വാഷിങ്ടൺ: വൈറ്റ്ഹൗസ് മാധ്യമ പ്രതിനിധികളുടെ അത്താഴവിരുന്നിനിടെയുണ്ടായ വെടിവെപ്പ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉൾപ്പെടെയുള്ള ഭരണകൂട ഉദ്യോഗസ്ഥരെ ലക്ഷ്യം വെച്ചായിരുന്നുവെന്ന് യു.എസ് ആക്ടിങ് അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ച്. പ്രതി അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കുന്നില്ലെന്നും ബ്ലാഞ്ച് പറഞ്ഞു
‘വാസ്തവത്തിൽ പ്രസിഡന്റ് ഉൾപ്പെടെ ഭരണത്തിൽ പ്രവർത്തിക്കുന്ന ആളുകളെ ലക്ഷ്യം വെച്ചാണ് അയാൾ എത്തിയതെന്ന് തോന്നുന്നു’ - ബ്ലാഞ്ച് എൻ.ബി.സി ന്യൂസിനോട് പറഞ്ഞു. ഫെഡറൽ ഉദ്യോഗസ്ഥനെ ആക്രമിക്കൽ, തോക്ക് പ്രയോഗിക്കൽ, ഉദ്യോഗസ്ഥനെ കൊല്ലാൻ ശ്രമിക്കൽ തുടങ്ങിയ കുറ്റങ്ങൾ പ്രതിക്കെതിരെ ചുമത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതി ലോസ് ആഞ്ചലസിൽനിന്ന് ചിക്കാഗോയിലേക്കും പിന്നീട് വാഷിങ്ടൺ ഡി.സിയിലേക്കും ട്രെയിനിൽ യാത്ര ചെയ്തിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, അമേരിക്കൻ സന്ദർശന വേളയിൽ ചാൾസ് രാജാവ് സുരക്ഷിതനായിരിക്കുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്നും ടോഡ് ബ്ലാഞ്ച് പറഞ്ഞു. അക്രമം ചാൾസ് രാജാവിന്റെ യു.എസ് സന്ദർശനത്തെ ബാധിക്കുമോ എന്നറിയാൻ യു.എസ് അധികൃതരുമായി ചർച്ചകൾ നടത്തുമെന്ന് ബക്കിംഗ്ഹാം കൊട്ടാരത്തിൽ നിന്നുള്ള പ്രസ്താവനയിൽ അറിയിച്ചിരുന്നു. ഇതിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പങ്കെടുത്ത അത്താഴവിരുന്നിനിടെയായിരുന്നു വെടിവെപ്പ്. 31കാരനായ കോൾ തോമസ് അലനാണ് ആക്രമണം നടത്തിയത്. ഇയാളെ പിടികൂടുന്നതിന്റെ ദൃശ്യങ്ങൾ ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പുറത്തുവിട്ടിരുന്നു. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.