പശ്ചിമേഷ്യയിൽ സമാധാനം പുനസ്ഥാപിക്കൽ: പാക് ആഭ്യന്തര മന്ത്രി യു.എസ് അംബാസഡറുമായി ചർച്ച നടത്തി; കൂടിക്കാഴ്ച ഇറാൻ സന്ദർശനത്തിന് ശേഷം

തെഹ്‌റാൻ: യു.എസ് - ഇറാൻ മധ്യസ്ഥ ചർച്ചകളുടെ ഭാഗമായി ഇറാനുമായി ചർച്ച നടത്തിയ പാക് ആഭ്യന്തര മന്ത്രി മുഹ്സിൻ നഖ്വി, ഇസ്ലാമാബാദിൽ പാകിസ്താനിലെ താൽക്കാലിക യു.എസ് സ്ഥാനപതിയുമായി കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ച ഇറാനിലെത്തിയ പാക് സൈനിക മേധാവി ആസിം മുനീറിനൊപ്പം മുഹ്സിൻ നഖ്വിയും തെഹ്‌റാനിൽ എത്തിയിരുന്നു.

മേഖലയിലെ മൊത്തത്തിലുള്ള സാഹചര്യങ്ങളും സമാധാനവും സ്ഥിരതയുമായി ബന്ധപ്പെട്ട വിഷയങ്ങളും ഇരു ഉദ്യോഗസ്ഥരും ചർച്ച ചെയ്തതായി പാക് ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. ചർച്ചയിൽ "കാര്യമായ പുരോഗതിയുണ്ടായി, വളരെ അനുകൂലമായ അന്തരീക്ഷത്തിലാണ് യോഗം അവസാനിച്ചത്. ഈ മുന്നേറ്റം കൂടുതൽ പുരോഗതിക്കും മേഖലയിൽ ശാശ്വതമായ സമാധാനത്തിനും വഴിയൊരുക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു," നഖ്വി പറഞ്ഞു.

മുനീറിന്റെ തെഹ്‌റാൻ സന്ദർശനം "വളരെ ഫലപ്രദം" എന്ന് വിശേഷിപ്പിച്ച ഇറാൻ, അത് "ശ്രദ്ധേയമായ നയതന്ത്ര നേട്ടങ്ങൾ" നൽകിയതായും വ്യക്തമാക്കി. ഇറാൻ സന്ദർശനത്തിന് മുന്നോടിയായി ആസിം മുനീർ കഴിഞ്ഞ ആഴ്ച യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇറാനുമായി വ്യാപാരം തുടരുകയോ പിന്തുണയ്ക്കുകയോ ചെയ്യുന്ന രാജ്യങ്ങളെ ലക്ഷ്യമിട്ട് അമേരിക്ക സാമ്പത്തിക നടപടികൾ തയ്യാറാക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയായിരുന്നു ഇരുവരുടെയും സംഭാഷണം.

ഇറാൻ - അമേരിക്ക ഇടക്കാല സമാധാന കരാറിൽ നിന്ന് ഇരു രാജ്യങ്ങളും പിൻവാങ്ങുകയും പുതിയ സംഘർഷങ്ങൾ ഉടലെടുക്കുകയും ചെയ്തതോടെ മേഖലയിൽ കനത്ത ആശങ്കകൾ വർധിക്കുന്നതിനിടയിലാണ് പാകിസ്താൻ വീണ്ടും മധ്യസ്ഥ ശ്രമം ആരംഭിച്ചിരിക്കുന്നത്

Tags:    
News Summary - Pak interior minister meets US envoy after talks in Tehran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.