അൻവർ ഇബ്രാഹിം, നരേന്ദ്ര മോദി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ആസിയാൻ സമ്മേളനത്തിൽ പങ്കെടുക്കാത്തിൽ വിശദീകരണവുമായി മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം. 47ാമത് ആസിയാൻ സമ്മേളനത്തിനായി മോദി മലേഷ്യയിലേക്ക് പോകുന്നില്ല. പകരം വിർച്വലായി സമ്മേളനത്തിൽ പങ്കെടുക്കുമെന്നാണ് മോദി അറിയിച്ചത്. ദീപാവലി ആഘോഷം നടക്കുന്നതിനാൽ ആസിയാൻ സമ്മേളനത്തിൽ പങ്കെടുക്കാനാവില്ലെന്ന് മോദി തങ്ങളെ അറിയിച്ചുവെന്ന് മലേഷ്യൻ പ്രധാനമന്ത്രി പറഞ്ഞു.
നരേന്ദ്ര മോദിയുടെ തീരുമാനത്തെ ബഹുമാനിക്കുകയാണ്. അതിനൊപ്പം അദ്ദേഹത്തിനും ഇന്ത്യയിലെ ജനങ്ങൾക്കും ദീപാവലി ആശംസകൾ അറിയിക്കുകയും ചെയ്യുന്നു. ഇന്ത്യയും മലേഷ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം രാത്രി തനിക്ക് മോദിയുടെ ഫോൺ ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രി സുഹൃത്ത് നരേന്ദ്ര മോദിയിൽ നിന്നും ഒരു ഫോൺകോൾ ലഭിക്കുകയുണ്ടായി. ഇന്ത്യ-മലേഷ്യ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഞങ്ങൾ ചർച്ചകൾ നടത്തി. ഇന്ത്യ മലേഷ്യയുടെ പ്രധാനപങ്കാളിയാണ്. വ്യാപാരത്തിലും നിക്ഷേപത്തിലും പുറമേ സാങ്കേതികവിദ്യ, വിദ്യാഭ്യാസം, ആഭ്യന്തര സുരക്ഷ തുടങ്ങിയ മേഖലകളിലെല്ലാം ഇന്ത്യ-മലേഷ്യ സഹകരണം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
മലേഷ്യൻ പ്രധാനമന്ത്രിയുമായി സംസാരിച്ച വിവരം മോദിയും സ്ഥിരീകരിച്ചു. ആസിയാൻ ചെയർമാൻ പദവി ലഭിച്ചതിൽ അദ്ദേഹത്തെ അഭിനന്ദനം അറിയിച്ചുവെന്നും വിർച്വലായി ആസിയാൻ സമ്മേളനത്തിൽ പങ്കെടുക്കുമെന്നും മോദി എക്സിലെ പോസ്റ്റിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.