തെൽ അവീവ്: ഇസ്രായേൽ തലസ്ഥാനമായ തെൽ അവീവിൽ യമനിലെ ഹൂതികളുടെ ഹൈപ്പർ സോണിക് ബാലിസ്റ്റിക് മിസൈലുകൾ പതിച്ച് 16 പേർക്ക് പരിക്കേറ്റു. പ്രതിരോധ സംവിധാനങ്ങളെ ഭേദിച്ച് മിസൈൽ തലസ്ഥാന നഗരിയിൽ പതിക്കുന്നത് ജനങ്ങളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. അതേസമയം, ഗ്ലാസ് തകർന്നതുമൂലമുള്ള നിസ്സാര പരിക്കാണ് എല്ലാവർക്കുമെന്ന് ഇസ്രായേൽ അവകാശപ്പെട്ടു. അതേസമയം, ഗസ്സയിൽ ഇസ്രായേലിന്റെ ആക്രമണങ്ങൾ മാറ്റമില്ലാതെ തുടരുകയാണ്.
ഗസ്സയിൽ 24 മണിക്കൂറിനിടെ 21 ഫലസ്തീനികൾ കൊല്ലപ്പെടുകയും 61 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതോടെ കൊല്ലപ്പെട്ട ഫലസ്തീനികൾ 45,227 ആയി. 107,573 പേർക്ക് പരിക്കേറ്റു. നുസൈറാത്തിലെ കെട്ടിടത്തിൽ ബോംബാക്രമണത്തിൽ 15 പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച വൈകീട്ട് വടക്കൻ ഗസ്സയിലെ ജബാലിയയിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ ഏഴ് കുട്ടികൾ ഉൾപ്പെടെ കുടുംബത്തിലെ പത്തുപേർ കൊല്ലപ്പെട്ടു.
ജബാലിയ അഭയാർഥി ക്യാമ്പിൽ ബോംബിങ്ങിൽ തകർന്ന കെട്ടിടാവശിഷ്ടത്തിനടിയിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. വെസ്റ്റ് ബാങ്കിൽ ഫലസ്തീനികളെ അറസ്റ്റ് ചെയ്യുന്നത് തുടരുന്നു. ഒറ്റ ദിവസം 25 പേരെ അറസ്റ്റ് ചെയ്തു. ബെത്ലഹേമിൽ രണ്ട് കുട്ടികളെ അറസ്റ്റ് ചെയ്തു. നാബുലുസിൽ ഫലസ്തീനികളുടെ 20 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു.
മിസൈൽ ആക്രമണം തടയുന്നതിൽ ഇസ്രായേലിന്റെ എയർ ഡിഫൻസ് സിസ്റ്റം പരാജയപ്പെട്ടുവെന്നാണ് റിപ്പോർട്ട്. അതേസമയം, ഗസ്സയിൽ ഇസ്രായേലിന്റെ ആക്രമണങ്ങൾ മാറ്റമില്ലാതെ തുടരുകയാണ്. ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ വെള്ളിയാഴ്ച 25 പേരാണ് കൊല്ലപ്പെട്ടതെന്ന് ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇസ്രായേൽ സൈന്യം കൂട്ടനശീകരണവും മനുഷ്യത്വവിരുദ്ധ പ്രവർത്തനങ്ങളും നടത്തിയതിന് ആരോഗ്യ ജീവനക്കാർ സാക്ഷിയാണ്. വടക്കൻ ഗസ്സയിൽനിന്ന് ബോധപൂർവം ആളുകളെ പുറന്തള്ളി. തിരിച്ചുവരാൻ കഴിയാത്തവിധം അവിടെ നശിപ്പിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. യുദ്ധം ഇന്ന് അവസാനിച്ചാലും തലമുറകളോളം അവിടെ ജീവിക്കാൻ കഴിയാത്തവിധം അടിസ്ഥാന സൗകര്യങ്ങളും പ്രകൃതിയും നശിപ്പിച്ചിരിക്കുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.