വാഷിങ്ടൺ: യു.എസ് ഇടക്കാല തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടി 23കാരിയായ ഇന്ത്യൻ വംശജ നബീല സെയ്ദ്. ഇല്ലിനോയി ജനറൽ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് നബീല. ഡെമോക്രാറ്റിക് പാർട്ടിയുടെ ടിക്കറ്റിലാണ് നബീല മത്സരിച്ചത്. റിപ്പബ്ലിക്കൻ സ്ഥാനാർഥി ക്രിസ് ബോസിനെയാണ് അവർ പരാജയപ്പെടുത്തിയത്.
''എന്റെ പേര് നബീല. ഞാൻ 23 വയസുള്ള മുസ്‍ലിമാണ്. ഇന്ത്യൻ-അമേരിക്കൻ വനിതയാണ്. റിപ്പബ്ലിക്കൻ പാർട്ടിക്ക് സ്വാധീമുള്ള മേഖലയിൽ ഞങ്ങൾ അട്ടിമറി വിജയം നേടിയിരിക്കുന്നു. ജനുവരിയിൽ ഇല്ലിനോയി ജനറൽ അസംബ്ലിയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം ഞാനായിരിക്കും''-എന്നാണ് വിജയത്തിനു പിന്നാലെ നബീല ട്വീറ്റ് ചെയ്തത്.
കാലിഫോര്‍ണിയ യൂനിവേഴ്‌സിറ്റിയിലെ പൊളിറ്റിക്കല്‍ സയൻസ് ബിരുദധാരിയാണ് നബീല. പ്രാദേശിക വ്യവസായ സംരംഭങ്ങളെ സഹായിക്കുന്ന ഒരു കൺസൾട്ടിംഗ് സംഘടനയുടെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് വിജയത്തിൽ നിരവധി പേരാണ് നബീലക്ക് ആശംസയുമായി എത്തിയത്.
യു.എസ് ഇടക്കാല തെരഞ്ഞെടുപ്പിൽ മുസ്‌ലിം പ്രാതിനിധ്യത്തിൽ വർധനയെന്ന് ജെറ്റ്‌പാക് റിസോഴ്‌സ് സെന്ററും കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്‌ലാമിക് റിലേഷൻസും (കെയർ) അറിയിച്ചു. നയരൂപവത്കരണ പ്രക്രിയയിൽ പ്രതിനിധാനംചെയ്യുന്നത് നിർണായകമാണെന്ന് ജെറ്റ്പാക് റിസോഴ്സ് സെന്റർ എക്സിക്യൂട്ടിവ് ഡയറക്ടർ മുഹമ്മദ് മിസൗറി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.