ലണ്ടൻ: 2009 ജനുവരി ഒന്നിന് ശേഷം ജനിച്ചവർക്ക് ഇനി ബ്രിട്ടനിൽ പുകയില ഉൽപ്പന്നങ്ങൾ വാങ്ങാൻ സാധിക്കില്ല. 17 വയസ്സോ അതിൽ താഴെയോ പ്രായമുള്ളവർക്ക് പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നത് ആജീവനാന്തം നിരോധിച്ചുകൊണ്ടുള്ള ടൊബാക്കോ ആൻഡ് വേപ്പ്സ് ബിൽ ബ്രിട്ടീഷ് പാർലമെന്റ് പാസാക്കി. 2027 ജനുവരി ഒന്ന് മുതൽ ഔദ്യോഗികമായി നിലവിൽ വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
2009ന് ശേഷം ജനിച്ചവർക്ക് ഒരിക്കലും നിയമപരമായി പുകയില ഉൽപ്പന്നങ്ങൾ വാങ്ങാൻ കഴിയില്ല. ഓരോ വർഷവും പ്രായപരിധി വർധിപ്പിച്ചുകൊണ്ട് പുകവലി പൂർണ്ണമായും ഇല്ലാതാക്കുകയാണ് ലക്ഷ്യം. കുട്ടികളുള്ള കാറുകൾ, കളിസ്ഥലങ്ങൾ, സ്കൂളുകൾക്കും ആശുപത്രികൾക്കും പുറത്തുള്ള പരിസരങ്ങൾ എന്നിവിടങ്ങളിൽ വേപ്പിങ്ങിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. പുകവലി കുറക്കുന്നതിന്റെ ഭാഗമായി 2026 ഒക്ടോബർ മുതൽ 'വേപ്പിങ് ലിക്വിഡിന്' പുതിയ നികുതി ഏർപ്പെടുത്താനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
പ്രായപരിധി ലംഘിച്ച് സിഗരറ്റോ വേപ്പിങ് ഉൽപ്പന്നങ്ങളോ വിൽക്കുന്ന വ്യാപാരികൾക്ക് ഏകദേശം 21,000 രൂപ തൽക്ഷണ പിഴ ചുമത്താൻ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. നിയമലംഘനം ആവർത്തിക്കുന്ന കടകളുടെ ലൈസൻസ് റദ്ദാക്കാനും വ്യവസ്ഥയുണ്ട്. ഇംഗ്ലണ്ട്, സ്കോട്ട്‌ലൻഡ്, വെയ്‌ൽസ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിലെല്ലാം ഈ നിയമം ബാധകമായിരിക്കും. ഈ നിയമത്തിന്റെ പ്രധാന ലക്ഷ്യം പുകയില ഉൽപ്പന്നങ്ങളുടെ വിൽപന തടയുക എന്നതാണ്.
സിഗരറ്റുകളുടെയും വേപ്പിങ് ഉൽപ്പന്നങ്ങളുടെയും ഫ്ലേവർ, പാക്കേജിങ് എന്നിവ നിയന്ത്രിക്കാൻ സർക്കാരിന് പുതിയ അധികാരങ്ങൾ ലഭിക്കും. പബ് ഗാർഡനുകൾ, ബീച്ചുകൾ തുടങ്ങിയ തുറസ്സായ സ്ഥലങ്ങളെ നിലവിൽ നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബ്രിട്ടീഷ് രാജാവിന്റെ ഔദ്യോഗിക അനുമതി ലഭിക്കുന്നതോടെ നിയമം പ്രാബല്യത്തിൽ വരും. ലോകത്ത് തന്നെ ഇത്തരമൊരു നിയമം നടപ്പിലാക്കുന്ന ആദ്യ രാജ്യങ്ങളിലൊന്നായി ഇതോടെ ബ്രിട്ടൻ മാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.