ജെറൂസലേം: ഇസ്രായേലിന്റെ അയൺ ഡോം വ്യോമപ്രതിരോധ സംവിധാനത്തിലെ രഹസ്യങ്ങൾ ഇറാനിയൻ ഏജന്റുകൾക്ക് കൈമാറിയ ഐ.ഡി.എഫ് റിസർവിസ്റ്റ് അറസ്റ്റിലായി. ജെറൂസലേം സ്വദേശിയായ റാസ് കോഹനാണ് ഇസ്രായേൽ പൊലീസിന്റെയും ആഭ്യന്തര രഹസ്യാന്വേഷണ ഏജൻസിയായ ഷിൻ ബെറ്റിന്റെയും സംയുക്ത നീക്കത്തിലൂടെ പിടിയിലായത്. ഇയാൾക്കെതിരെ മാർച്ച് 18ന് ജെറൂസലേം ജില്ലാ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.
അയൺ ഡോം ബാറ്ററികളുടെ സ്ഥാനം, ഹറ്റ്‌സെറിം, പൽമാച്ചിം വ്യോമസേനാ താവളങ്ങളുടെ വിവരങ്ങൾ, മിസൈൽ ലോഞ്ചറുകൾ സജ്ജീകരിക്കുന്ന രീതി, പ്രവർത്തന സംവിധാനം എന്നിവയുൾപ്പെടെയുള്ള വിവരങ്ങളാണ് ഇയാൾ കൈമാറിയത്. തന്ത്രപ്രധാന വിവരങ്ങൾ കൈമാറിയതിന് പ്രതിഫലമായി 1,000 ഡോളറിന് തുല്യമായ ക്രിപ്റ്റോകറൻസി കോഹൻ കൈപ്പറ്റിയതായി അന്വേഷണസംഘം കണ്ടെത്തി.
അയൺ ഡോം പ്രവർത്തനങ്ങളുടെ 27 ചിത്രങ്ങളും വിഡിയോകളും കോഹൻ ടെലിഗ്രാം വഴി ഇറാനിയൻ ഏജന്റിന് അയച്ചു കൊടുത്തിട്ടുണ്ട്. താൻ അയൺ ഡോം വിഭാഗത്തിലാണ് ജോലി ചെയ്യുന്നതെന്ന വിവരം കോഹൻ തന്നെയാണ് ഇറാനിയൻ ഏജന്റിനെ അറിയിച്ചത്. 2025 ഡിസംബറിലാണ് ടെലിഗ്രാം വഴി ഇറാനിയൻ ഏജന്റ് കോഹനെ ബന്ധപ്പെടുന്നത്. യുദ്ധസമയത്ത് ശത്രുവിനെ സഹായിച്ചു എന്നതാണ് ഇയാൾക്കെതിരെയുള്ള പ്രധാന കുറ്റം. ഇസ്രായേൽ നിയമപ്രകാരം ജീവപര്യന്തം തടവോ വധശിക്ഷയോ വരെ ലഭിക്കാവുന്ന കുറ്റമാണിത്.
"ശത്രുരാജ്യങ്ങളിലെ ഏജന്റുമാരുമായി യാതൊരുവിധ സമ്പർക്കവും പുലർത്തരുത്. സമൂഹമാധ്യമങ്ങൾ വഴി ഇസ്രായേലികളെ ചാരപ്പണികൾക്കായി റിക്രൂട്ട് ചെയ്യാൻ ശത്രുക്കൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്," എന്ന് സുരക്ഷാ ഏജൻസികൾ പ്രസ്താവനയിലൂടെ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ചാരവൃത്തിയുമായി ബന്ധപ്പെട്ട് ഡസൻ കണക്കിന് ഇസ്രായേലികളാണ് പിടിയിലായിട്ടുള്ളത്. ഹൈഫയിലെ ഡാമൺ ജയിലിൽ ഇത്തരം തടവുകാർക്കായി പ്രത്യേക വിഭാഗം തന്നെ അധികൃതർ തുറന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.