ബീജിങ്: ഇസ്രായേൽ- ഇറാൻ സംഘർഷത്തിൽ പശ്ചിമേഷ്യ വീണ്ടും കലുഷിതമായതോടെ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നു. ബ്രെന്റ് ഓയിൽ വില ബാരലിന് മൂന്ന് ഡോളറിലധികമാണ് ഉയർന്നത്. ഇറാൻ ഇസ്രായേലിൽ ആക്രമണം നടത്തുകയും ഇതിനെതിരെ ഇസ്രായേൽ തെഹ്‌റാൻ, തബ്രീസ്, ഇസ്ഫഹാൻ എന്നിവിടങ്ങളിൽ ബാലിസ്റ്റിക് മിസൈലുകൾ വർഷിക്കുകയും ചെയ്തതോടെ സമാധാന ചർച്ചകളിൽ പ്രതീക്ഷ മങ്ങിയതാണ് എണ്ണ വില കുതിച്ചുയരാൻ കാരണമായത്.
നിലവിലെ സംഭവ വികാസങ്ങൾ ഹുർമുസ് കടലിടുക്കിലൂടെ ഓയിൽ കയറ്റുമതി പുനരാരംഭിക്കുമെന്ന പ്രതീക്ഷകൾക്കും തിരിച്ചടിയായി. ബ്രെന്റ് ക്രൂഡ് ഓയിൽ ബാരലിന് 3.20 ഡോളർ ഉയർന്ന് 96.24 ഡോളറിലെത്തിയപ്പോൾ യുഎസ് ക്രൂഡ് ഓയിൽ ബാരലിന് 2.87 ഡോളർ ഉയർന്ന് 93.41 ഡോളറിലെത്തി.മാർച്ച് മുതൽ എണ്ണവില 50 ശതമാനത്തിലധികം ഉയർന്നു.ഏപ്രിലിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായാണ് ഇരു രാജ്യങ്ങളും പരസ്പരം ആക്രമിക്കുന്നത്.
ഇക്കഴിഞ്ഞ ഫെബ്രുവരി 28-നാണ് ഇറാനെതിരെ ഇസ്രായേലും അമേരിക്കയും സംയുക്തമായി ആക്രമണം തുടങ്ങിയത്. ഇതിന് തിരിച്ചടിയായി ഇറാൻ പശ്ചിമേഷ്യൻ രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്കും സൈനിക കേന്ദ്രങ്ങൾക്കും നേരെ ആക്രമണം നടത്തുകയും ലോകത്തിലെ അഞ്ചിലൊന്ന് എണ്ണ വ്യാപാരം നടക്കുന്ന ഹുർമുസ് കടലിടുക്ക് അടക്കുകയും ചെയ്തു.അമേരിക്ക ഇറാനിയൻ തുറമുഖങ്ങൾക്ക് ഉപരോധം ഏർപ്പെടുത്തുകയും ചെയ്തു. ഇതോടെ എണ്ണവില ഉയരുകയായിരുന്നു. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള ചർച്ചകൾ അനിശ്ചിതാവസ്ഥയിൽ നിൽക്കുന്നതിനിടയാണ് ഇസ്രായേലും ഇറാനും വീണ്ടും ആക്രമണത്തിലേക്ക് നീങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.