സ്പോർട്ടിങ് ഷോകേസ് പരിപാടിയിൽ ന്യൂസിലാൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സണും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്രോഫി പ്രദർശിപ്പിക്കുന്നു
ഓക്‍ലൻഡ്: തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കാനും 2030 ആകുമ്പോഴേക്കും വാർഷിക ഉഭയകക്ഷി വ്യാപാരം 35,000 കോടി രൂപയായി ഉയർത്താനും ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ ധാരണ. ത്രിരാഷ്ട്ര സന്ദർശന ഭാഗമായി ന്യൂസിലൻഡിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്‌സണുമായി നടത്തിയ ചർച്ചയിലാണ് ധാരണ. 10 കരാറുകളാണ് ഇരുകൂട്ടരും ഒപ്പുവെച്ചത്.
നാല് വർഷത്തിനുള്ളിൽ ബന്ധം വികസിപ്പിക്കുന്നതിനുള്ള രൂപരേഖ, ഇന്തോ-പസഫിക് സമുദ്ര സഹകരണം വർധിപ്പിക്കൽ, ഇന്ത്യൻ നാവികസേനയും ന്യൂസിലൻഡ് പ്രതിരോധ സേനയും തമ്മിൽ പരസ്പര ലോജിസ്റ്റിക് പിന്തുണ കരാർ എന്നിവ അവയിൽ പ്രധാനമാണ്. പശ്ചിമേഷ്യയിലെ സംഘർഷം വീണ്ടും രൂക്ഷമായതിൽ ആശങ്ക പ്രകടിപ്പിച്ച മോദിയും ലക്സണും എല്ലാ കക്ഷികളും സംയമനം പാലിക്കണമെന്ന് സംയുക്ത പ്രസ്താവനയിൽ ആഹ്വാനം ചെയ്തു.
നാവിഗേഷൻ സ്വാതന്ത്ര്യവും ഹുർമുസ് കടലിടുക്കിലൂടെയുള്ള ആഗോള വ്യാപാരവും പൂർണമായി പുനഃസ്ഥാപിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ഇന്ത്യ ലോകത്തിന് വികസനത്തിന്റെ പുതിയ മാതൃക നൽകുകയാണെന്നും ഇന്ത്യയുടെയും ന്യൂസിലൻഡിന്റെയും ഭാവി പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഓക്‍ലൻഡിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞു. വിവിധ ബിസിനസ് പ്രമുഖരുമായും മോദി ആശയവിനിമയം നടത്തി.
40 വർഷത്തെ ഇടവേളക്ക് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ന്യൂസിലൻഡിലെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.