14 പേർക്ക് കൂടി കോവിഡ്; ന്യൂസിലാൻഡിൽ വൈറസിന്‍റെ രണ്ടാംവരവോ?

വെല്ലിങ്ടൺ: ന്യൂസിലാൻഡിൽ പുതിയ 14 കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. കോവിഡ് റിപ്പോർട്ട് ചെയ്യാത്ത 102 ദിവസങ്ങൾക്ക് ശേഷം കഴിഞ്ഞ ദിവസം നാല് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്.

നേരത്ത ഒരു കുടുംബത്തിലെ നാല് പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പുതിയ 14 കേസുകളിൽ 13ഉം ഈ കുടുംബവുമായി ബന്ധമുള്ളവരാണ്. ഒരാൾ വിദേശത്തുനിന്നെത്തിയതുമാണ്.

കോവിഡ് വീണ്ടും റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഓക്ക്ലൻഡ് നഗരത്തിൽ ബുധനാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് ലോക്ഡൗൺ ഏർപ്പെടുത്തിയിട്ടുണ്ട്.

സാഹചര്യത്തിന്‍റെ ഗൗരവം മനസിലാക്കുന്നതായി പ്രധാനമന്ത്രി ജസീന്ത ആർഡൻ പറഞ്ഞു. ശാസ്ത്രീയതയോടെയും കൃത്യതയോടെയും സാഹചര്യത്തെ നേരിടുകയാണെന്നും അവർ വ്യക്തമാക്കി.

കോവിഡ് പ്രതിരോധത്തിൽ ന്യൂസിലാൻഡ് അന്താരാഷ്ട്രതലത്തിൽ പ്രശംസ നേടിയിരുന്നു. ലോകത്തെ ആദ്യ കോവിഡ് മുക്ത രാഷ്ട്രമായി ഔദ്യോഗിക പ്രഖ്യാപനം നടത്തുകയും ചെയ്തിരുന്നു.

കോവിഡ് തിരികെയെത്തിയതിന്‍റെ സാഹചര്യത്തിൽ മുൻകരുതലുകളും സാമൂഹിക അകലം പാലിക്കലും കൃത്യമായി നടപ്പാക്കാൻ ജനങ്ങൾക്ക് നിർദേശം നൽകിയിരിക്കുകയാണ്.

രണ്ടാംഘട്ട വ്യാപനം കൂടുതൽ പേരിലേക്ക് എത്താനുള്ള സാധ്യതയുണ്ടെന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചു. അതിന് ശേഷമാകും നിരക്ക് കുറഞ്ഞുവരിക. രണ്ടാംഘട്ടത്തിൽ ആദ്യം കോവിഡ് റിപ്പോർട്ട് ചെയ്ത കുടുംബത്തിന്‍റെ രോഗ ഉറവിടം വ്യക്തമല്ല. ഇത് കണ്ടെത്തുന്നതിനായി ആരോഗ്യപ്രവർത്തകർ പരിശോധന വ്യാപകമാക്കിയിട്ടുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.