങൾക്ക് ആഗോളതലത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രമുഖ പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബർഗ്. ജനകീയ വിദ്യാർഥി സമരങ്ങളുടെ വിജയത്തിൽ പങ്കുചേർന്ന്, ലണ്ടനിലെ ഇന്ത്യൻ ഹൈകമ്മീഷന് മുന്നിൽ എസ്‌.എഫ്.ഐ യു.കെ സംഘടിപ്പിച്ച പ്രതിഷേധത്തിൽ ഗ്രെറ്റ പങ്കെടുത്തു.

ഇന്ത്യൻ വിദ്യാർഥികളുടെ ധീരമായ പോരാട്ടം ലോകമെമ്പാടുമുള്ള പ്രവർത്തകർക്ക് വലിയ പ്രതീക്ഷയും അഭിമാനവുമാണ് നൽകുന്നതെന്ന് പ്രകടനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേ ഗ്രെറ്റ തുൻബർഗ് പറഞ്ഞു. ജനങ്ങൾ ഒന്നിച്ചുനിന്നാൽ നേടാൻ കഴിയാത്തതായി ഒന്നുമില്ലെന്ന് ഈ സമരം തെളിയിച്ചെന്നും ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനുമായുള്ള ഇന്ത്യൻ വിദ്യാർഥികളുടെ പോരാട്ടം ആഗോളതലത്തിലെ ആവശ്യമായിരുന്നുമെന്നും അവർ കൂട്ടിച്ചേർത്തു.

ഡൽഹി ജന്തർ മന്തറിൽ നടന്ന ശക്തമായ വിദ്യാർഥി പ്രക്ഷോഭങ്ങളെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെക്കുകയും, സമരക്കാരുടെ ആവശ്യങ്ങൾക്ക് മുന്നിൽ ഭരണകൂടം വഴങ്ങുകയും ചെയ്ത സാഹചര്യത്തിലാണ് ലണ്ടനിലും ഐക്യദാർഢ്യ സംഗമം നടന്നത്. വിദ്യാഭ്യാസ മന്ത്രി രാജിവെച്ചതുകൊണ്ടുമാത്രം പ്രതിഷേധം അവസാനിക്കുന്നില്ലെന്നും ഭരണകൂടത്തിന്റെ വീഴ്ചകളിൽ കൂടുതൽ ഉത്തരവാദിത്തം ഉറപ്പാക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ രാജിയടക്കം ആവശ്യപ്പെടുന്ന പ്ലക്കാർഡുകളുമായാണ് വിദ്യാർഥികൾ പ്രതിഷേധത്തിൽ അണിനിരന്നത്.

എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി. സാനു ഉൾപ്പെടെയുള്ള നേതാക്കൾ ഗ്രെറ്റ തുൻബർഗ് പങ്കെടുത്ത ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയും പിന്തുണയ്ക്ക് നന്ദി അറിയിക്കുകയും ചെയ്തു. നീറ്റ് പരീക്ഷപേപ്പർ ചോർച്ചയെ തുടർന്ന് ജീവൻ നഷ്ടപ്പെട്ട 21 വിദ്യാർഥികൾക്ക് ആദരമർപ്പിച്ച എസ്‌.എഫ്.ഐ, പ്രക്ഷോഭകർക്കുനേരെയുണ്ടായ പൊലീസ് അതിക്രമങ്ങളെ കടുത്ത ഭാഷയിൽ അപലപിച്ചു. 

Tags:    
News Summary - 'Proud of your brave fight'; Greta Thunberg attends Indian students' victory rally in London

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.