വെസ്റ്റ് ബാങ്ക് നഗരമായ ജെറിക്കോക്ക് സമീപം പതിച്ച ഇറാനിയൻ മിസൈലിന്റെ അവശിഷ്ടങ്ങൾ
തെഹ്‌റാൻ: ഇസ്രായേലിന് കനത്ത മുന്നറിയിപ്പുമായി ഇറാൻ റെവല്യൂഷണറി ഗാർഡ്. തങ്ങളുടെ പെട്രോകെമിക്കൽ പ്ലാന്റിന് നേരെയുണ്ടായ ‘അമേരിക്കൻ-ഇസ്രായേൽ’ ആക്രമണത്തിന് തിരിച്ചടിയായി ഇസ്രായേലിലെ ഹൈഫയിലുള്ള സമാനമായ പ്ലാന്റ് ആക്രമിച്ചതായി ഇവർ വ്യക്തമാക്കി.
ഇസ്രായേലിന്റെ സൈനികേതര കേന്ദ്രങ്ങളെയും ഊർജ മേഖലയെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ വരുംദിവസങ്ങളിലും തുടരുമെന്നും, ഇത് ആഗോള സമ്പദ്‌വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.
‘സിവിലിയൻ കേന്ദ്രങ്ങളെയും എണ്ണ വ്യവസായത്തെയും ലക്ഷ്യംവെച്ച് സയണിസ്റ്റ് ശത്രു തുടങ്ങിവെച്ചത് അപകടകരമായ കളിയാണ്. ഇതിന്റെ പ്രത്യാഘാതങ്ങൾ മേഖലയിലെ മുഴുവൻ ഊർജ കേന്ദ്രങ്ങളെയും ബാധിക്കും. ഇതിന്റെ ഉത്തരവാദിത്തം ഈ രംഗത്തെ പ്രധാന സൂത്രധാരകരായ അമേരിക്കക്കാണ്’-ഐ.ആർ.ജി.സി പ്രസ്താവനയിൽ വ്യക്തമാക്കി.
നേരത്തെ, ഇസ്രായേലിലെ വിവിധ കേന്ദ്രങ്ങളിലേക്ക് ഇറാൻ മിസൈലുകൾ തൊടുത്തുവിട്ടതിനെ തുടർന്ന് മേഖലയിൽ വലിയ ആശങ്ക ഉടലെടുത്തിരുന്നു. സൈനികേതര കേന്ദ്രങ്ങളെയും ഇന്ധന സൗകര്യങ്ങളെയും ലക്ഷ്യമിട്ടാണ് ഇറാൻ ഇപ്പോൾ തിരിച്ചടി നൽകുന്നത് എന്നത് സംഘർഷത്തിന്റെ വ്യാപ്തി വർധിപ്പിക്കുന്നു.
അതേസമയം, ഇസ്രായേൽ-ഇറാൻ സംഘർഷം രൂക്ഷമാകുന്നതിനിടെ മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ശ്രമങ്ങൾ വലിയ വെല്ലുവിളി നേരിടുന്നു.
ഇറാൻ നടത്തിയ ആദ്യഘട്ട മിസൈൽ ആക്രമണത്തിന് പിന്നാലെ ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെ ഫോണിൽ വിളിച്ച് സംയമനം പാലിക്കാൻ ട്രംപ് ആവശ്യപ്പെട്ടെങ്കിലും, ഇസ്രായേൽ സൈനിക നടപടികൾ തുടരുകയാണ്.
ഇസ്രായേൽ നടത്തിയ തിരിച്ചടിക്ക് പിന്നാലെ ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ ഇസ്രായേൽ സൈന്യം വ്യോമാക്രമണം ശക്തമാക്കിയത് യു.എസ് ഭരണകൂടത്തിന് കനത്ത തിരിച്ചടിയായി. മേഖലയിലെ സമാധാനത്തിന് വേണ്ടി വാഷിങ്‌ടണും തെഹ്‌റാനും തമ്മിലും, ലബനാനും ഇസ്രായേലും തമ്മിലും ദീർഘകാലമായി തുടരുന്ന നയതന്ത്ര ചർച്ചകളെ ഈ സംഭവവികാസങ്ങൾ അനിശ്ചിതത്വത്തിലാക്കി.
ട്രംപിന്റെ ശക്തമായ മുന്നറിയിപ്പുകളെ പോലും അവഗണിച്ചുള്ള നെതന്യാഹുവിന്റെ നടപടികൾ അമേരിക്കയുടെ നയതന്ത്ര സ്വാധീനത്തെക്കുറിച്ച് ഗൗരവമായ ചോദ്യങ്ങൾ ഉയർത്തുന്നു.
ദിവസങ്ങൾക്കുള്ളിൽ സമാധാന കരാറിലെത്താമെന്ന ട്രംപിന്റെ ശുഭപ്രതീക്ഷകൾക്ക് മങ്ങലേറ്റിരിക്കുകയാണ്. തുടർച്ചയായ മിസൈൽ ആക്രമണങ്ങളും സൈനിക നീക്കങ്ങളും നയതന്ത്രചർച്ചകളുടെ പ്രസക്തിയെ തന്നെ ചോദ്യം ചെയ്യുന്നുണ്ട്.
അമേരിക്കൻ സൈനികരെ ഇറാനുമായുള്ള മറ്റൊരു യുദ്ധത്തിലേക്ക് വലിച്ചിഴക്കാൻ ഒട്ടും താൽപര്യമില്ലാത്ത ഉദ്യോഗസ്ഥരും നയതന്ത്രജ്ഞരും വലിയ സമ്മർദത്തിലൂടെയാണ് കടന്നുപോകുന്നത്. നയതന്ത്രത്തിന് ഇനിയും അവസരമുണ്ടെന്ന് ലോകത്തെ ബോധ്യപ്പെടുത്താൻ യു.എസ് പ്രതിനിധികൾ പാടുപെടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.