വാഷിങ്ടൺ: അമേരിക്കയിൽ വർധിച്ചുവരുന്ന ഇന്ധനവില നിയന്ത്രിക്കുന്നതിനായി 'ജോൺസ് ആക്ട്' നിയമത്തിൽ നൽകിയ ഇളവ് നീട്ടാൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ആലോചിക്കുന്നതായി റിപ്പോർട്ട്. ഇറാൻ യുദ്ധത്തെത്തുടർന്ന് ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ ആഭ്യന്തര വിപണിയിൽ ഇന്ധനലഭ്യത ഉറപ്പാക്കുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ആക്സിയോസ് ആണ് വാർത്ത പുറത്തുവിട്ടത്.
സാധാരണഗതിയിൽ അമേരിക്കൻ തുറമുഖങ്ങൾക്കിടയിലുള്ള ചരക്ക് നീക്കത്തിന് അമേരിക്കൻ കപ്പലുകൾ മാത്രമേ ഉപയോഗിക്കാവൂ എന്നാണ് നിയമം. എന്നാൽ ഈ നിയമത്തിൽ ഇളവ് നൽകുന്നതോടെ വിദേശ കപ്പലുകൾക്കും അമേരിക്കൻ തീരങ്ങളിലൂടെ ഇന്ധനവും മറ്റ് അവശ്യവസ്തുക്കളും എത്തിക്കാൻ സാധിക്കും.
യു.എസ് ഗൾഫ് കോസ്റ്റിൽ നിന്നുള്ള ഇന്ധന നീക്കം വർദ്ധിപ്പിക്കുന്നതിനായി മാർച്ച് 17 മുതൽ 60 ദിവസത്തേക്കാണ് ട്രംപ് നേരത്തെ ഇളവ് പ്രഖ്യാപിച്ചിരുന്നത്. രാജ്യം നേരിടുന്ന ഊർജ്ജ പ്രതിസന്ധി പരിഹരിക്കാൻ ഈ കാലാവധി ഇനിയും നീട്ടാനാണ് നിലവിലെ നീക്കം. ഹുർമുസ് കടലിടുക്കിൽ ഇറാൻ വീണ്ടും നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുകയാണ്. ക്രൂഡ് ഓയിൽ വിലയിൽ ഒറ്റയടിക്ക് ഏഴ് ശതമാനത്തിന്റെ വർധനവാണുണ്ടായത്. സംഘർഷം അയവില്ലാതെ തുടരുന്നത് ആഗോള സാമ്പത്തിക വിപണിയെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
ഇതിനിടെ ഇറാൻ യുദ്ധം യു.എസ് സൈന്യത്തിന്റെ ആയുധശേഖരത്തെ വലിയ തോതിൽ ദുർബലപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്. റിപ്പോർട്ട് പ്രകാരം, യുദ്ധത്തിൽ അമേരിക്കയുടെ പാട്രിയറ്റ് മിസൈലുകളുടെ മൊത്തം ശേഖരത്തിന്റെ ഏകദേശം 50 ശതമാനത്തോളവും ഉപയോഗിക്കപ്പെട്ടു കഴിഞ്ഞു. ഇതിന് പുറമെ, ഹ്രസ്വ-മധ്യ ദൂര മിസൈലുകളെ പ്രതിരോധിക്കാൻ ഉപയോഗിക്കുന്ന ഥാഡ് ഇന്റർസെപ്റ്ററുകളുടെ ശേഖരത്തിന്റെ പകുതിയിലധികവും ഇതിനകം തീർന്നു. പ്രിസിഷൻ സ്ട്രൈക്ക് മിസൈലുകളുടെ ശേഖരത്തിൽ 45 ശതമാനത്തിലധികം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൂടാതെ, മറ്റ് പ്രധാന മിസൈലുകളായ ജാസം 20 ശതമാനത്തിലധികവും, എസ്എം-3 30 ശതമാനത്തിലധികവും, എസ്എം-6 കുറഞ്ഞത് 10 ശതമാനവും അമേരിക്കൻ സൈന്യം ഉപയോഗിച്ചതായി റിപ്പോർട്ട് വിശദമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.