വാഷിങ്ടൺ: ഇറാനെ ആക്രമിക്കാനുള്ള ഡോണൾഡ് ട്രംപ് നീക്കങ്ങൾക്ക് തുടക്കത്തിലെ തിരിച്ചടി. ആക്രമണത്തിനായി യു.കെയുടെ റാഫ് ബേസുകൾ വിട്ടുനൽകില്ലെന്ന് പ്രധാനമന്ത്രി കെയിർ സ്റ്റാർമർ അറിയിച്ചു. യു.കെയുടെ വ്യോമതാവളങ്ങൾ ഉപയോഗിക്കുന്നതിന് അനുമതി നിഷേധിച്ച വിവരം ദ ടെലിഗ്രാഫ് ദിനപത്രമാണ് റിപ്പോർട്ട് ചെയ്തത്.
യു.കെയുടെ ഡിയാഗോ ഗാർഷിയ മിലിറ്ററി കേന്ദ്രം ഉപയോഗിച്ച് ഇറാനെ ആക്രമിക്കാനാണ് യു.എസ് പദ്ധതിയിട്ടത്. ചാഗോസ് ദ്വീപിലാണ് ബ്രിട്ടന്റെ എയർബേസ് സ്ഥിതി ചെയ്യുന്നത്. യു.കെയുടേയും യു.എസിന്റേയും സംയുക്ത എയർബേസായ ഡിയാഗോ ഗാർഷിയ ഇറാൻ ആക്രമണത്തിന് ട്രംപിനെ സംബന്ധിച്ചടുത്തോളം നിർണായകമാണ്. സ്വിൻഡന് സമീപമുള്ള ആർ.എ.എഫ് ഫെയർഫോഡിൽ നിന്നും ദീർഘദൂര മിസൈലുകൾ വിക്ഷേപിക്കാനുള്ള അനുമതിയും യു.കെ നിഷേധിച്ചിട്ടുണ്ട്.
വാഷിങ്ടൺ: അർഥവത്തായ ആണവ കരാറിലെത്താൻ ഇറാൻ തയാറാകേണ്ടത് അനിവാര്യമാണെന്നും, അല്ലാത്തപക്ഷം ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്‍റെ മുന്നറിയിപ്പ്. ഇറാനുമായി ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും കൃത്യമായ കരാറിലെത്തുകയെന്നത് എളുപ്പമല്ല. അടുത്ത പത്ത് ദിവസത്തിനുള്ളിൽ ഇക്കാര്യത്തിൽ വ്യക്തമായ തീരുമാനം ഉണ്ടാകുമെന്നും ട്രംപ് പറഞ്ഞു. ഗസ്സയുടെ പുനർനിർമാണത്തിനും സമാധാനത്തിനുമായി രൂപീകരിച്ച അന്താരാഷ്ട്ര സമിതിയായ ‘ബോർഡ് ഓഫ് പീസി’ന്റെ ആദ്യ യോഗത്തിൽ സംസാരിക്കുകയായിരുന്നു ട്രംപ്.
മധ്യപൂർവേഷ്യയിൽ യു.എസ് വൻതോതിൽ സൈനിക ശേഷി വർധിപ്പിക്കുന്നതിനിടയിലാണ് ട്രംപിന്റെ പ്രസ്താവന. വിമാനവാഹിനിക്കപ്പലുകളും യുദ്ധവിമാനങ്ങളും ഉൾപ്പെടെ വലിയ സൈനിക വ്യൂഹത്തെ അമേരിക്ക മേഖലയിൽ വിന്യസിച്ചിട്ടുണ്ട്. നയതന്ത്രം പരാജയപ്പെട്ടാൽ സൈനിക നടപടിയിലേക്ക് നീങ്ങാൻ തങ്ങൾ തയാ റാണെന്ന സൂചനയാണ് ട്രംപ് നൽകുന്നത്.
ഇറാനെ ആണാവായുധങ്ങൾ നിർമിക്കാൻ അനുവദിക്കില്ലെന്ന് ട്രംപ് ആവർത്തിച്ചു. ഇറാന്‍റെ കൈവശം ആണവായുധം ഉണ്ടായാൽ മധ്യപൂർവേഷ്യയിൽ സമാധാനം സാധ്യമാകില്ല. അത് വളരെ ലളിതമായ കാര്യമാണ്. കഴിഞ്ഞ വർഷം 'ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമർ' വഴി ഇറാന്റെ ചില ആണവനിലയങ്ങൾക്ക് നേരെ അമേരിക്ക ആക്രമണം നടത്തിയിരുന്നു. ഇത് ഇറാനെ ചർച്ചയിലേക്ക് തിരിച്ചുകൊണ്ടുവരാൻ സഹായിച്ചുവെന്നും ട്രംപ് അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.