നൈറോബി: പടിഞ്ഞാറൻ നൈജീരിയയിലെ രണ്ട് ഗ്രാമങ്ങളിൽ നടന്ന അതിക്രൂരമായ ആക്രമണത്തിൽ 162 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നു. അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ കൂട്ടക്കൊലകളിൽ ഒന്നാണിത്. ക്വാറ സംസ്ഥാനത്തെ വോറോ, നുകു എന്നീ ഗ്രാമങ്ങളിലാണ് ചൊവ്വാഴ്ച വൈകീട്ട് ആക്രമണം ഉണ്ടായതെന്ന് പ്രദേശത്തെ പാർലമെന്റ് അംഗമായ മുഹമ്മദ് ഉമർ ബിയോ പറഞ്ഞു.
ഇസ്‍ലാമിക് സ്റ്റേറ്റ് (ഐ.എസ്) ഗ്രൂപ്പുമായി ബന്ധമുള്ള ‘ലകുരാവ’ എന്ന സായുധ സംഘമാണ് ഇതിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ബെനിൻ രാജ്യത്തിന്റെ അതിർത്തിയോട് ചേർന്നുള്ള വിദൂര പ്രദേശങ്ങളായതിനാൽ ഇവിടേക്ക് സഹായമെത്തിക്കാൻ റെഡ് ക്രോസിനും മറ്റും ബുദ്ധിമുട്ട് നേരിടുന്നുണ്ട്. വീടുകൾ തീയിട്ടു നശിപ്പിക്കുകയും ആളുകളുടെ കൈകൾ കെട്ടിയിട്ട് വെടിവെച്ചു കൊലപ്പെടുത്തുകയും ചെയ്തതായാണ് ടെലിവിഷൻ ദൃശ്യങ്ങളിൽനിന്ന് വ്യക്തമാക്കുന്നത്.
അതേസമയം, സംസ്ഥാനത്തെ ഡോമ ഗ്രാമത്തിൽ നടന്ന മറ്റൊരു ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. കഴിഞ്ഞ ആഴ്ച ബോകോ ഹറാം ഭീകരർ നടത്തിയ ആക്രമണത്തിൽ 36 പേരും കൊല്ലപ്പെട്ടിരുന്നു. സൈന്യം നടത്തുന്ന ശക്തമായ നടപടികളിൽ വിറളിപൂണ്ട ഭീകരവാദികൾ നടത്തുന്ന ഭീരുത്വപരമായ നീക്കമാണിതെന്ന് ക്വാറ സംസ്ഥാന ഗവർണർ പറഞ്ഞു.
നൈജീരിയയിലെ സങ്കീർണമായ സാഹചര്യം കണക്കിലെടുത്ത് അമേരിക്ക ചെറിയ സൈനിക സംഘത്തെ സഹായത്തിനായി അയച്ചിട്ടുണ്ട്. നൈജീരിയയിലെ ക്രിസ്ത്യൻ വിഭാഗങ്ങളെ സംരക്ഷിക്കാൻ സർക്കാർ മതിയായ നടപടികൾ എടുക്കുന്നില്ലെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തേ വിമർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.