വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനങ്ങൾ എപ്പോഴും അപ്രതീക്ഷിതമായിരിക്കും. ഏറ്റവും ഒടുവിൽ കൂടെയുള്ളവരെ പോലും അത്ഭുതപ്പെടുത്തുകയും ചിരിപ്പിക്കുകയും ചെയ്ത ഉത്തരവിട്ടിരിക്കുകയാണ് അദ്ദേഹം. അന്യഗ്രഹ ജീവികളെയും അജ്ഞാത ജന്തുക്കളെയും കുറിച്ചുള്ള രഹസ്യ രേഖകൾ പുറത്തുവിടണമെന്നാണ് ട്രംപ് ഉത്തരവിട്ടിരിക്കുന്നത്. യു.എസിന്റെ സൈനിക ആസ്ഥാനമായ പെന്റഗണിനാണ് ഉത്തരവ്. സ്വന്തം സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിലാണ് രേഖകൾ പുറത്തുവിടണമെന്ന് ട്രംപ് നിർദേശിച്ചത്. അന്യഗ്രഹ ജീവികൾ സത്യമാണെന്ന മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ ഒരു പരാമർശമാണ് ഇങ്ങനെയൊരു നടപടിക്ക് ട്രംപിനെ പ്രേരിപ്പിച്ചത്. ‘‘അന്യഗ്രഹ ജീവികൾ ഉണ്ടോ ഇല്ലയോ എന്ന കാര്യം എനിക്കറിയില്ല. അതേകുറിച്ച് ഒരു അഭിപ്രായവുമില്ല. ഞാൻ ഒരിക്കലും അതിനെക്കുറിച്ച് സംസാരിക്കാറില്ല. ധാരാളം ആളുകൾ അങ്ങനെ ചെയ്യുന്നു. ധാരാളം ആളുകൾ അത് വിശ്വസിക്കുന്നു. രഹസ്യ രേഖകൾ പുറത്തുവിട്ട് ഒബാമയുടെ സംശയം തീർത്തുകൊടുക്കും’’ - ട്രംപ് എയർ ഫോഴ്സ് വൺ വിമാനത്തിൽ യാത്ര ചെയ്യവേ മാധ്യമങ്ങളോട് പറഞ്ഞു.
അന്യഗ്രഹ ജീവികളെയും അജ്ഞാത ജന്തുക്കളെയും ഇതുമായി ബന്ധപ്പെട്ട വളരെ സങ്കീർണവും രസകരവുമായ പ്രധാനപ്പെട്ടതുമായ കാര്യങ്ങൾ ഉൾക്കൊള്ളുന്ന രഹസ്യ രേഖകൾ പുറത്തുവിടാൻ സർക്കാർ ഏജൻസികളോട് നിർദേശിക്കുകയാണെന്ന് വ്യാഴാഴ്ച രാത്രിയാണ് ട്രംപ് പറഞ്ഞത്. അതേസമയം, അന്യഗ്രഹ ജീവികളെ ഉണ്ടെന്ന് ഞായറാഴ്ച ഒരു പോഡ്കാസ്റ്റിൽ പറഞ്ഞ അഭിപ്രായം ഒബാമ വ്യാഴാഴ്ച തിരുത്തി. പ്രപഞ്ചം വളരെ വലുതാണ്. മറ്റു ഗ്രഹങ്ങളിൽ ജീവൻ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ, അന്യഗ്രഹജീവികൾ ഭൂമിയിൽ വന്നതിന്റെ തെളിവുകളൊന്നും തനിക്ക് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പിന്നീട് വിശദീകരിച്ചു.
നാവികസേന പകർത്തിയ അജ്ഞാത വസ്തുക്കളുടെ വിഡിയോകൾ 2017ൽ മുൻ പെന്റഗൺ, സർക്കാർ ഉദ്യോഗസ്ഥർ ദി ന്യൂയോർക്ക് ടൈംസിനും പൊളിറ്റിക്കോയ്ക്കും ചോർത്തി നൽകിയതിനെ തുടർന്നാണ് അന്യഗ്രഹ ജീവികളുടെ രഹസ്യങ്ങൾ സർക്കാർ മറച്ചുവെക്കുകയാണെന്ന സംശയം ജനങ്ങളിൽ ആദ്യം ഉയർന്നത്. ഈ വിഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ 2022 മേയിൽ യു.എസ് കോൺഗ്രസ് നിർദേശിച്ചിരുന്നു. എന്നാൽ, നാവിക സേനയുടെ കപ്പലിന് മുകളിൽ പ്രത്യക്ഷപ്പെട്ട ദൃശ്യങ്ങൾ ഡ്രോണുകളുടെതാവാമെന്നാണ് ഉദ്യോഗസ്ഥർ വിശദീകരിച്ചത്. ഇതിനു പിന്നാലെ, സൈന്യത്തിന് ലഭിക്കുന്ന ഇത്തരം അജ്ഞാത വസ്തുക്കളുടെ ദൃശ്യങ്ങൾ ശേഖരിക്കാൻ ഓൾ-ഡൊമെയ്ൻ അനോമലി റെസല്യൂഷൻ ഓഫീസ് അഥവാ ആരോ എന്ന പേരിൽ ഒരു സംവിധാനം തന്നെ പെന്റഗൺ തുടങ്ങി. പക്ഷെ, അന്യഗ്രഹ ജീവികളെ കുറിച്ച് പഠിക്കാൻ ഒരു സംവിധാനവും നിലവിലില്ലെന്നാണ് 2023ൽ അന്നത്തെ ആരോയുടെ തലവനായിരുന്ന ഡോ. ഷോൺ കിർക്ക്പാട്രിക് മാധ്യമപ്രവർത്തകരോട് പറഞ്ഞത്. അജ്ഞാത പ്രതിഭാസങ്ങളെക്കുറിച്ച് കഴിഞ്ഞ വർഷം 485 റിപ്പോർട്ടുകൾ സൈനികർ നൽകിയിട്ടുണ്ടെന്നും 118 കേസുകൾ വിവിധ തരം ബലൂണുകൾ, പക്ഷികൾ, ആളില്ലാ ആകാശ സംവിധാനങ്ങൾ പോലുള്ള ദൃശ്യങ്ങളാണെന്നും 2024 ജൂണിൽ കോൺഗ്രസിന് സമർപ്പിച്ച 18 പേജുള്ള രഹസ്യ രേഖയിൽ പെന്റഗൺ വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.