മോസ്‌കോ: അമേരിക്കയും ഇസ്രായേലുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര നീക്കങ്ങൾക്കായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരക്ചി തിങ്കളാഴ്ച റഷ്യൻ പ്രസിഡന്റ് വ്ലാഡ്മിർ പുടിനുമായി കൂടിക്കാഴ്ച നടത്തും. ഒമാൻ, പാകിസ്താൻ സന്ദർശനങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് അബ്ബാസ് അരക്ചി മോസ്‌കോയിലെത്തുന്നത്.
റഷ്യയിലെ ഇറാൻ അംബാസഡർ കാസിം ജലാലിയെ ഉദ്ധരിച്ച് ഇറാനിയൻ വാർത്ത ഏജൻസിയായ ഐ.എസ്.എൻ.എ കൂടിക്കാഴ്ചയുടെ വിവരങ്ങൾ പുറത്തുവിട്ടത്. അമേരിക്കയുമായും ഇസ്രായേലുമായും നിലനിൽക്കുന്ന യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച ചർച്ചകളുടെ വിശദമായ റിപ്പോർട്ട് അരക്ചി പുടിന് മുന്നിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
നിലവിലെ വെടിനിർത്തൽ സാധ്യതകളും നയതന്ത്ര ചർച്ചകളുടെ ഏറ്റവും പുതിയ സ്ഥിതിഗതികളും ഇരുനേതാക്കളും വിലയിരുത്തും. മേഖലയിലെ സംഘർഷം ലഘൂകരിക്കാൻ റഷ്യയുടെ രാഷ്ട്രീയവും നയതന്ത്രപരവുമായ പിന്തുണ ഇറാൻ തേടും.
ഇറാന്റെ മോസ്‌കോ സന്ദർശനത്തിന് അതീവ പ്രാധാന്യമുണ്ടെന്ന് വിദഗ്ധർ ചൂണ്ടി കാട്ടുന്നു. മധ്യസ്ഥ ശ്രമങ്ങൾക്ക് റഷ്യയുടെ കൂടി പിന്തുണ ഉറപ്പാക്കാനാണ് ഇറാൻ ലക്ഷ്യമിടുന്നത്. ഇതിനോടകം തന്നെ ഈജിപ്ത്, ഖത്തർ, തുർക്കിയ തുടങ്ങിയ രാജ്യങ്ങളുമായി ഇറാൻ ആശയവിനിമയം നടത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.