മോസ്കോ: യുക്രെയ്നിന് ആയുധങ്ങൾ നൽകുന്നതിനെതിരെ ദക്ഷിണ കൊറിയക്ക് മുന്നറിയിപ്പുമായി റഷ്യ. നേരിട്ടോ അല്ലാതെയോ കൊറിയക്ക് ഇതിൽ ബന്ധമുണ്ടെങ്കിൽ സംഘർഷം പരിഹരിക്കാനുള്ള സാധ്യത വൈകിപ്പിക്കുമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖറോവ പറഞ്ഞു. യുക്രെയ്ന് ആയുധങ്ങൾ നൽകാനുള്ള പദ്ധതിയിൽ കടുത്ത പ്രതികാര നടപടികൾ സ്വീകരിക്കാൻ നിർബന്ധിതരാകുമെന്ന് അവർ മുന്നറിയിപ്പ് നൽകി.
യുക്രെയ്നിന് സൗജന്യമായി ആയുധങ്ങൾ നൽകുന്നത് യു.എസ് നിർത്തിയതോടെയാണ് കഴിഞ്ഞ വർഷം ആയുധം നൽകാൻ പി.യു.ആർ.എൽ എന്ന പദ്ധതി നാറ്റോ തുടങ്ങിയത്. നിലവിൽ യൂറോപ്യൻ യൂനിയനാണ് അമേരിക്കയിൽനിന്ന് ആയുധങ്ങൾ വാങ്ങി യുക്രെയ്നിന് സൗജന്യമായി നൽകുന്നത്. ദക്ഷിണ കൊറിയയും ആയുധ വിതരണത്തിൽ പങ്കാളിയായാൽ ഉഭയകക്ഷി ബന്ധം വഷളാകുമെന്നും കൊറിയൻ ഉപദ്വീപിൽ ക്രിയാത്മക ചർച്ച പുനഃസ്ഥാപിക്കുന്നതിനുള്ള സാധ്യതകളെ ഇല്ലാതാക്കുമെന്നും സഖറോവ കൂട്ടിച്ചേർത്തു.
അതിനിടെ, യു.എസ് മധ്യസ്ഥതയോടെ സമാധാന ചർച്ചകൾ തുടരുമ്പോഴും റഷ്യയോട് പോരാടാനും നഷ്ടപ്പെട്ട പ്രദേശങ്ങൾ തിരിച്ചുപിടിക്കാനുമുള്ള മൂന്ന് വർഷത്തെ പദ്ധതി യുെക്രയ്ൻ പ്രസിഡന്റ് വോളോദിമർ സെലെൻസ്കി അവതരിപ്പിച്ചതായി റിപ്പോർട്ടുണ്ട്.
ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, ഇറ്റലി, പോളണ്ട് എന്നീ രാജ്യങ്ങളുടെ ‘സന്നദ്ധ സഖ്യം’ യുക്രെയ്നിനുള്ള പിന്തുണ തുടരുകയാണ്. ഈ സഖ്യം റഷ്യയുടെ തന്ത്രപരമായ പരാജയം ആഗ്രഹിക്കുന്നതിനാൽ സമാധാന കരാറിനെക്കുറിച്ചുള്ള പ്രതീക്ഷകൾ മങ്ങിയിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.