ഇസ്രായേലുമായി പുതിയ ധാരണ പത്രത്തിൽ ഒപ്പിട്ട് ഇന്ത്യ; ലക്ഷ്യം പ്രതിരോധ സഹകരണം

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി ഇസ്രായേലുമായി പുതിയ ധാരണപത്രത്തിൽ ഒപ്പുവെച്ച് ഇന്ത്യ. ആയുധ ഇറക്കുമതി അടക്കം സംയുക്ത പ്രതിരോധ പദ്ധതികൾ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. ഇന്ത്യയിലെയും ഇസ്രായേലിലെയും പ്രമുഖ പ്രതിരോധ കമ്പനികളുടെ പ്രതിനിധികൾ തമ്മിലുള്ള കൂടിക്കാഴ്ചകൾക്ക് ശേഷമാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. ഇസ്രായേൽ പ്രതിരോധ മന്ത്രാലയത്തിന്റെ ഇന്റർനാഷനൽ ഡിഫൻസ് കോഓപറേഷൻ ഡയറക്ടറേറ്റ് (സി.ഐ.ബി.എ.ടി) ഇതിനു നേതൃത്വം നൽകി. ആണവ കരാറിൽ ഒപ്പുവെച്ചില്ലെങ്കിൽ ഇറാനെതിരെ യുദ്ധം തുടങ്ങാനുള്ള യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കങ്ങൾക്കിടെയാണ് ഇസ്രായേൽ നടപടി.

ഇന്ത്യൻ പ്രതിരോധ മന്ത്രാലയവുമായും പ്രതിരോധ നിർമാതാക്കളുടെ സൊസൈറ്റിയുമായും (എസ്‌.ഐ‌.ഡി.‌എം) സഹകരിച്ച് ഈ ആഴ്ച ഇരു രാജ്യങ്ങളുടെയും പ്രതിരോധ കമ്പനികൾക്കിടയിൽ സെമിനാറും ബിസിനസ് ടു ബിസിനസ് യോഗങ്ങളും സംഘടിപ്പിച്ചതായി ഇ​സ്രായേൽ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇന്ത്യയിലെ 30 പ്രതിരോധ കമ്പനികളുടെയും 26 ഇസ്രായേലി പ്രതിരോധ കമ്പനികളുടെയും പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. എസ്‌.ഐ‌.ഡി.‌എമ്മിന്റെ ഡയറക്ടർ ജനറൽ രമേശ് കെ. നയിച്ച ഇന്ത്യൻ പ്രതിനിധി സംഘത്തിൽ ഇസ്രായേലിലെ ഇന്ത്യൻ അംബാസഡർ ജെ.പി. സിങ്, ഇസ്രായേലിലെ ഇന്ത്യയുടെ പ്രതിരോധ അറ്റാഷെ ജി.പി ക്യാപ്റ്റൻ വിജയ് പാട്ടീൽ എന്നിവരുമുണ്ടായിരുന്നു.

പ്രതിസന്ധി ഘട്ടങ്ങളിൽ തോളോട് തോൾ ചേർന്നുനിന്ന പ്രതിരോധ വ്യവസായങ്ങൾ തമ്മിലുള്ള തുടർച്ചയായ സഹകരണത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ യോഗം, ഉഭയകക്ഷി ചർച്ചകൾ തുടരാൻ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തതായി ഇ​സ്രായേൽ പ്രതിരോധ മന്ത്രാലയം പറഞ്ഞു. സുപ്രധാന രാജ്യങ്ങളുമായി പ്രതിരോധ സഹകരണം ശക്തിപ്പെടുത്താനും ആയുധ കയറ്റുമതി വർധിപ്പിക്കാനുമുള്ള ഇസ്രായേൽ പ്രതിരോധ മന്ത്രാലയം ഡയറക്ടർ ജനറൽ മേജർ ജനറൽ (റീസ.) അമീർ ബറാമിന്റെ നയതന്ത്ര പദ്ധതിയുടെ ഭാഗമാണ് ഈ കൂടിക്കാഴ്ചയെന്നും അവർ വ്യക്തമാക്കി.

പ്രതിരോധം, വ്യവസായം, സാങ്കേതിക വിദ്യ എന്നീ മേഖലകളിലെ സഹകരണം വർധിപ്പിക്കുന്നതിനും നൂതന സാങ്കേതികവിദ്യ പങ്കിടുന്നതിനുമുള്ള സുപ്രധാന കരാറിൽ ഇരുപക്ഷവും കഴിഞ്ഞ വർഷം നവംബറിൽ ഒപ്പുവെച്ചതിന് പിന്നാലെയാണ് പുതിയ ധാരണാപത്രം. 25 നാണ് മോദിയുടെ രണ്ട് ദിവസത്തെ ഇസ്രായേൽ സന്ദർശനം തുടങ്ങുന്നത്. പ്രതിരോധ മേഖലയിൽ അടക്കം ഉഭയകക്ഷി താൽപര്യമുള്ള എല്ലാ വിഷയങ്ങളും അദ്ദേഹം ചർച്ച ചെയ്യുമെന്നാണ് സൂചന.

Tags:    
News Summary - India signs another MoU with Israel deepening defence ties

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.