ലബനാൻ: തെക്കൻ ലെബനനിലെ ക്രിസ്ത്യൻ ഗ്രാമത്തിൽ യേശുവിന്റെ പ്രതിമ തകർത്തത് ഇസ്രായേൽ സൈനികൻ തന്നെയെന്ന് സ്ഥിരീകരിച്ച് ഐ.ഡി.എഫ്. ഒരു സൈനികൻ തകർക്കുമ്പോൾ കൂടെ ഉണ്ടായിരുന്ന ആറുസൈനികർ നോക്കിനിൽക്കുകയും മറ്റൊരാൾ വിഡിയോ പകർത്തുകയും ചെയ്തതായാണ് ഐ.ഡി.എഫ് പറയുന്നത്.
സംഭവത്തിൽ പ്രതിഷേധം കനത്തതോടെ മുഖംരക്ഷിക്കാൻ, പ്രതിമ തകർത്തയാളെയും വിഡിയോ പിടിച്ചയാളെയും 30 ദിവസം സൈനിക ജയിലിൽ അടക്കാൻ തീരുമാനിച്ചു. ദെബൽ എന്ന ക്രിസ്ത്യൻ ഗ്രാമത്തിലാണ് പ്രതിമ തകർത്തത്. മറ്റ് ആറ് സൈനികർ കൂടി അവിടെ ഉണ്ടായിരുന്നുവെന്നും എന്നാൽ അവർ ഇത് തടയാനോ റിപ്പോർട്ട് ചെയ്യാനോ തയ്യാറായില്ലെന്നും കണ്ടെത്തി.
ഇവരുടെ ചെയ്തി ഇസ്രായേൽ സൈന്യത്തിന്റെ മൂല്യങ്ങൾക്കും ഉത്തരവുകൾക്കും വിരുദ്ധമാണെന്ന് ഐ.ഡി.എഫ് അഭിപ്രായപ്പെട്ടു. സംഭവം നടക്കുമ്പോൾ അവിടെയുണ്ടായിരുന്ന മറ്റ് സൈനികരെ വിശദീകരണത്തിനായി വിളിപ്പിച്ചിട്ടുണ്ടെന്നും അവർക്കെതിരെ പിന്നീട് നടപടിയുണ്ടാകുമെന്നും 162-ാം ഡിവിഷൻ കമാൻഡർ ബ്രിഗേഡിയർ ജനറൽ സാഗിവ് ദഹൻ അറിയിച്ചു. മതസ്ഥാപനങ്ങളോടും ചിഹ്നങ്ങളോടും പുലർത്തേണ്ട പെരുമാറ്റച്ചട്ടങ്ങൾ സൈനികർക്ക് കർശനമായി നൽകിയിട്ടുള്ളതാണെന്നും ഈ സംഭവത്തിന് പിന്നാലെ ഇത് വീണ്ടും ഊന്നിപ്പറയുമെന്നും ഐഡിഎഫ് വ്യക്തമാക്കി.
ഇസ്രായേൽ സൈനിക മേധാവി ലെഫ്റ്റനന്റ് ജനറൽ ഇയാൽ സാമിർ സംഭവത്തെ ശക്തമായി അപലപിച്ചു. ഇതൊരു വലിയ ധാർമ്മിക പരാജയമാണെന്നും സേനയുടെ മൂല്യങ്ങൾക്ക് നിരക്കാത്ത പെരുമാറ്റമാണെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള വെടിനിർത്തൽ പ്രഖ്യാപിച്ച് ദിവസങ്ങൾക്കുള്ളിലാണ് പ്രതിമ തകർക്കുന്ന വീഡിയോ പുറത്തുവന്നത്. ഇസ്രായേൽ സൈനികർ സ്വത്തുവകകൾ നശിപ്പിക്കുന്നതിന്റെയും കൊള്ളയടിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവരുന്നതിനിടെയാണ് ഈ വിഡിയോയും പ്രചരിച്ചത്.
ഇറാനെ ആക്രമിച്ചതിന് പിന്നാലെ മാർച്ച് 2-നാണ് ലബനാനിൽ ഇസ്രായേൽ ആക്രമണം ആരംഭിച്ചത്. ഏപ്രിൽ 19-നാണ് യേശുവിന്റെ പ്രതിമ തകർക്കുന്ന വിഡിയോ പുറത്തുവന്നത്. നിലത്ത് വീഴ്ത്തിയ പ്രതിമയുടെ തല ചുറ്റിക കൊണ്ട് അടിച്ചുതകർക്കുന്ന ഫോട്ടോ ആണ് പ്രചരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.