ഐക്യരാഷ്ട്ര സഭ: വെസ്റ്റ്ബാങ്കിൽ ഇസ്രായേൽ ആരംഭിച്ച പുതിയ അധീനപ്പെടുത്തൽ നീക്കത്തിൽ അപലപിച്ച് ഇന്ത്യയടക്കം നൂറോളം രാജ്യങ്ങൾ. വെസ്റ്റ് ബാങ്ക് നിയമവിരുദ്ധമായി കൂട്ടിച്ചേർക്കാനുള്ള ഇസ്രായേലിന്റെ ഏകപക്ഷീയ നിലപാട് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യയടക്കം നൂറു രാജ്യങ്ങൾ ഒപ്പുവെച്ച പ്രസ്താവന, ബുധനാഴ്ച ഫലസ്തീൻ പ്രതിനിധി യു.എന്നിൽ വായിച്ചു. ‘‘വെസ്റ്റ് ബാങ്ക് കൂട്ടിച്ചേർത്ത് സാന്നിധ്യം വിപുലീകരിക്കാനുള്ള ഇസ്രായേലിന്റെ നിയമവിരുദ്ധ നീക്കത്തെ ശക്തമായി അപലപിക്കുന്നു. അന്താരാഷ്ട്ര നിയമങ്ങൾ അനുസരിക്കാനുള്ള ഇസ്രായേലിന്റെ ബാധ്യതയുടെ ലംഘനമാണിത്. ഇത് ഉടൻ അവസാനിപ്പിക്കണം’’ -പ്രസ്താവന ആവശ്യപ്പെടുന്നു.
വെസ്റ്റ് ബാങ്കിലെ പുതിയ നീക്കത്തിനെതിരെ ചൊവ്വാഴ്ച യു.എന്നിൽ കൊണ്ടുവന്ന സംയുക്ത പ്രസ്താവനയെ 85 രാജ്യങ്ങളാണ് അനുകൂലിച്ചിരുന്നത്. എന്നാൽ ഈ പട്ടികയിൽ ഇന്ത്യയുണ്ടായിരുന്നില്ല. പിന്നീടാണ് 100 രാജ്യങ്ങളുടെ പേരു ചേർത്ത് വിപുലീകരിച്ച പട്ടികയിൽ ഇന്ത്യയും ഉൾപ്പെട്ടത്. ‘1967 മുതൽ ഇസ്രായേൽ അധിനിവേശത്തിലുള്ള ഈ ഫലസ്തീൻ ഭൂപ്രദേശത്തിന്റെ ജനസംഖ്യാപരമായ ഘടനക്കും സ്വഭാവത്തിനും മാറ്റം വരുത്താനുള്ള ഏതൊരു ശ്രമത്തെയും തള്ളുകയാണ്. സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള സമഗ്ര പദ്ധതികൾക്ക് വിഘാതമാണ് പുതിയ നീക്കം’ -പ്രസ്താവന പറയുന്നു.
യു.എൻ പ്രമേയങ്ങൾ, മഡ്രിഡ് ചട്ടങ്ങൾ, അറബ് സമാധാന നീക്കങ്ങൾ എന്നിവയിലൂടെ മാത്രമേ ശാശ്വത സമാധാനം കൈവരിക്കാൻ കഴിയൂ എന്നും പ്രസ്താവന ചൂണ്ടിക്കാട്ടുന്നു. ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കുകയും ദ്വിരാഷ്ട്ര പരിഹാരവുമാണ് മേഖലയുടെ സ്ഥിരത വീണ്ടെടുക്കാനുള്ള ഏക പരിഹാരമെന്നും വിശദീകരിക്കുന്നു.
വെസ്റ്റ്ബാങ്കിനുമേൽ ഇസ്രായേൽ പുതുതായി ആരംഭിച്ച ആസൂത്രിത അധീനപ്പെടുത്തൽ നീക്കങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസഭ രക്ഷാസമിതി ആവശ്യമുന്നയിച്ചതിനു പിന്നാലെ, യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രൂപവത്കരിച്ച ‘ബോർഡ് ഓഫ് പീസ്’ അഥവാ സമാധാന സമിതിയും യോഗം ചേരുന്നു. 5000 സൈനികരുള്ള നിരവധി ക്യാമ്പുകൾ ഗസ്സയിൽ സ്ഥാപിക്കുന്നത് അടക്കമുള്ള തീരുമാനങ്ങൾ യോഗത്തിലുണ്ടാകുമെന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്.
‘ഗസ്സയുടെ ഭാവിക്കായെ’ന്ന് പറഞ്ഞ് ഐക്യരാഷ്ട്രസഭ സമിതിയെ മറികടന്ന് ട്രംപിന്റെ കാർമികത്വത്തിലുള്ള സമിതി യോഗം വ്യാഴാഴ്ച വാഷിങ്ടണിലാണ് ആരംഭിച്ചത്. യു.എസ് സൗഹൃദരാഷ്ട്രങ്ങൾ പലരുംതന്നെ സംശയത്തോടെ വീക്ഷിക്കുന്ന സമിതിയാകട്ടെ, ഐക്യരാഷ്ട്രസഭക്ക് കഴിയാത്തത് തങ്ങൾക്ക് കഴിയുമെന്നാണ് അവകാശവാദമുന്നയിക്കുന്നത്. ഗസ്സ വെടിനിർത്തൽ സ്ഥിരപ്പെടുത്തണമെന്നും ഇസ്രായേലിന്റെ വെസ്റ്റ് ബാങ്ക് കൂട്ടിച്ചേർക്കൽ നീക്കം ‘ദ്വിരാഷ്ട്ര പരിഹാര’മെന്ന പദ്ധതിക്ക് തടസ്സമാണെന്നും ബുധനാഴ്ച ചേർന്ന രക്ഷാസമിതി യോഗം മുന്നറിയിപ്പ് നൽകിയിരുന്നു.
ഇരുപതിലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന യോഗത്തിൽ, യു.എസ് പ്രസിഡന്റ് സുപ്രധാന തീരുമാനങ്ങൾ പ്രഖ്യാപിക്കുമെന്നാണ് സൂചന. ഗസ്സ പുനർ നിർമാണത്തിന് അഞ്ചു ബില്യൺ ഡോളർ സമിതി നൽകുമെന്ന് ട്രംപ് നേരത്തേ പ്രഖ്യാപിച്ചിരുന്നത്. 70 ബില്യൺ ആണ് പുനർനിർമാണങ്ങൾക്ക് വേണ്ട ചെലവ് എന്നാണ് കണക്കാക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.