തെഹ്റാൻ: കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത മുഖംമൂടി ധരിച്ച നിഗൂഢ വ്യക്തിയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് ഒടുവിൽ വിരാമം. ചടങ്ങിൽ കറുത്ത മാസ്കും തൊപ്പിയും ധരിച്ച് മുൻനിരയിൽ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകിയയാൾ ഖാനഈയുടെ മകനും പിൻഗാമിയുമായ മുജ്തബ ഖാംനഈയാണെന്ന രീതിയിലായിരുന്നു സമൂഹമാധ്യമങ്ങളിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നത്. എന്നാൽ, ഇത് അലി ഖാനഈയുടെ മൂത്ത പേരക്കുട്ടിയായ മുഹമ്മദ് ജവാദ് ഖാംനഈയാണെന്ന് രാജ്യാന്തര മാധ്യമങ്ങൾ സ്ഥിരീകരിച്ചു.
ഫെബ്രുവരി 28നുണ്ടായ യു.എസ്-ഇസ്രായേൽ വ്യോമാക്രമണത്തിലാണ് അലി ഖാംനഈ കൊല്ലപ്പെടുന്നത്. ഈ ആക്രമണത്തിൽ ഖാംനഈയുടെ മകൻ മുസ്തഫ ഖാംനഈയുടെ മകനായ ജവാദ് ഖാംനഈക്കും ഗുരുതരമായി പൊള്ളലേൽക്കുകയും മുഖത്തിന് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഇതേത്തുടർന്നാണ് പരിക്കുകൾ മറക്കാൻ മാസ്ക് ധരിച്ച് അദ്ദേഹം ചടങ്ങിൽ പങ്കെടുത്തതെന്നാണ് വിവരം. ഇറാൻ ഇന്റർനാഷണൽ, റോക്ന വാർത്താ ഏജൻസികളാണ് ഈ വിവരം പുറത്തുവിട്ടത്.യുദ്ധത്തിന്റെ ഒന്നാം ദിവസമായ ഫെബ്രുവരി 28ന് യു.എസ്-ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തിലാണ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടത്.
അതേസമയം, പുതിയ പരമോന്നത നേതാവായി ചുമതലയേറ്റ മുജ്തബ ഖാംനഈയും ഇതേ വ്യോമാക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് വിരൂപനാക്കപ്പെട്ടതായി യു.എസ് രഹസ്യാന്വേഷണ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മാർച്ചിൽ അധികാരമേറ്റ ശേഷം മുജ്തബ ഇതുവരെ പൊതുവേദികളിൽ പ്രത്യക്ഷപ്പെടുകയോ ശബ്ദസന്ദേശങ്ങൾ പുറത്തുവിടുകയോ ചെയ്തിട്ടില്ല. ഇത് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചും എവിടെയാണെന്നതിനെക്കുറിച്ചുമുള്ള ദുരൂഹത വർധിപ്പിക്കുന്നുണ്ട്. എന്നാൽ, പിതാവിന്റെ മരണത്തിന് പ്രതികാരം ചെയ്യുമെന്ന് പ്രഖ്യാപിച്ച് മുജ്തബ കഴിഞ്ഞ ദിവസം ടെലിഗ്രാമിലൂടെ രേഖാമൂലം സന്ദേശം അയച്ചിരുന്നു. സംസ്കാര ചടങ്ങുകൾക്ക് ശേഷം പുറത്തുവരുന്ന അദ്ദേഹത്തിന്റെ ആദ്യ പ്രതികരണമാണിത്.
ഇറാനിലും ഇറാഖിലുമായി ആറു ദിവസം നീണ്ടുനിന്ന വിപുലമായ ചടങ്ങുകൾക്ക് ശേഷമാണ് മുൻ പരമോന്നത നേതാവിന്റെ ഭൗതികശരീരം ഖബറടക്കിയത്. സംസ്കാര ചടങ്ങുകളിൽ 4.3 കോടിയോളം ആളുകൾ പങ്കെടുത്തതായാണ് ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ അവകാശപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.