തെഹ്റാൻ: ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിനു വേണ്ടി ചാരപ്പണി നടത്തിയ ഒരാളെ കൂടി തൂക്കിലേറ്റ് ഇറാൻ. മൊസാദിന് നിർണായക വിവാരങ്ങൾ കൈമാറിയതിന് തടവിലാക്കപ്പെട്ടയാളുടെ വധശിക്ഷ ഇറാൻ നഗരമായ ഖോമിൽ നടപ്പാക്കിയെന്ന് ഔദ്യോഗിക ജുഡീഷ്യറി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. മാപ്പപേക്ഷ സുപ്രീംകോടതി നിരസിച്ചതിനെ തുടർന്ന് ശനിയാഴ്ചയാണ് ശിക്ഷ നടപ്പാക്കിയത്.
2023 ഒക്ടോബറിലാണ് ഇയാൾ ഇസ്രായേലി രഹസ്യാന്വേഷണ വിഭാഗങ്ങളുമായി ബന്ധപ്പെടാനും സഹകരിക്കാനും തുടങ്ങിയത്. നാല് മാസങ്ങൾക്ക് ശേഷം 2024 ഫെബ്രുവരിയിൽ അറസ്റ്റിലായെന്നും മിസാൻ വാർത്ത ഏജൻസി പറഞ്ഞു.
ഇസ്രായേലിനുവേണ്ടി രാജ്യത്തിന്റെ തെക്കുപടിഞ്ഞാറൻ മേഖലയിൽ ആക്രമണങ്ങൾ നടത്തിയെന്ന കേസിൽ തടവിൽ കഴിഞ്ഞിരുന്ന ആറുപേരുടെ വധശിക്ഷ ഈ മാസം ആദ്യമാണ് നടപ്പാക്കിയത്.
ജൂണിലെ 12 ദിവസം നീണ്ട ഇറാൻ- ഇസ്രായേൽ യുദ്ധത്തിനു പിന്നാലെയാണ് നടപടി. ഈ വർഷം മാത്രം ആയിരത്തിലധികം വധശിക്ഷകളാണ് ഇറാൻ നടപ്പാക്കിയതെന്ന് മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നു. 2009ൽ സുന്നി പണ്ഡിതനെ കൊലപ്പെടുത്തിയതായി ആരോപിക്കപ്പെടുന്ന ഒരാളെയും ഇറാൻ വധിച്ചു. വധശിക്ഷക്ക് വിധേയരാക്കിയവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.