ജെ.ഡി. വാൻസ് ഉടൻ പാകിസ്താനിലേക്കില്ല; സമാധാന ചർച്ചകൾ അനിശ്ചിതത്വത്തിൽ

വാഷിങ്ടൺ: സമാധാന ചർച്ചകൾക്കായി അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് നടത്താനിരുന്ന പാകിസ്താൻ സന്ദർശനം റദ്ദാക്കിയതായി വൈറ്റ് ഹൗസ്. അമേരിക്കയുടെ ചർച്ചാ നിർദേശങ്ങളോട് ഇറാൻ അനുകൂലമായി പ്രതികരിക്കാത്ത പശ്ചാത്തലത്തിലാണ് ജെ.ഡി വാൻസിന്റെ സന്ദർശനം തൽക്കാലം ഒഴിവാക്കിയത്. എന്നാൽ ഇറാൻ പ്രതിനിധികൾ ചർച്ചകളിൽ പങ്കെടുക്കാൻ തയ്യാറാവുകയാണെങ്കിൽ സന്ദർശനം പുനരാരംഭിച്ചേക്കുമെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. നിലവിൽ വാഷിങ്ടണിലുള്ള വാൻസ് ഉന്നതതല നയതന്ത്ര യോഗങ്ങളിൽ പങ്കെടുക്കുകയാണെന്ന് റോയിട്ടേഴ്സും റിപ്പോർട്ട് ചെയ്യുന്നു.

ഇസ്ലാമാബാദിൽ നടക്കാനിരിക്കുന്ന ചർച്ചകളിൽ ഇറാൻ പങ്കെടുക്കുമോ എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്ന് പാകിസ്താൻ വാർത്താവിനിമയ മന്ത്രി വ്യക്തമാക്കി. എന്നാൽ ഇറാനെ ചർച്ചാ മേശയിലേക്ക് എത്തിക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് പാകിസ്താൻ ഭരണകൂടം. ഇറാനിൽ നിന്ന് 'അനുകൂലമായ സൂചനകൾ' ലഭിച്ചിട്ടുണ്ടെന്നും അടുത്ത ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ അവർ ചർച്ചയിൽ പങ്കുചേരുമെന്നാണ് കരുതുന്നതെന്നും മുതിർന്ന പാക് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.

ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ 5:20ന് നിലവിലെ വെടിനിർത്തൽ കാലാവധി അവസാനിക്കാനിരിക്കെയാണ് ട്രംപിന്റെ പ്രഖ്യാപനം വന്നത്. ഇറാനിലെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ നടത്താനിരുന്ന ആക്രമണം തൽക്കാലം ഒഴിവാക്കാൻ സൈന്യത്തിന് നിർദേശം നൽകിയതായും, സമാധാന ചർച്ചകൾക്കായി പുതിയ നിർദേശങ്ങൾ സമർപ്പിക്കാൻ ഇറാന് കൂടുതൽ സമയം അനുവദിക്കുമെന്നായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. അതേസമയം ഇറാനിയൻ തുറമുഖങ്ങളിൽ ഉപരോധം തുടരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. 

വെടിനിർത്തൽ കരാർ അവസാനിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെയാണ് അമേരിക്കൻ നാവിക സേന ഇറാന്റെ ചരക്കുകപ്പൽ പിടിച്ചെടുത്തത്. ഇതോടെ ഹുർമുസ് കടലിടുക്ക് വീണ്ടും അടക്കുകയും അമേരിക്കൻ നാവിക സേനക്ക് നേരേ ഇറാൻ ഡ്രോണാക്രമണം നടത്തുകയും ചെയ്തിരുന്നു. തുടർന്ന് ഹുർമുസിൽ യു.എസ് നടപടി കടുപ്പിച്ച സാഹചര്യത്തിൽ സമാധാന ചർച്ചയെക്കുറിച്ച് ആലോചിക്കുന്നില്ലെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും പ്രതികരിച്ചതോടെയാണ് ചർച്ചകൾ അനിശ്ചിതത്വമായത്.

Tags:    
News Summary - White House ‘confirms’ Vance won't travel to Pak after Trump announces ceasefire extension

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.