തെഹ്റാൻ: അമേരിക്ക തങ്ങളുടെ നിലപാടുകളിൽനിന്ന് പിന്മാറാതെ ചർച്ചകൾക്കില്ലെന്ന് ഇറാൻ. വാർത്താ ഏജൻസിയായ ഫാർസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഗൾഫ് മേഖലയിലെ കപ്പൽ ഗതാഗതത്തിന്റെ സുരക്ഷ സംബന്ധിച്ച് ഒമാനിൽ ചർച്ചകൾ നടക്കാനിരിക്കെയാണ് ഇറാൻ ഔദ്യോഗിക നിലപാട് വ്യക്തമാക്കിയത്. അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്, വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ, പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്‌കോഫ്, ജാരെഡ് കുഷ്‌നർ എന്നിവർ അരാഗ്ചിയുമായി ശനിയാഴ്ച ചർച്ച നടത്തുമെന്നായിരുന്നു സി.ബി.എസ് ന്യൂസും ബി.ബി.സിയും റിപ്പോർട്ട് ചെയ്തത്. എന്നാൽ, ഈ റിപ്പോർട്ടുകൾ സ്ഥിരീകരിക്കാൻ റോയിട്ടേഴ്സിന് സാധിച്ചിട്ടില്ല.
ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനിന് നേരെ നടത്തിയ വ്യോമാക്രമണത്തിന് ശേഷം ആഗോളതലത്തിൽ ഇന്ധനവില വർധിക്കുന്നതിനും മേഖലയിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കപ്പെടുന്നതിനും കാരണമായിരുന്നു. ഇതിന് അറുതി വരുത്തുന്നതിന്റെ ഭാഗമായി ഒമാൻ മധ്യസ്ഥ ചർച്ചകൾക്ക് ശ്രമം നടത്തിവരികയാണ്.
അതേസമയം, ഇടക്കാല കരാർ പാലിക്കുന്നതിൽ അമേരിക്ക വരുത്തിയ വീഴ്ചക്കെതിരെ രൂക്ഷ വിമർശനവുമായി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. അമേരിക്കൻ ഭരണകൂടത്തിന്റെ നിലപാടുകൾ നേരത്തെ ഉണ്ടാക്കിയ ധാരണകളുടെ ലംഘനമാണെന്നും വിശ്വാസ്യതക്ക് നിരക്കാത്ത നടപടികളാണ് വാഷിങ്ടണിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തന്റെ എക്സ് അക്കൗണ്ടിലൂടെയായിരുന്നു അരാഗ്ചിയുടെ പ്രതികരണം. ഇറാനും യു.എസും തമ്മിൽ ധാരണയായ കരാറിലെ ഒമ്പതാം ഖണ്ഡിക ലംഘിക്കുന്ന യു.എസ് ട്രഷറി സെക്രട്ടറിയുടെ നടപടി ഒട്ടും അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കരാർ പ്രകാരമുള്ള വ്യവസ്ഥതകൾ ഇറാൻ ഇതുവരെ പാലിച്ചിട്ടുണ്ട്. എന്നാൽ അമേരിക്ക തുടർച്ചയായി കരാർ ലംഘനങ്ങൾ നടത്തുകയും നയതന്ത്രപരമായ തെറ്റുകൾ ആവർത്തിക്കുകയും ചെയ്യുന്നുവെന്ന് അരാഗ്ചി ചൂണ്ടികാട്ടി.
സമാധാന കരാറിലെ ഒമ്പതാം ഖണ്ഡിക പ്രകാരം പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തില്ലെന്നും മേഖലയിൽ കൂടുതൽ സൈനിക വിന്യാസം നടത്തില്ലെന്നും അമേരിക്ക ഉറപ്പുനൽകിയിരുന്നതാണ്.
എന്നാൽ ഇറാനിലെ പരമോന്നത നേതാവ് ആയത്തുല്ല മുജ്തബ ഖാംനഈയുടെ സാമ്പത്തിക സ്രോതസ്സുകളെ ലക്ഷ്യമാക്കി അമേരിക്ക കഴിഞ്ഞ ദിവസം പുതിയ ഉപരോധങ്ങൾ പ്രഖ്യാപിച്ചിരുന്നു. ഇറാനിയൻ വ്യവസായി അലി അൻസാരിയുൾപ്പെടെ 13 വ്യക്തികളെയും സ്ഥാപനങ്ങളെയാണ് യു.എസ് ട്രഷറി ഡിപ്പാർട്ട്മെന്റ് ഉപരോധപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇസ്‍ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിന്റെ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നുവെന്നാരോപിച്ചാണ് നടപടി.
മുമ്പും പലതവണ ഇത്തരം ലംഘനങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അരാഗ്ചി ഓർമിപ്പിച്ചു. ഇനിയങ്ങോട്ട് കാര്യങ്ങൾ മുന്നോട്ട് പോകണമെങ്കിൽ പരസ്പര സഹകരണം മാത്രമാണ് വഴിയെന്നും അരാഗ്ചി വ്യക്തമാക്കി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.