പുതുതായി ചുമതലപ്പെടുത്തിയവർ
വാഷിങ്ടൺ: അമേരിക്കൻ ഫെഡറൽ റിസർവിൽ നിർണ്ണായക പദവികളിലേക്ക് മുൻ ആർ.ബി.ഐ ഗവർണർ രഘുറാം രാജൻ ഉൾപ്പെടെ മൂന്ന് ഇന്ത്യൻ വംശജരെ നിയമിച്ചു. കഴിഞ്ഞ കുറേ വർഷങ്ങളായി അമേരിക്കയിൽ തുടരുന്ന ഉയർന്ന പണപ്പെരുപ്പത്തിന്റെ പശ്ചാത്തലത്തിൽ, രാജ്യത്തിന്റെ ധനനയത്തിൽ വരുത്തേണ്ട സമഗ്രമായ മാറ്റങ്ങൾ ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനുമുള്ള പ്രത്യേക ദൗത്യസേനയുടെ ഭാഗമായാണ് ഇവരെ നിയമിച്ചിരിക്കുന്നത്. ഡൽഹിയിൽ ജനിച്ച അമേരിക്കൻ സാമ്പത്തിക വിദഗ്ധൻ രാജ് ചെട്ടി, മൈക്രോസോഫ്റ്റ് എക്സിക്യൂട്ടീവ് ആശ ശർമ്മ എന്നിവരാണ് രഘുറാം രാജനൊപ്പം നിയമിതരായ മറ്റ് ഇന്ത്യൻ വംശജർ.
പുതുതായി ചുമതലയേറ്റ യു.എസ് ഫെഡറൽ റിസർവ് ചെയർമാൻ കെവിൻ വാർഷാണ് അഞ്ച് പ്രധാന ദൗത്യസേനകളെ പ്രഖ്യാപിച്ചത്. ഈ സമിതികളിൽ മുൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ മെർവിൻ കിങ്, മുൻ വാൾമാർട്ട് സി.ഇ.ഒ ഡഗ് മക്മില്ലൻ, നോബൽ സമ്മാന ജേതാവ് തോമസ് സാർജന്റ്, സിലിക്കൺ വാലി വെഞ്ച്വർ ക്യാപിറ്റലിസ്റ്റ് മാർക്ക് ആൻഡ്രീസൺ എന്നിവരും ഉൾപ്പെടുന്നു.
രഘുറാം രാജന്റെ ചുമതലകളെക്കുറിച്ച് ഫെഡ് ചെയർമാൻ പ്രത്യേകം വ്യക്തമാക്കിയിട്ടില്ലെങ്കിലും, കഴിഞ്ഞ അഞ്ച് വർഷത്തിലേറെയായി കേന്ദ്ര ബാങ്കിന്റെ ലക്ഷ്യത്തേക്കാൾ മുകളിൽ നിൽക്കുന്ന പണപ്പെരുപ്പത്തെ നിയന്ത്രിക്കുന്നതിനായി ഫെഡറൽ റിസർവിലേക്ക് പുതിയ ആശയങ്ങൾ കൊണ്ടുവരികയാണ് ഈ ദൗത്യസേനയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
എന്നാൽ, ഹാർവാർഡ് സാമ്പത്തിക വിദഗ്ധ കരെൻ ഡൈനൻ, മുൻ ഫെഡറൽ റിസർവ് ഗവർണർ ജെറമി സ്റ്റീൻ എന്നിവർക്കൊപ്പം രഘുറാം രാജൻ 'ബാലൻസ് ഷീറ്റ് പോളിസി ടാസ്‌ക് ഫോഴ്‌സിൽ' പ്രവർത്തിക്കും. ഫെഡറൽ റിസർവിന്റെ നിലവിലെ ബാലൻസ് ഷീറ്റ് രീതികൾ, അതിൽ ഉൾപ്പെട്ടിട്ടുള്ള ആസ്തികൾ, ധനനയം നടപ്പിലാക്കുന്നതിൽ അവയുടെ പങ്ക് എന്നിവയുടെ ഗുണദോഷങ്ങളും സ്ഥാപനപരമായ പ്രത്യാഘാതങ്ങളും ഈ സമിതി പരിശോധിക്കും.
ഇവർക്ക് പുറമെ ഡൽഹിയിൽ ജനിച്ച അമേരിക്കൻ സാമ്പത്തിക വിദഗ്ധൻ രാജ് ചെട്ടി, മൈക്രോസോഫ്റ്റ് എക്സിക്യൂട്ടീവ് ആശ ശർമ്മ എന്നിവരെയും വിവിധ ടാസ്‌ക് ഫോഴ്‌സുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രാജ് ചെട്ടി 'ഡാറ്റ ടാസ്‌ക് ഫോഴ്‌സിന്' നേതൃത്വം നൽകും. ഫെഡറൽ റിസർവിന്റെ നയതീരുമാനങ്ങളെ സ്വാധീനിക്കുന്ന സാമ്പത്തിക വിവരങ്ങളുടെ ഗുണനിലവാരവും കൃത്യതയും മെച്ചപ്പെടുത്തുകയാണ് ഈ സമിതിയുടെ ലക്ഷ്യം. സാമ്പത്തിക അസമത്വം, തൊഴിൽ വിപണി എന്നിവയെക്കുറിച്ചുള്ള ഗവേഷണങ്ങളിൽ പ്രശസ്തനാണ് അദ്ദേഹം.
ആശ ശർമ്മ 'പ്രൊഡക്ടിവിറ്റി ആൻഡ് ജോബ്സ്' ടാസ്‌ക് ഫോഴ്‌സിലാണ് ഇവർ പ്രവർത്തിക്കുക. നിർമിത ബുദ്ധി ഉൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യകൾ തൊഴിലവസരങ്ങളെയും ഉൽപ്പാദനക്ഷമതയെയും സാമ്പത്തിക വളർച്ചയെയും എങ്ങനെ സ്വാധീനിക്കുന്നു എന്ന് ഈ സമിതി വിലയിരുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.