പെഷാവർ: വടക്കുപടിഞ്ഞാറൻ പാകിസ്താനിലെ നൂറുവർഷം പഴക്കമുള്ള നവീകരിച്ച മഹാരാജ പരമഹൻസ് ജി ക്ഷേത്രത്തിൽ തീർഥാടകർ പ്രാർഥനക്കെത്തി. കനത്ത സുരക്ഷയിൽ നടന്ന ക്ഷേത്ര സന്ദർശനത്തിൽ ഇന്ത്യ, യു.എസ്, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള തീർഥാടകരാണ് ശനിയാഴ്ച പ്രാർഥന നടത്തിയത്. ക്ഷേത്രം തകർത്ത് ഒരു വർഷത്തിനു ശേഷം നടന്ന തീർഥാടനത്തിൽ ഇന്ത്യയിൽ നിന്ന് 200 പേർ എത്തി.
വാഗ അതിർത്തിയിലൂടെ പാകിസ്താനിൽ പ്രവേശിച്ച ഇന്ത്യയിലെ തീർഥാടകർ സൈന്യത്തിന്റെ സംരക്ഷണത്തോടെയാണ് ക്ഷേത്രത്തിൽ പ്രവേശിച്ചത്. പാകിസ്താൻ ഇന്റർനാഷനൽ എയർലൈൻസും പാക് - ഹിന്ദു കൗൺസിലും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. ഖൈബർ പഖ്തൂൻഖ്വയിലെ കരക് ജില്ലയിൽ തേരി ഗ്രാമത്തിലുള്ള പരമഹൻസ് ജിയുടെ ക്ഷേത്രവും സമാധിയും ആൾക്കൂട്ടം കഴിഞ്ഞ വർഷമാണ് തകർത്തത്.
തുടർന്ന് ക്ഷേത്രത്തിൽ വിപുലമായ അറ്റകുറ്റപ്പണി നടത്തി നവീകരിക്കുകയായിരുന്നു. ക്ഷേത്ര പരിസരത്തും തേരി വില്ലേജിലുമായി റേഞ്ചേഴ്സ്, ഇന്റലിജൻസ്, എയർപോർട്ട് സുരക്ഷ സേന വിഭാഗങ്ങളിൽ നിന്നുള്ള 600 ഉദ്യോഗസ്ഥരെ സുരക്ഷക്കായി നിയമിച്ചിട്ടുണ്ട്.
തീർഥാടനം ഞായറാഴ്ച്ച ഉച്ചവരെ നീണ്ടു. ഹുജറാസിലും, ഓപൺ എയർ റിസപ്ഷനിലുമാണ് അഭയാർഥികൾക്കുള്ള താമസസൗകര്യം ഒരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.