ജക്കാർത്ത: ഇന്തോനേഷ്യയിലെ വിദൂര ദ്വീപായ ഹൽമഹേരയിലെ മൗണ്ട് ഡുകോണോ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരു മരണം സ്ഥിരീകരിച്ചു. പ്രാദേശിക പർവ്വതാരോഹകയായ 'എൻജെൽ' എന്ന ഇന്തോനേഷ്യൻ യുവതിയുടെ മൃതദേഹമാണ് രക്ഷാപ്രവർത്തകർ കണ്ടെടുത്തത്. കാണാതായ രണ്ട് സിംഗപ്പൂർ സ്വദേശികൾക്കായി തിരച്ചിൽ തുടരുകയാണ്.
സുരക്ഷാ മുന്നറിയിപ്പുകൾ അവഗണിച്ച് 1,355 മീറ്റർ ഉയരമുള്ള അഗ്നിപർവ്വതം കീഴടക്കാൻ ഇറങ്ങിയ 20 അംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച പുലർച്ചെയുണ്ടായ പൊട്ടിത്തെറിയിൽ ആകാശത്തേക്ക് ഏകദേശം 10 കിലോമീറ്റർ ഉയരത്തിൽ ചാരവും പുകയും ഉയർന്നു. ഇതോടെ പർവ്വതാരോഹകർ മുകളിൽ കുടുങ്ങുകയായിരുന്നു. പ്രധാന ഗർത്തത്തിന് 50 മീറ്റർ മാത്രം അകലെ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
അപകടത്തിൽപ്പെട്ട 17 പർവ്വതാരോഹകരെ ഇതിനോടകം സുരക്ഷിതമായി താഴെയെത്തിച്ചു. ഇതിൽ ഏഴ് സിംഗപ്പൂർ സ്വദേശികളും ഉൾപ്പെടുന്നു. രക്ഷപ്പെടുത്തിയവരിൽ പത്തുപേർക്ക് നിസാരമായ പൊള്ളലേറ്റിട്ടുണ്ട്. നൂറിലധികം രക്ഷാപ്രവർത്തകർ ഡ്രോണുകളുടെ സഹായത്തോടെയാണ് തിരച്ചിൽ നടത്തുന്നത്. തുടർച്ചയായ അഗ്നിപർവ്വത സ്‌ഫോടനങ്ങളും പുകയും രക്ഷാപ്രവർത്തനത്തിന് വലിയ തടസ്സമാണ് സൃഷ്ടിക്കുന്നത്.
ഗർത്തത്തിന് സമീപം 700 ചതുരശ്ര മീറ്റർ ചുറ്റളവിലാണ് ഇപ്പോൾ തിരച്ചിൽ കേന്ദ്രീകരിച്ചിരിക്കുന്നത്. ‘സ്‌ഫോടനങ്ങൾക്കിടയിലുള്ള ചെറിയ സമയത്തിനുള്ളിലാണ് ഞങ്ങൾ തിരച്ചിൽ നടത്തുന്നത്. അപകടസാധ്യത വർധിച്ചാൽ ഉടനടി ഉദ്യോഗസ്ഥരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റും’ എന്ന് പ്രാദേശിക തിരച്ചിൽ-രക്ഷാപ്രവർത്തന വിഭാഗം മേധാവി ഇവാൻ രാംദാനി പറഞ്ഞു.
2008 മുതൽ അതീവ ജാഗ്രതാ പട്ടികയിലുള്ള അഗ്നിപർവ്വതമാണ് മൗണ്ട് ഡുകോണോ. ഗർത്തത്തിന് ചുറ്റും നാല് കിലോമീറ്റർ പ്രദേശം 'നിരോധിത മേഖല'യായി 2024 ഡിസംബറിൽ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ഏപ്രിൽ മാസം മുതൽ ഇവിടേക്കുള്ള എല്ലാ ട്രെക്കിംഗ് റൂട്ടുകളും അധികൃതർ അടച്ചിരുന്നതാണ്. ഈ വിലക്കുകൾ ലംഘിച്ച് പർവ്വതത്തിൽ പ്രവേശിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പസഫിക് 'റിംഗ് ഓഫ് ഫയർ' മേഖലയിൽ സ്ഥിതി ചെയ്യുന്ന ഇന്തോനേഷ്യയിൽ 120ലധികം സജീവ അഗ്നിപർവ്വതങ്ങളുണ്ട്. ശനിയാഴ്ച പുലർച്ചെയും പർവ്വതത്തിൽ നിന്ന് 3,000 മീറ്റർ ഉയരത്തിൽ വരെ ചാരം വമിക്കുകയും ലാവ പുറത്തേക്ക് തെറിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.