നരേന്ദ്ര മോദി, വ്ളാദിമിർ പുടിൻ
മോസ്കോ: അടുത്തയാഴ്ച നടക്കുന്ന ഷാങ്ഹായ് സഹകരണ കൂട്ടായ്മ(എസ്.സി.ഒ) ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. തിങ്കളാഴ്ച ക്രെംലിനിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പുടിൻ ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ വർഷം ഇടിവ് നേരിട്ടതിന് ശേഷം ഇന്ത്യയും റഷ്യയും തമ്മിലുള്ള വ്യാപാര ഇടപാടുകളിൽ വീണ്ടും വളർച്ചയുണ്ടായതായി പുടിൻ പറഞ്ഞു. പ്രധാനമന്ത്രി മോദിക്ക് തന്റെ ആശംസകൾ അറിയിക്കാനും ജയശങ്കറിനോട് അദ്ദേഹം ആവശ്യപ്പെട്ടു.
ന്യൂഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനും ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിക്കായി സമയം കണ്ടെത്താനും പുടിന് കഴിയുമെന്ന പ്രതീക്ഷയും ജയശങ്കർ പങ്കുവച്ചു. ഇന്ത്യയിലേക്കുള്ള വളം വിതരണം വർധിപ്പിക്കുമെന്നും പുടിൻ വ്യക്തമാക്കിയിട്ടുണ്ട്.
ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 1 വരെ കിർഗിസ്ഥാന്റെ തലസ്ഥാനമായ ബിഷ്കെക്കിലാണ് എസ്.സി.ഒ ഉച്ചകോടി നടക്കുന്നത്. തുടർന്ന് സെപ്റ്റംബർ 12, 13 തീയതികളിൽ ന്യൂഡൽഹിയിൽ 18ാമത് ബ്രിക്സ് ഉച്ചകോടി നടക്കും.
ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവക്കൊപ്പം ഈജിപ്ത്, എത്യോപ്യ, ഇന്തോനേഷ്യ, സൗദി അറേബ്യ, ഇറാൻ, യു.എ.ഇ എന്നിവയാണ് ബ്രിക്സ് അംഗരാജ്യങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.