ഇറാനിൽ വീണ്ടും കസ്റ്റഡി മരണം: സെലിബ്രിറ്റി ഷെഫിനെ അടിച്ചുകൊന്നു

തെഹ്റാൻ: ഇറാനിൽ സെലിബ്രിറ്റി ഷെഫിനെ സുരക്ഷ സേന അടിച്ചുകൊന്നു. സെലിബ്രിറ്റി ഷെഫ് ആയ മെഹർഷാദ് ശാഹിദി (19)യെ ആണ് ഇറാൻ പൊലീസ് കസ്റ്റഡിയിൽ വെച്ച് അടിച്ചുകൊന്നത്. ഇറാനിലെ ജാമി ഒലിവർ എന്നാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. ശാഹിദിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ശനിയാഴ്ച രാത്രിയിൽ എത്തിയ പതിനായിരക്കണക്കിന് ആളുകൾ റോഡുകൾ ഉപരോധിച്ചു. തലക്ക് ക്ഷതമേറ്റാണ് മരണം എന്നാണ് റിപ്പോർട്ട്.

മഹ്സ അമിനിയുടെ കസ്റ്റഡി മരണത്തിനു പിന്നാലെയാണ് ഇറാനിൽ ഹിജാബ് വിരുദ്ധ പ്രക്ഷോഭം ശക്തമായത്. പ്രക്ഷോഭത്തിനിടെയാണ് 19കാരനായ മെഹർഷാദിനെ അറാക് നഗരത്തിൽ വെച്ച് അറസ്റ്റ് ചെയ്തത്. സുരക്ഷ സേനയുടെ കസ്റ്റഡയിൽ വെച്ച് ക്രൂരമായി മർദ്ദനമേറ്റ ശാഹിദി മരിക്കുകയായിരുന്നു.

എന്നാൽ ഇക്കാര്യം ഇറാൻ അധികൃതർ നിഷേധിച്ചിട്ടുണ്ട്. മർദനമേറ്റതിന്റെ പാടുകളോ ക്ഷതങ്ങളോ ഒന്നും ശാഹിദിയുടെ ശരീരത്തിലുണ്ടായിരുന്നില്ലെന്നാണ് ചീഫ് ജസ്റ്റിസ് അബ്ദുൽ മെഹ്ദി മൂസഫിയുടെ നിരീക്ഷണം. അതേസമയം ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്ന് പറയാൻ പൊലീസ് സമ്മർദ്ദം ചെലുത്തിയതായും അദ്ദേഹത്തിന്റെ കുടുംബം ആരോപിച്ചു. 

1000 സമരക്കാർക്ക് വിചാരണ

തെഹ്റാൻ: ഇറാനിൽ പ്രക്ഷോഭം നിയന്ത്രിക്കാൻ സമരക്കാരെ വിചാരണ ചെയ്യാനൊരുങ്ങി ഭരണകൂടം. 1000 സമരക്കാരെ വിചാരണ ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.

ഒന്നരമാസത്തിലേറെയായി തുടരുന്ന പ്രക്ഷോഭത്തിന്റെ മുൻനിരയിലുള്ളവർക്കെതിരെയാണ് വിചാരണ. സുരക്ഷ ഉദ്യോഗസ്ഥരെ മർദിച്ചു, ക്രമസമാധാനം തകർത്തു തുടങ്ങിയ വകുപ്പുകളാണ് ചുമത്തുന്നത്. വിദേശശക്തികളുമായുള്ള സമരക്കാരുടെ ബന്ധവും അന്വേഷിക്കും. വസ്ത്രധാരണ മര്യാദ പാലിച്ചില്ലെന്ന് ആരോപിച്ച് ധാർമിക പൊലീസ് കസ്റ്റഡിയിലെടുത്ത മഹ്സ അമീനിയെന്ന യുവതി മരിച്ചതിനെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭത്തിൽ 270 പേരാണ് കൊല്ലപ്പെട്ടത്. 14,000 പേരെ അറസ്റ്റ് ചെയ്തു. 

Tags:    
News Summary - Iran's celebrity chef beaten to death by Iranian forces amid anti hijab protests

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.