ബ്രസ്സൽസ്: ഇസ്രായേലുമായുള്ള വ്യാപാര കരാർ റദ്ദാക്കാത്ത യൂറോപ്യൻ യൂണിയൻ നടപടിക്കെതിരെ മനുഷ്യാവകാശ പ്രവർത്തകർ രംഗത്ത്. ഇസ്രായേലിന്റെ മനുഷ്യാവകാശ ലംഘനങ്ങൾക്ക് യൂറോപ്യൻ യൂണിയൻ അറിഞ്ഞുകൊണ്ട് ഒത്താശ ചെയ്യുകയാണെന്ന് ആംനസ്റ്റി ഇന്റർനാഷണൽ ഉൾപ്പെടെയുള്ള സംഘടനകൾ കുറ്റപ്പെടുത്തി. കരാർ റദ്ദാക്കണമെന്ന സ്പെയിൻ, സ്ലോവേനിയ, അയർലൻഡ് എന്നീ രാജ്യങ്ങളുടെ നിർദേശം ജർമ്മനിയും ഇറ്റലിയും ചേർന്ന് തടഞ്ഞതോടെയാണ് യൂറോപ്യൻ യൂണിയൻ പ്രതിസന്ധിയിലായത്.
ഇതോടെ ഇസ്രയേലുമായുള്ള ദശാബ്ദങ്ങൾ പഴക്കമുള്ള വ്യാപാര-സഹകരണ കരാർ തുടരണോ അതോ റദ്ദാക്കണോ എന്ന വിഷയത്തിൽ യൂറോപ്യൻ യൂണിയനുള്ളിൽ ചേരിതിരിവ് ശക്തമാവുകയാണ്. ഗസ്സയിലെയും വെസ്റ്റ് ബാങ്കിലെയും മനുഷ്യാവകാശ ലംഘനങ്ങൾ ചൂണ്ടിക്കാട്ടിയാണ് സ്പെയിനും അയർലൻഡും സ്ലോവേനിയയും കരാർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ ഇസ്രയേലിന്റെ സുരക്ഷാ താൽപ്പര്യങ്ങൾ മുൻനിർത്തി ജർമനിയും ഇറ്റലിയും ഈ നീക്കത്തെ ശക്തമായി തടയുകയാണ്.
2000ൽ ഒപ്പുവെച്ച അസോസിയേഷൻ കരാറാണ് ഇസ്രായേലും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സാമ്പത്തിക-രാഷ്ട്രീയ ബന്ധത്തിന്റെ നട്ടെല്ല്. ഇതുവഴി വലിയ തോതിലുള്ള വ്യാപാര ഇളവുകളും നികുതിയിളവുകളുമാണ് ഇസ്രായേലിന് ലഭിക്കുന്നത്. എന്നാൽ ഈ കരാറിലെ 'ആർട്ടിക്കിൾ 2' പ്രകാരം, ഇരുപക്ഷവും മനുഷ്യാവകാശങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണ്. എന്നാൽ ഗസ്റ്റ വംശഹത്യയുടെ പശ്ചാത്തലത്തിൽ ഇസ്രായേൽ സൈന്യത്തിന്റെ നടപടികൾ ഈ നിബന്ധനയുടെ നഗ്നമായ ലംഘനമാണെന്നാണ് സ്പെയിൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ വാദിക്കുന്നത്.
യൂറോപ്യൻ യൂണിയന്റെ ഈ നടപടി സ്വന്തം മൂല്യങ്ങളെ വഞ്ചിക്കുന്നതിന് തുല്യമാണെന്ന് ആംനസ്റ്റി ഇന്റർനാഷണൽ റിസർച്ച് ആൻഡ് അഡ്വക്കസി സീനിയർ ഡയറക്ടർ എറിക്ക ഗുവേര റോസാസ് പറഞ്ഞു. യു.എൻ പ്രത്യേക പ്രതിനിധി ഫ്രാൻസെസ്ക അൽബനീസും യൂറോപ്യൻ യൂണിയനെ രൂക്ഷമായി വിമർശിച്ചു. വംശഹത്യ നടക്കുമ്പോഴും വ്യാപാര ബന്ധം തുടരുന്നത് മനുഷ്യജീവനേക്കാൾ വിപണിക്കും ചരക്കുകൾക്കും പ്രാധാന്യം നൽകുന്നതുകൊണ്ടാണെന്ന് അവർ എക്‌സിൽ കുറിച്ചു.
ആംനസ്റ്റി ഇന്റർനാഷണൽ, ഹ്യൂമൻ റൈറ്റ്‌സ് വാച്ച് എന്നിവയുൾപ്പെടെ 60ലധികം സംഘടനകൾ കരാർ റദ്ദാക്കണമെന്ന് യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ടിരുന്നു. അപ്പാർത്തൈഡ് വിവേചനം, അനധികൃത അധിനിവേശം, ഗസ്സയിലെ വംശഹത്യ എന്നിവയിൽ ഇസ്രായേലിനെതിരെ ശക്തമായ തെളിവുകൾ നിലനിൽക്കുന്നുണ്ടെന്നും മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നുണ്ട്.
യൂറോപ്യൻ യൂണിയനിൽ ഏതെങ്കിലും സുപ്രധാന കരാർ റദ്ദാക്കണമെങ്കിൽ 27 അംഗരാജ്യങ്ങളും ഏകകണ്ഠമായി തീരുമാനമെടുക്കേണ്ടതുണ്ട്. ജർമനിയും ഇറ്റലിയും വിയോജിപ്പ് പ്രകടിപ്പിക്കുന്നിടത്തോളം കാലം കരാർ പൂർണമായി റദ്ദാക്കുക എന്നത് നിയമപരമായി അസാധ്യമാണ്. എങ്കിലും, ഇസ്രായേലിലെ തീവ്രവലതുപക്ഷ മന്ത്രിമാർക്ക് ഉപരോധം ഏർപ്പെടുത്തുകയോ ചില പ്രത്യേക ഉൽപ്പന്നങ്ങൾ നിരോധിക്കുകയോ ചെയ്യുന്ന തരത്തിലുള്ള ചെറിയ നടപടികളിലേക്ക് യൂറോപ്പ് നീങ്ങിയേക്കാം. വരും ദിവസങ്ങളിൽ ബ്രസൽസിൽ നടക്കുന്ന ചർച്ചകൾ യൂറോപ്പിന്റെ നിലപാട് എങ്ങോട്ടാണെന്ന് വ്യക്തമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.