മൂന്ന് തവണ ലാൻഡിങ് ശ്രമം പരാജയം, വിമാനം താഴേക്ക് പതിക്കുന്നതായി തോന്നി; കൊടുങ്കാറ്റിൽ ആടിയുലഞ്ഞ് ടർക്കിഷ് വിമാനം
ടുണീസ്: കൊടുങ്കാറ്റിനിടെ ലാൻഡ് ചെയ്യാൻ നടത്തിയ മൂന്ന് ശ്രമങ്ങളും പരാജയപ്പെട്ടതോടെ യാത്രക്കാരെ ഭീതിയിലാഴ്ത്തി ടർക്കിഷ് എയർലൈൻസ് വിമാനം. ഇസ്താംബൂളിൽ നിന്ന് ടുണീഷ്യയിലേക്ക് പോയ ടി.കെ 661 വിമാനമാണ് ടുണീസ് കാർത്തേജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ആടിയുലഞ്ഞത്.
മൂന്നാം ലാൻഡിങ് ശ്രമത്തിനിടെ വിമാനം താഴേക്ക് കുതിക്കുന്നതായി അനുഭവപ്പെട്ടുവെന്ന് യാത്രക്കാർ പറയുന്നു. സെപ്റ്റംബർ 10നാണ് സംഭവം. ടുണീസ് വിമാനത്താവളത്തിന് സമീപമെത്തിയപ്പോഴാണ് കാലാവസ്ഥ മോശമായത്. ശക്തമായ കാറ്റിൽപ്പെട്ട് വിമാനം ആടിയുലഞ്ഞു. യാത്രക്കാർ സീറ്റുകളിൽ മുറുകെ പിടിക്കുന്നതിന്റെയും ഭയന്ന് നിലവിളിക്കുന്നതിന്റെയും ദൃശ്യങ്ങൾ വിമാനത്തിലെ ഒരു യാത്രക്കാരി സമൂഹമാധ്യമത്തിൽ പങ്കുവെച്ച വീഡിയോയിൽ കാണാം.
വിമാനം ടുണീസ് കാർത്തേജ് വിമാനത്താവളത്തിൽ ഇറക്കാൻ പൈലറ്റ് മൂന്ന് തവണ ശ്രമിച്ചതായി യാത്രക്കാരിയായ മറീന മെയ്സ്കായ പറഞ്ഞു. മൂന്നാം ശ്രമത്തിനിടെ വിമാനം പെട്ടെന്ന് താഴേക്ക് പതിക്കുന്നതായി തോന്നി. ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത തരത്തിലുള്ള ഭയമായിരുന്നുവെന്നും വിമാനത്തിൽ അമ്മക്കൊപ്പമാണ് ഈ അനുഭവം നേരിട്ടതെന്നും അവർ സമൂഹമാധ്യമത്തിൽ കുറിച്ചു.
മൂന്ന് തവണ ലാൻഡ് ചെയ്യാനുള്ള ശ്രമങ്ങൾക്കുശേഷം പ്രതികൂല കാലാവസ്ഥ തുടരുന്നതിനാൽ വിമാനം ടുണിസ് വിമാനത്താവളത്തിൽ ഇറക്കേണ്ടെന്ന് പൈലറ്റുമാർ തീരുമാനിക്കുകയായിരുന്നു. തുടർന്ന് ടുണിസിൽ നിന്ന് ഏകദേശം 60 മൈൽ തെക്ക് മാറിയുള്ള എൻഫിദ ഹമ്മാമെറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വിമാനം വഴിതിരിച്ചുവിട്ടു. അവിടെ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. സംഭവത്തിൽ യാത്രക്കാർക്കോ ജീവനക്കാർക്കോ പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.