'തെളിവില്ലാതെ ആരോപണം ഉന്നയിച്ചു'; നിജ്ജാർ കേസിൽ കാനഡ മാപ്പ് പറയണമെന്ന് മുൻ ഹൈക്കമീഷണർ

ന്യൂഡൽഹി: ഖാലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നിൽ ഗുണ്ടാ തലവൻ ലോറൻസ് ബിഷ്ണോയി ആണെന്ന യു.എസ് മാധ്യമ റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ, ഇന്ത്യയോട് മാപ്പ് പറയാൻ കാനഡ തയാറാകണമെന്ന് മുൻ ഇന്ത്യൻ ഹൈക്കമീഷണർ സഞ്ജയ് വർമ. നിജ്ജാർ വധക്കേസുമായി ബന്ധപ്പെട്ട് കാനഡ കരിമ്പട്ടികയിൽ പെടുത്തുകയും പിന്നീട് ഇന്ത്യ തിരിച്ചുവിളിക്കുകയും ചെയ്ത ഉദ്യോഗസ്ഥനാണ് സഞ്ജയ് വർമ.

വിഷയത്തിൽ കനേഡിയൻ മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാഷ്ട്രീയ പക്വത കാണിക്കേണ്ടതായിരുന്നുവെന്ന് അദ്ദേഹം 'ദി ഇന്ത്യൻ എക്സ്പ്രസിന്' നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. കൃത്യമായ അന്വേഷണം പൂർത്തിയാകുന്നതിന് മുമ്പാണ് ട്രൂഡോ ഇന്ത്യൻ നയതന്ത്രജ്ഞർക്കെതിരെ വിരൽ ചൂണ്ടിയത്. ഒരു മുൻ പ്രധാനമന്ത്രിയെന്ന നിലയിൽ ജസ്റ്റിൻ ട്രൂഡോ അന്വേഷണം പൂർത്തിയാകുന്നതുവരെ കാത്തിരിക്കണമായിരുന്നു. നിയമപരമായ നടപടിക്രമങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം ഒരു ഭരണാധികാരി സംസാരിക്കേണ്ടത്. ട്രൂഡോയുടെ ഉപദേശകർക്ക് വീഴ്ച പറ്റി. ഒരു തെളിവുമില്ലാതെയാണ് സൗഹൃദ രാജ്യത്തിനെതിരെ അവർ ആരോപണം ഉന്നയിച്ചതെന്ന് സഞ്ജയ് വർമ പറഞ്ഞു.

മൂന്നുവർഷമായി കാനഡയുടെ ഭാഗത്തുനിന്ന് താനുൾപ്പെടെയുള്ള ഇന്ത്യൻ ഉദ്യോഗസ്ഥരുമായി ഒരു ആശയവിനിമയവും നടത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യാജ ആരോപണങ്ങൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം തകർക്കുക മാത്രമല്ല, ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെയും അവരുടെ കുടുംബങ്ങളുടെയും അന്തസ്സിനെ ബാധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നഷ്ടപ്പെട്ട അന്തസ്സ് വീണ്ടെടുക്കാനാകില്ലെങ്കിലും കാനഡ മാപ്പ് പറയേണ്ടത് അനിവാര്യമാണെന്ന് സഞ്ജയ് വർമ വ്യക്തമാക്കി.

ഗുജറാത്ത് ജയിലിൽ കഴിയുന്ന ലോറൻസ് ബിഷ്ണോയിയാണ് നിജ്ജാറിനെ കൊലപ്പെടുത്താൻ ഉത്തരവിട്ടതെന്ന് കഴിഞ്ഞ ആഴ്ച യു.എസ് നീതിന്യായ വകുപ്പ് കണ്ടെത്തിയിരുന്നു. യു.എസ്, കാനഡ, യൂറോപ്യൻ ഏജൻസികൾ സംയുക്തമായി നടത്തിയ അന്വേഷണത്തിൽ മൂന്ന് ഇന്ത്യൻ ക്രിമിനൽ സംഘങ്ങളുമായി ബന്ധമുള്ള 24 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണ റിപ്പോർട്ടിൽ എവിടെയും ഇന്ത്യൻ സർക്കാറിന്റെയോ നയതന്ത്രജ്ഞരുടെയോ പേര് പരാമർശിച്ചിട്ടില്ലെന്ന് സഞ്ജയ് വർമ ചൂണ്ടിക്കാട്ടി. ഇന്ത്യ നേരത്തെ സ്വീകരിച്ച നിലപാട് ശരിവെക്കുന്നതാണ് ഈ കണ്ടെത്തലുകൾ.

നിജ്ജാർ വധത്തിൽ ഇന്ത്യൻ സർക്കാറിന് പങ്കുള്ളതായി ഒരു തെളിവുമില്ലെന്ന് കനേഡിയൻ പൊലീസ് ഡെപ്യൂട്ടി കമീഷണർ ലിസ മോർലൻഡും സി.ബി.സി ന്യൂസിനോട് വ്യക്തമാക്കിയിരുന്നു. സംഘടിത കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിൽ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് പങ്കുള്ളതായി കണ്ടെത്തിയിട്ടില്ലെന്നാണ് കനേഡിയൻ പൊലീസ് പറയുന്നത്. എന്നാൽ, നിജ്ജാർ വധം പ്രത്യേക കേസായാണ് അന്വേഷിക്കുന്നതെന്ന് കനേഡിയൻ പൊലീസ് വക്താവ് ജെസീക്ക കിങ്സ്ബറി അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് നാല് ഇന്ത്യൻ വിദ്യാർഥികളെ കാനഡ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Tags:    
News Summary - 'Allegations raised without evidence'; Former High Commissioner says Canada must apologize in Nijjar case.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.