സാംബിയയിലെ കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കാനായി
എജുക്കേഷൻ എബവ് ആൾ സംഘടിപ്പിച്ച 'എംപവറിങ് വൾനറബിൾ ചിൽഡ്രൻ വിത്ത് എജുക്കേഷൻ' പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽനിന്ന്
ദോഹ: സാംബിയയിൽ 10,193 കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കി ഖത്തർ. എജുക്കേഷൻ എബവ് ആൾ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ മൂന്ന് വർഷം നീണ്ട വിദ്യാഭ്യാസ പദ്ധതിയാണ് വിജയകരമായി പൂർത്തിയാക്കിയത്. സാംബിയയിലെ നാംവാല ജില്ലയിൽ നിർധനരായ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് നടപ്പിലാക്കിയ 'എംപവറിങ് വൾനറബിൾ ചിൽഡ്രൻ വിത്ത് എജുക്കേഷൻ' പദ്ധതി വിജയകരമായി പൂർത്തിയാക്കിയതായി ഇ.എ.എ ഫൗണ്ടേഷൻ അറിയിച്ചു. ഖത്തർ ഫണ്ട് ഫോർ ഡെവലപ്‌മെന്റിന്റെ പങ്കാളിത്തത്തോടെ വേൾഡ് വിഷൻ സാംബിയ, ഫോറം ഫോർ ആഫ്രിക്കൻ വിമൻ എഡ്യൂക്കേഷണലിസ്റ്റ്‌സ് ഓഫ് സാംബിയ, സാംബിയൻ വിദ്യാഭ്യാസ മന്ത്രാലയം എന്നിവരുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയത്.
പദ്ധതിയിലൂടെ അർഹരായ വിദ്യാർഥികളെ കണ്ടെത്തി വിദ്യാഭ്യാസം ഉറപ്പാക്കാൻ സാധിച്ചു. ബാലവിവാഹം, ദാരിദ്ര്യം, ബാലവേല, സ്കൂളുകളിലേക്കുള്ള യാത്രാപ്രശ്നം തുടങ്ങിയ പ്രതിസന്ധികളെ മറികടന്നാണ് പദ്ധതി വിജയരമായി പൂർത്തിയാക്കിയത്. 37 സ്കൂളുകളിലായി 7,000 കുട്ടികളെ സഹായിക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി ആരംഭിച്ചത്. എന്നാൽ, 10,193 കുട്ടികളിലേക്ക് പദ്ധതിയുടെ ആനുകൂല്യങ്ങൾ എത്തിക്കാനായി. 1,780 കുട്ടികളെ കണ്ടെത്തി വീണ്ടും ക്ലാസ് മുറികളിലേക്ക് തിരികെ എത്തിച്ചു. കുട്ടികൾക്ക് ജീവിതനൈപുണ്യവും മാനസിക പിന്തുണയും നൽകാനായി 37 സേഫ് ക്ലബ്ബുകൾ സ്ഥാപിച്ച് 5,748 കുട്ടികളെയും 4,868 രക്ഷിതാക്കളെയും പദ്ധതിയിൽ പങ്കാളികളാക്കി. കൂടാതെ, 74 അധ്യാപകർക്ക് പ്രത്യേക പരിശീലനവും നൽകി.
കൂടാതെ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളെ സഹായിക്കാൻ കമ്മ്യൂണിറ്റി സേവിങ്സ് ഗ്രൂപ്പുകളും ഡ്രോപ്പ്-ഔട്ട് സാധ്യതകൾ നേരത്തെ കണ്ടെത്താൻ 'സ്റ്റുഡന്റ് റിസ്ക് മാട്രിക്സ്' എന്ന സംവിധാനവും പ്രാദേശിക തലത്തിൽ വികസിപ്പിച്ചിട്ടുണ്ട്. ആഗോളതലത്തിൽ കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ ഖത്തർ നൽകുന്ന വലിയ പിന്തുണയുടെ തെളിവാണ് പദ്ധതിയെന്ന് ഇ.എ.എ ഫൗണ്ടേഷൻ ആക്‌ടിവിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. സൈദ് യാസിനും ഖത്തർ ഫണ്ട് ഫോർ ഡെവലപ്‌മെന്റ് പ്രതിനിധി മറിയം അൽ ഗിതാനിയും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.