ഇസ്‍ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രിയും പാകിസ്താൻ തെഹ്‍രീകെ ഇൻസാഫ് (പി.ടി.ഐ) പാർട്ടി ചെയർമാനുമായ ഇമ്രാൻ ഖാൻ വീണ്ടും വെട്ടിൽ. സ്ത്രീയുമായി ഫോണിൽ സെക്സ് സംഭാഷണം നടത്തിയതായാണ് ആരോപണം. ഇതിന്റെ ഓഡിയോ ക്ലിപ് ഓൺലൈനിൽ വൈറലായിരിക്കുകയാണ്. രണ്ട് ഭാഗങ്ങളുള്ള ഓഡിയോ ക്ലിപ്പ് പാകിസ്താൻ മാധ്യമപ്രവർത്തകൻ സയ്യിദ് അലി ഹൈദറാണ് യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടത്. ഇതിൽ ഒന്ന് പഴയതും മറ്റൊന്ന് പുതിയതുമാണെന്നാണ് സൂചന. അതേസമയം, ഓഡിയോ ക്ലിപ് വ്യാജമാണെന്ന് പാർട്ടി വൃത്തങ്ങൾ ആരോപിച്ചു. വ്യാജ ഓഡിയോകളും വിഡിയോകളും നിർമിക്കുന്നതല്ലാതെ എതിരാളികൾക്ക് മറ്റുരാഷ്ട്രീയ ആയുധങ്ങളൊന്നുമില്ലെന്ന് പാർട്ടി നേതാവ് ഡോ. അർസ്‌ലാൻ ഖാലിദ് പറഞ്ഞു.
തനിക്കെതിരായ ഗൂഢാലോചനയുടെ ഭാഗമാണ് ക്ലിപ് പുറത്തുവന്നതെന്നും നിലവിലെ സഖ്യസർക്കാരും സൈനിക മേധാവികളുമാണ് പിന്നിലെന്നും ഇമ്രാൻ ഖാൻ കുറ്റപ്പെടുത്തി. പാക് പ്രധാനമന്ത്രിയുടെ ഓഫിസാണ് ക്ലിപ് ചോർത്തി പുറത്തുവിട്ടതെന്ന് ചില വാർത്ത പോർട്ടലുകൾ റിപ്പോർട്ട് ചെയ്തു. അതേസമയം, ഓഡിയോയുടെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ല.
ഓഡിയോയിലെ അജ്ഞാത സ്ത്രീയെക്കുറിച്ച് തനിക്ക് അറിയാമെന്നാവകാശപ്പെട്ട് മാധ്യമപ്രവർത്തകൻ മൻസൂർ അലി ഖാൻ രംഗത്തെത്തി. സെക്സ് കോൾ ചോർന്നതിലൂടെ ഇമ്രാൻ ഖാൻ ഇമ്രാൻ ഹാഷ്മിയായി മാറിയെന്ന് പാക് മാധ്യമപ്രവർത്തക നൈല ഇനായത്ത് പരിഹസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.